Saturday 19 January 2019

രാമേശ്വരം


രാമേശ്വരം -  ബംഗാൾ സമുദ്രവും ഇന്ത്യൻ മഹാ സമുദ്രവും ഒന്ന് ചേരുന്ന  സംഗമം , നൂറ്റാണ്ടുകൾ പഴക്കമുള്ള രാമേശ്വരം ക്ഷേത്രം , ഇതിഹാസത്തിന്റെ തിരു ശേഷിപ്പുകൾ , 1964 കൊടുങ്കാറ്റു പ്രേത നഗരിയാക്കി തീർത്ത ധനുഷ്‌കോടി ദ്വീപ് , തിരിച്ചു വരവിന്റെ പ്രതീകമായ പാമ്പൻ പാലം അതിനേക്കാൾ ഉപരി ഇന്ത്യക്കാർക്കെലാം ഒരു പോലെ സ്വീകാര്യനായ അതുല്യമായ വ്യക്തി പ്രഭാവം കൊണ്ട് എല്ലാ മനസുകളും ദേശങ്ങളും രാജ്യങ്ങളും കീഴടക്കിയ ബഹുമാന്യനായ മുൻ രാഷ്‌ട്രപതി ആവുൾ പക്കിർ ജൈനലബ്ദീൻ അബ്ദുൽ കലാം എന്ന രാജ്യ സ്നേഹിക്കു ജന്മം  നൽകിയ പുണ്യ ഭൂമി . അങ്ങോട്ടേക്കുള്ള യാത്ര വലിയ സംഭവ ബഹുലമൊന്നും ആയിരുന്നില്ല എന്നാലും കാഴ്ചകളുടെ കൂട്ട് കൂടി ഒരു ഏകാന്ത യാത്ര എന്ന് ചിന്തിക്കുമ്പോൾ രാമേശ്വരം യാത്ര മനോഹരമായിരുന്നു .

രണ്ടു ദിവസത്തെ ശ്രീരംഗം സന്ദർശനത്തിന് ശേഷം മെയ് 15 2014 രാത്രി അവിടുന്ന് ടിക്കറ്റ് എടുത്തു നേരെ വിട്ടു രാമേശ്വരത്തേക്കു രാത്രി ട്രെയിനിൽ ആയിരുന്നു യാത്ര പുലർച്ചെയോടെ രാമേശ്വരം എത്തുകയും ചെയ്തു രാമനാഥപുരത്തു നിന്നും രാമേശ്വരം ദ്വീപിലേക്ക്‌ പോകുന്ന സമുദ്രത്തിലെ പാലത്തിലൂടെ ഉള്ള യാത്ര അനുഭവിക്കുവാനായി ഉണർന്നിരുന്നെങ്കിലും ഇരുട്ട് കാരണം ആ കാഴ്ച എനിക്ക് നഷ്ട്ടപെട്ടു. ട്രെയിൻ ഇറങ്ങി കുറച്ചു ദൂരം താമസ സൗകര്യം അന്വേഷിച്ചു നടന്നു അവസാനം രാമനാഥ സ്വാമി ക്ഷേത്രത്തിനു സമീപം തന്നെ മുറി ലഭിച്ചു ആദ്യം ക്ഷേത്ര ദർശനം കഴിഞ്ഞു മറ്റു കാഴ്ചകളിലേക്ക് പോകാം എന്ന് തീരുമാനിച്ചു കുളിച്ചു വസ്ത്രം മാറി ക്ഷേത്രത്തിലേക്ക് ഇറങ്ങി അവിടെ എത്തിയപ്പോൾ ആണ് അറിഞ്ഞത് മണി ദർശനം എന്നറിയപ്പെടുന്ന ശ്രീ ശങ്കരാചാര്യർ പൂജിച്ചു പ്രതിഷ്ഠിച്ച  മരതക ലിംഗ ദർശനം കഴിഞ്ഞു . അതിനുള്ള ഭാഗ്യം ഇല്ലെന്നു കരുതി തീർത്ഥ സ്നാനം ചെയ്യാൻ തീരുമാനിച്ചു ഇരുപത്തി രണ്ടു തീർത്ഥ സ്നാനം ആണ് ചെയ്യേണ്ടത് അഗ്നി തീർത്ഥം എന്നറിയപ്പെടുന്ന സമുദ്ര സ്നാനത്തിൽ തുടങ്ങണം ശേഷിക്കുന്ന തീർത്ഥങ്ങൾ ക്ഷേത്രത്തിനു അകത്താണ്.

അഗ്നി തീർത്ഥം
മഹാലക്ഷ്മി തീർത്ഥം
സാവിത്രി തീർത്ഥം
ഗായത്രി തീർത്ഥം
സരസ്വതി തീർത്ഥം
സേതു മാധവ തീർത്ഥം
ഗന്ധമാദന തീർത്ഥം
കവത്ച്ച തീർത്ഥം
ഗവായ തീർത്ഥം
നള തീർത്ഥം
നിളാ തീർത്ഥം
ശംഖ തീർത്ഥം
ചക്ര തീർത്ഥം
ബ്രഹ്മ ഹത്യ വിമോചന തീർത്ഥം
സൂര്യ തീർത്ഥം
ചന്ദ്ര തീർത്ഥം
ഗംഗ തീർത്ഥം
യമുന തീർത്ഥം
ഗയാ തീർത്ഥം
ശിവ തീർത്ഥം
സത്യമൃത തീർത്ഥം
സർവ്വ തീർത്ഥം
കോടി തീർത്ഥം

ഇത്രയും തീർത്ഥങ്ങൾ ആണ് കിണറുകളിൽ ആയി ക്ഷേത്രത്തിനകത്ത് സ്ഥിതി ചെയ്യുന്ന പുണ്യ തീർത്ഥങ്ങൾ , ഓരോ തീർത്ഥത്തിനും ഓരോ കഥകൾ ആണ് എല്ലാം രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട കഥകൾ തന്നെ ആണ് .എന്തായാലും തീർത്ഥ സ്നാനം തീർത്തു അദ്വൈത വേദാന്ത ആചാര്യനും ജഗദ് ഗുരുവും ആയ ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്നുമായ രാമനാഥ സ്വാമി ദർശനവും  കഴിച്ചു സ്ഥലങ്ങൾ കാണുവാൻ ആയി പുറപ്പെട്ടു. അഗ്നി തീർത്ഥത്തിനു മുന്നിൽ ചെന്ന് സമുദ്ര ദർശനത്തോടെ കാഴ്ചകളുടെ ലോകത്തിലേക്ക് നടത്തം ആരംഭിച്ചു ക്ഷേത്രത്തിനകം കൊത്തു പണികളാലും ശില്പ ചാതുര്യവും കൊണ്ട് വളരെ സുന്ദരമായൊരു ലോകം തന്നെ ആയിരുന്നു

തമിഴ് ക്ഷേത്ര ശില്പ കലകളിൽ മുഖ്യ സ്ഥാനം നൽകാവുന്ന തരത്തിലുള്ള നിർമാണം ആണ് ക്ഷേത്രവും അതിനകവും. ചുറ്റമ്പലത്തിനകത്തെ നീണ്ട ഇടനാഴി വളരെ അധികം പ്രസിദ്ധി നേടിയ ഒന്നാണ്‌ തിരക്കില്ലാതിരുന്നത് ഭാഗ്യമായി, നിശബ്ദമായി പഞ്ചാക്ഷരി ധ്യാനിച്ച് തനിയെ നടന്നു രാമനാഥ സ്വാമിയേ കൂടാതെ സന്യാസിരൂപനായ ദക്ഷിണാമൂർത്തി ആനന്ദ ഗണപതി സുബ്രമണ്യൻ പാർവതി സീത ലക്ഷ്മണ സമേതനായ ശ്രീ രാമൻ നന്ദി മണ്ഡപം മനോഹരമായ കൊടിമരം അങ്ങനെ കാഴ്ചകളുടെയും ആത്മീയ സന്തോഷങ്ങളുടെയും ഒരു കൂടാരം തന്നെയാണ് ഈ ക്ഷേത്രം.

അകത്തെ കാഴ്ചകൾക്ക് ശേഷം പുറത്തെത്തി അടുത്ത് എങ്ങോട്ടു അല്ലെങ്കിൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോൾ മുന്നിൽ ആദ്യം കണ്ടത് ഒരോട്ടോ പിന്നെ തീരുമാനം ആകാൻ താമസിച്ചില്ല ആ കൊച്ചു പട്ടണത്തിലൂടെ ഒരോട്ടോ പ്രദിക്ഷണം ആയിക്കളയാം എന്ന് തീരുമാനിച്ചു അണ്ണനോട് കാര്യം പറഞ്ഞു 250 ബഗ്‌സ് ആവും രാമേശ്വരം ടൌൺ മുഴുവൻ ഒരു കറക്കം കറങ്ങി കാണേണ്ട സ്ഥലങ്ങൾ എല്ലാം കണ്ടു തിരിച്ചു ഞാൻ താമസിക്കുന്ന ഹോട്ടലിൽ ഇറക്കി തരും ഉത്തരേന്ത്യൻ ഓട്ടോ ഡ്രൈവർമാർ കണ്ടു പഠിക്കണം ഇതെല്ലം , അദ്ദേഹത്തിത്തിന്റെ കൂടെ യാത്ര തിരിച്ചു ഒരുപാട് സ്ഥലങ്ങളിൽ പോയി പഞ്ച മുഖ ഹനുമാൻ സ്വാമി ക്ഷേത്രം, ലക്ഷ്മണ തീർത്ഥം, പിന്നെ പേര് ഓർമയിൽ ഇല്ല ഒരു പഴയ ജീര്ണാവസ്ഥയിൽ ഉള്ള ഒരു ക്ഷേത്രം ഇവിടെയെല്ലാം തന്നെ  തിരക്ക് ഒട്ടും ഇല്ലാത്തതിനാൽ ചുറ്റി നടന്നു കാണുവാനും കാഴ്ചകൾ ആസ്വദിക്കാനും ഉള്ള അനുകൂലമായ കാലാവസ്ഥ ആയിരുന്നു. ഇതിൽ ഏറ്റവും ഇഷ്ടപെട്ടത് ഗന്ധമാദനം എന്ന ഒരു ചെറിയ മലയുടെ മുകളിൽ നിന്നുള്ള കാഴ്ച ആയിരുന്നു ചെറിയൊരു രാമക്ഷേത്രം ആണ് ഇതിന്റെ മുകളിൽ രാമ പാദം ആണ് പ്രതിഷ്ട . അവിടെ നിന്നാൽ രാമേശ്വരം ഒട്ടു മുക്കാലും വൃത്തി ആയി കാണാം പഞ്ചാര മണൽ വിരിച്ച ഭൂമിയും  മുൾ ചെടികളുടെ പച്ചപ്പും  കൊച്ചു വീടുകളും നിറഞ്ഞ ചുറ്റു  പ്രദേശം പിന്നെ ദൂരെ ആയി സമുദ്രവും. മനോഹരമായിരുന്നു അവിടുത്തെ അപ്പോഴത്തെ ഒരു അവസ്ഥ തീർത്തും വിജനം ആയ ക്ഷേത്രം പോലെ തോന്നി, കാരണം ആരും തന്നെ ആ നേരത്തു അവിടെ ഉണ്ടായിരുന്നില്ല .

അങ്ങനെ ഏകദേശം ഒരു മണിക്കൂറിനു മുകളിൽ ആ യാത്ര തിരിച്ചു എന്നെ സുരക്ഷിതനായി ഹോട്ടലിൽ എത്തിച്ചു പേര് അറിയാത്ത "അണ്ണൻ" അവസാനിപ്പിച്ചു , അപ്പൊ തന്നെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു ധനുഷ് കൊടിയിലേക്കു പോകുവാനുള്ള അന്വേഷണം ആരംഭിച്ചു ധനുഷ് കൊടിയിലേക്കു ബസുകൾ അര മണിക്കൂർ ഇടവേളകളിൽ ധാരാളം ഉണ്ട് ഉച്ചയോടു അടുത്ത് സമയം ആയതിനാൽ ഭക്ഷണം കഴിച്ചു ബസിനായി കാത്തിരിപ്പു ആരംഭിച്ചു ഇവിടുന്നു ഏകദേശം  25 കിലോമീറ്റർ ദൂരം ഉണ്ട് അര മുക്കാൽ മണിക്കൂർ കൊണ്ട് ധനുഷ് കോടി എത്തി ബസ് യാത്രയും മനോഹരം തന്നെ ആയിരുന്നു കടൽ തീരത്ത് കൂടെ കടൽ കാറ്റും കൊണ്ട് ഒരു യാത്ര ധനുഷ് കോടി ബസ് സ്റ്റാൻഡിൽ  ആണ് യാത്രയുടെ അവസാനം. ധനുഷ് കൊടിയേ എങ്ങനെ വിവരിക്കും എന്നറിയില്ല മനോഹരം എന്ന വാക്കു ആ സ്ഥലത്തിന് മാത്രമേ ചേരു , അവിടുത്തെ ജീവിതങ്ങൾ ഇന്നും ആ കൊടുങ്കാറ്റിന്റെ പിടിയിൽ നിന്നും മോചിതരായിട്ടില്ല. ഗവണ്മെന്റ് അവരോടു മാറി താമസിക്കാൻ ആവശ്യപെടുന്നുണ്ടെങ്കിലും ജനിച്ച മണ്ണ് വിട്ടു പോകാൻ ആ മുക്കുവ സമൂഹം ഇന്നും ഒരുക്കമല്ല.

ധനുഷ് കൊടിയിലേക്കു വരുന്ന സന്ദർശകർ തന്നെയാണ് അവരുടെ പ്രധാന വരുമാന ആശ്രയം രാമേശ്വരത്തേക്കാളും സാധങ്ങൾക്കെല്ലാം വില കൂടുതൽ ആണെങ്കിലും സന്ദർശകർ അവരുടെ ജീവിതം കാണുന്നത് കൊണ്ടോ എന്തോ വില പേശാൻ നിൽക്കാറില്ല.ഓല മേഞ്ഞ കുടിലുകളോട് ചേർന്ന കൊച്ചു കൊച്ചു കടകൾ ആണ് അവരുടെ കച്ചവട സ്ഥാപനങ്ങൾ യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും അവർക്കില്ല . അവർ ത്യജിച്ചു എന്ന് പറയുന്നതാവും ശെരി കാരണം പുനരധിവാസത്തിന് സർക്കാർ തയ്യാർ ആവുമ്പോഴും ആ മണ്ണിനെ ത്യജിക്കാൻ അവർ തയാർ ആകാത്തതിന്റെ ഫലം. ധനുഷ് കോടി ബസ് സ്റ്റാൻഡിൽ നിന്നും ചെറിയ ചെറിയ വാനുകളിൽ  ആണ് ഇനിയുള്ള യാത്ര കാരണം അങ്ങോട്ട് ബസുകൾ പോകുന്നില്ല (ഇത് 2014 ലെ കാര്യമാണ് ഇന്ന് അവിടേക്കും ബസുകൾ പോകുന്നുണ്ടെന്നു കേൾക്കുന്നു സത്യാവസ്ഥ അറിയില്ല ) ഇരുപതു രൂപ കൊടുത്തു ആ വാനിൽ കയറി വീണ്ടും യാത്ര ആരംഭിച്ചു അവിടെ നിന്നും അടുത്ത യാത്ര കൊടുങ്കാറ്റും കടലും കൂടെ ഇല്ലാതാക്കിയ ഒരു "നഗരത്തിന്റെ" ശേഷിപ്പുകൾ കാണുവാൻ ആയിരുന്നു പ്രേത നഗരി എന്നാണ് ഇന്ന് ഈ നഗരത്തിന്റെ പേര് റെയിൽവേ സ്റ്റേഷൻ പോസ്റ്റ് ഓഫീസും, പള്ളികൂടങ്ങളും പള്ളിയും എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ കൊച്ചു പട്ടണം ഇത്രയും സൗകര്യങ്ങൾ ആ കാലത്തെ അവിടെ ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെയാണ് , എന്നാൽ ഇന്ന് അതിന്റെയെല്ലാം ഇഷ്ടികളും കൊച്ചു ചുമരുകളും അടക്കം "പ്രേതങ്ങൾ " മാത്രമേ ബാക്കിയുള്ളു ,കുറെ ജീവനും പിന്നെ ബാക്കി ശേഷിച്ചവരുടെ ജീവിതവും എല്ലാം കടലെടുത്തു കഴിഞ്ഞിരിക്കുന്നു.

എല്ലാം കാഴ്ചകളും കണ്ടു മടങ്ങി തിരിച്ചു വൈകുന്നേരത്തോടെ ധനുഷ്കോടിയിൽ തിരിച്ചെത്തി , കടലും നോക്കി പാറ പുറത്തു കുറെ നേരം ഇരുന്നു. സന്ധ്യയോടെ സൂര്യ അസ്തമയത്തിന്റെ ഭംഗിയും ആസ്വദിച്ച്, ആറരക്കുള്ള അവസാനത്തെ ബസിൽ  കയറി തിരിച്ചു പുറപ്പെട്ടു. അന്ന് തന്നെ നേരെ സ്റേഷനിലേക്കും അവിടുന്ന് ഇറോഡിലേക്കും പിന്നെ കോയമ്പത്തൂർ വഴി പാലക്കാടിലേക്കു ട്രെയിൻ പിടിച്ചു "ഒരു യാത്രയുടെ കൂടെ അവസാനം ആയിരിക്കുന്നു" അടുത്ത ലക്‌ഷ്യം മനസ്സിൽ മുട്ടി വിളിക്കുന്ന വരേക്കും വിശ്രമം.

KV.Vishnu
18/01/2019
                                                                                                                          

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...