Monday, 6 April 2020

Land of Exiled Lives - McleodGanj

ശ്രീ ബുദ്ധനോട് എന്തോ വല്ലാത്തൊരു പ്രണയമാണ് മനസ്സിൽ, അദ്ദേഹത്തിന്റെ വചനങ്ങളിൽ എന്തോ ഒരു സമാധാനം ഞാൻ അനുഭവിച്ചിട്ടുണ്ട് ! എന്നെ ആത്മീയമായി സ്വാധീനിച്ച ഒരേ ഒരു വ്യക്തി ശ്രീ ബുദ്ധൻ മാത്രമാണ് .ഈ പ്രണയം എന്ന് തുടങ്ങിയെന്നു കൃത്യമായി അറിയില്ല പക്ഷെ എന്റെ ആദ്യ ഹിമാലയൻ യാത്ര അത്തരമൊരു പ്രണയത്തിന്റെ പുറത്തായിരുന്നു നൂറ്റാണ്ടുകൾക്കു മുൻപ് സൃഷ്ടിക്കപ്പെട്ട ബുദ്ധ വിഹാര കേന്ദ്രങ്ങൾ തേടി, ആ യാത്ര തീരുമ്പോഴേക്കും ബുദ്ധിസ്സത്തോടും ശ്രീ ബുദ്ധനോടുമുള്ള എന്റെ പ്രണയത്തിന്റെ തീവ്രത വളരെ കൂടുതലായി കഴിഞ്ഞിരുന്നു! അന്ന് തൊട്ടുള്ള ആഗ്രഹമാണ് പതിനാലാമതു ദലൈലാമയെ നേരിട്ട് ഒരു വട്ടം കാണണം! ഓരോ യാത്രയും എന്നെ തിരഞ്ഞെടുത്ത പോലെ ആയിരുന്നു ഈ യാത്രയിലും ഞാൻ എത്തിപെടുകയായിരുന്നു! അതെ പോലെ തന്നെ എത്തിപ്പെട്ട യാത്രകളിലെലാം ഞാൻ കാണാൻ ആഗ്രഹിച്ചതല്ല എനിക്കായി കരുതി വെച്ചിട്ടുണ്ടായിരുന്നത്  ഇവിടെയും സ്ഥിതി മറിച്ചായില്ല !

ട്രെക്കിങ്ങ് കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ അവിചാരിതമായി അമൃത്സറിൽ എത്തിപ്പെട്ട പോലെ ഒരു അദൃശ്യത എന്നെ ധരംശാലയിലേക്കു നയിക്കുകയായിരുന്നു. അമൃത്സറിൽ നിന്നും 7-8 മണിക്കൂർ നേരത്തെ ബസ് യാത്രക്കു ശേഷം ധരംശാലയിലും പിന്നെ അവിടുന്ന് അര  മണിക്കൂർ നേരം കൊണ്ട് മക്ളിയോദ്ഗഞ്ചിലും എത്തി. രാത്രിയായി കഴിഞ്ഞിരുന്നു അവിടെ എത്തി ചേർന്നപ്പോൾ അത് കൊണ്ട്  റൂം എടുത്തു പുലർച്ചെ ആവാം അന്വേഷണം എന്നാലോചിച്ചു എത്ര പിശുക്കാമോ അത്രേം പിശുക്കി അതിനൊത്തൊരു തല്ലിപ്പൊളി റൂം കണ്ടെത്തി നിദ്രയായി ! കാലത്തു നേരത്തെ എഴുന്നേറ്റു അപ്പോൾ മുന്നിൽ കണ്ട കാഴ്ച തല്ലിപ്പൊളി റൂമിനോടുള്ള അനിഷ്ടത്തെ ഇഷ്ട്ടമാക്കി ! , മേഘ കിരീടം അണിഞ്ഞു നിൽക്കുന്ന ദൗലധർ പർവ്വത നിരകൾ,ഇന്ദ്രാഹാർ പാസും, ത്രിയുണ്ട് പർവ്വതവും ഇവയുടെ മടിയിലായി ഈ കൊച്ചു പട്ടണവും പൂർണമായി ഇവിടെ നിന്ന് കാണുവാൻ കഴിഞ്ഞു !

Dhauladhar Himalayas
Dhauladhar Himalayas

Mc'leodganj
Mc'leodganj Town

കാലത്തേ ഉദ്യോഗമെല്ലാം ക്ഷണ നേരം കൊണ്ട് തീർത്തു ദലൈലാമ ടെംപിൾ അന്വേഷിച്ചു നടത്തം ആരംഭിച്ചു അര  കിലോമീറ്റെർ വേണ്ടി വന്നുള്ളൂ അവിടെ എത്താൻ. പക്ഷെ എത്തിയ സമയം തെറ്റി പോയിരുന്നു.ഒന്ന് രണ്ടാഴ്ച മുൻപ് ദലൈലാമ അവിടെ നിന്നും ഗയയിലേക്കു യാത്രയായിരുന്നു. അദ്ദേഹം തത്സമയം ബിഹാറിലോ യൂപിയിലോ ആണെന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായി. വന്ന സ്ഥിതിക്ക് ഇനി മക്ലിയോഡ്ഗഞ്ചിനെ അടുത്തറിയാം എന്ന് തീരുമാനിച്ചു.  യാത്ര ദലൈലാമ ടെംപിളിൽ നിന്നും തന്നെ തുടങ്ങി ! അകത്തു കടന്നു ബുദ്ധനെ ദർശിച്ചു നമസ്കരിച്ചു നടത്തം ആരംഭിച്ചു ദലൈലാമയുടെ വീടിനു മുന്നിലൂടെ ആദ്യം പോയത് ടിബറ്റൻ മ്യുസിയത്തിലേക്കായിരുന്നു !

Dalailama Temple
Dalailama Temple

Dalailama Temple
Prayer Wheels @ Dalailama Temple

Martyr monument
Martyr Monument Of Chinese Invasion on Tibet

ആ മ്യുസിയം വരവേറ്റത് മനസ്സിനെ നൊമ്പരപെടുത്താൻ പോന്ന കാഴ്ചകൾ കൊണ്ടായിരുന്നു ടിബറ്റൻ ജനതയുടെ നിസ്സഹായതയുടെ കാഴ്ചകൾ. ലോകത്തിന്റെ മേൽകൂരയിൽ നിന്നും വന്നവർക്കു ഇന്നു അന്യനാട്ടിൽ മേൽക്കൂരക്കായി കേഴേണ്ട അവസ്ഥ ദയനീയം എന്നലാതെ എന്ത് പറയാൻ . ചൈനീസ് അധിനിവേശം ആ നാടിനെയും അതിന്റെ സംസ്കൃതിയെയും തകർത്ത കാഴ്ചകളും ചിത്രങ്ങളും ആണ് അതിനുള്ളിൽ മുഴുവൻ. 1959 മുതൽ ഇവിടെയാണ് ദലൈലാമയും അദ്ദേഹത്തിനെ പിന്തുടർന്ന് വന്ന അനേകായിരം ടിബറ്റുകാർക്കും അഭയ കേന്ദ്രം. അദ്ദേഹത്തിന് അഭയം നൽകിയതാണ് ചൈനയുമായുള്ള രാഷ്ട്രീയ വൈര്യത്തിനു നിമിത്തമായെന്നു കരുതിയാലും തെറ്റില്ല ! എന്ത് തന്നെ ആയാലും അന്ന് തൊട്ടു ഇവിടെ നിന്നും ടിബറ്റൻ പാര്ലിമെൻറ് പ്രവർത്തിക്കുന്നു പ്രത്യേകിച്ച് അത് കൊണ്ട് കാര്യമൊന്നും ഇല്ലെങ്കിലും ടിബറ്റൻ ജനത ഇന്നും കാതോർക്കുന്നു അവരുടെ നേതാവിനു മുന്നിൽ !

11th panchen lama
11th Panchen Lama (Youngest Political Prisoner )

Tibet Map

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

ദലൈലാമയുടെ പലായനത്തിന്റെ മാത്രമല്ല പിന്നെയും ഒരുപാട് കഥകൾ അവിടെ നിന്നും വായിച്ചു , അഞ്ചാം വയസ്സിൽ തന്നെ രാഷ്ട്രീയ തടങ്കലിൽ ആയ പതിനൊന്നാം പഞ്ചൻ ലാമയുടെ കഥ ! ഇന്നും ആർക്കുമറിയില്ല ചൈന അദ്ദേഹത്തെ എന്ത് ചെയ്തു എന്ന് ? ദലൈലാമക്കു ശേഷം അടുത്ത സർവോന്നത നേതാവാണ് പഞ്ചെൻ ലാമ. പത്താമത്തെ പഞ്ചെന്ലാമയെ ചൈന വിഷ പ്രയോഗത്തിലൂടെ വക വരുത്തി, തുടർന്നു ഇന്നത്തെ ദലൈലാമ പത്താമത്തെ പഞ്ചൻ ലാമയുടെ പുനർജന്മമായ "Gedhun Choekyi Nyima" എന്ന അഞ്ചു വയസ്സുകാരനെ പുനർജന്മമായി അംഗീകരിച്ചു അവരോധിച്ചു. എന്നാൽ  അന്നേക്ക് മൂന്നാം നാൾ പഞ്ചെന്ലാമയെയും മാതാ പിതാക്കളെയും ചൈന തടങ്കലിലാക്കി പിന്നെ ഇന്ന് വരെയും അദ്ദേഹത്തിന്റെ വിവരങ്ങൾ അജ്ഞാതമാണ് ! ഇത് പോലെ ദലൈലാമക്കും ടിബറ്റിനും വേണ്ടി ജീവൻ ബലികഴിച്ച അനേകം പോരാളികളുടെ ചരിത്രം ഇവിടുത്തെ ചുവരുകളിൽ ഉണ്ട് ! എന്നെങ്കിലും തിരികെ സ്വരാജ്യത്തിലേക്കു തല ഉയർത്തി ചെല്ലാൻ കഴിയും എന്ന വിശ്വാസത്തിൽ കുറെ ടിബറ്റൻ അഭയാർത്ഥികളും !

അവിടിന്നു പിന്നെ ചെന്നത് സെന്റ് ജോൺസ് പള്ളി കാണുവാൻ ആയിരുന്നു പൈൻ ദേവദാരു കാടുകൾക്കു നടുവിൽ പ്രാചീന ഇംഗ്ലീഷ് രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഒരു കൊച്ചു മനോഹരമായ പള്ളി ! കഷ്ടി ഒരു കിലോമീറ്റെർ ദൂരമേ ഉള്ളു അതോണ്ട് നടന്നു തന്നെ പോയി മനോഹരമായൊരു നടത്താമായിരുന്നു അത് ആളും ആരവുമൊഴിഞ്ഞ റോഡിലൂടെ ഇരുവശവും പടർന്നു വളർന്നു നിൽക്കുന്ന കാടിനും നാടവിലൂടെ ഒരു നടത്തം ! മനോഹരം ആയില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു ! പുരാതന യൂറോപ്യൻ നിർമാണ ശൈലിയായ നിയോ ഗോഥിക് രീതിയിലാണ് ഈ പള്ളിയുടെ നിർമാണം. 1852 ൽ ആണ് ഈ പള്ളിയുടെ നിർമാണം നടന്നത്. ഒരുപാട് പേരുടെ ജീവമെടുത്ത 1905 കാംഗ്ര ഭൂകമ്പത്തെയും   അതിജീവിച്ചു ഇന്നും ഉറപ്പോടു കൂടി ഈ പള്ളിയിവിടെ നിലകൊള്ളുന്നു ! ലോർഡ് എൽജിൻ എന്ന വൈസ്രോയിയുടെ അന്ത്യ സംസ്കാരം നടന്നിട്ടുള്ളതും ഇവിടുത്തെ സെമിത്തേരിയിൽ ആണ് !

Mc'leodganj
Mc'Leodganj

St.Johns Church In the Wilderness
St.Johns Church In the Wilderness

St.Johns Church In the Wilderness
St.Johns Church In the Wilderness

St.Johns Church In the Wilderness
St.Johns Church In the Wilderness

St.Johns Church In the Wilderness
St.Johns Church In the Wilderness

St.Johns Church In the Wilderness
St.Johns Church In the Wilderness

പ്രാർത്ഥന സമയത്തായിരുന്നു ഞാൻ അവിടെ എത്തി ചേർന്നത് അത് കൊണ്ട് തന്നെ പള്ളി തുറന്നിരുന്നു ധാരാളം വിശ്വാസികളും ഉണ്ടായിരുന്നു. പ്രാർത്ഥന തീരും വരെ അവരുടെ കൂടെ കൂടി പള്ളിയുടെ അകത്തിരുന്നു. പിന്നെ പുറത്തേക്കിറങ്ങി ഫോട്ടോസ് എടുത്തു നടക്കുന്നിതിനടയിൽ പൊടുന്നനെ അതി ശക്തമായി മഴ ആരംഭിച്ചു ! ഏകദേശം രണ്ടര മണിക്കൂറോളം നിലക്കാതെ തിമിർത്തു പെയ്തു മഴ ! ഭൂരിഭാഗവും സ്വന്തം വാഹനത്തിൽ വന്നവരായിരുന്നു കൊണ്ട് തന്നെ ആ തിമിർത്തു പെയ്യുന്ന മഴയത്തും പള്ളിയും പരിസരവും ശൂന്യമാവാൻ അധികം നേരം വേണ്ടി വന്നില്ല. എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത കാരണത്താൽ ആ വന്യതക്കും കൊച്ചു പള്ളിക്കും മുൻപിൽ ഏകനായി പുറത്തെ വെയ്റ്റിംഗ് ഷെഡിൽ മഴ തീരുവോളവും അതിന്റെ സൗന്ദര്യവും ആസ്വദിച്ചു ഇരുന്നു! ഉച്ച കഴിഞ്ഞു മൂന്നു മണിയോടടുപ്പിച്ചായി മഴ തീർന്നപ്പോൾ നേരം പോയത് ഞാൻ അറിഞ്ഞില്ലെങ്കിലും എന്റെ വയറു അറിഞ്ഞിരുന്നു അത് കൊണ്ട് ഇനി ഊണ് കഴിച്ച ശേഷം ആവാം അടുത്ത പരിപാടി എന്ന് തീർച്ചയാക്കി നേരെ ഒരു ഹോട്ടലിൽ ചെന്ന് ചിക്കൻ തുക്പ്പ എന്ന ടിബറ്റൻ ഭക്ഷണം കഴിച്ചു, സാധാരണ യാത്രകളിൽ നോൺവെജ് കഴിവതും ഒഴിവാക്കുകയും ഭക്ഷണ പരീക്ഷണങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാറാണ് പതിവെങ്കിലും ഇതൊന്നു പരീക്ഷിക്കാൻ മനസ്സ് പറഞ്ഞത് കേട്ട് കഴിച്ചു നോക്കിയതാണ് ! സൂപ്പിൽ ന്യുഡിൽസും ചിക്കൻ പീസും എല്ലാം ഇട്ടൊരു സൂപ് പോലത്തെ ഭക്ഷണമാണ് തുക്പ ! സംഗതി എന്തായാലും ഇഷ്ട്ടായി !

MC'leodganj
MC'leodganj
Thukpa
Thukpa


പത്തു പന്ത്രണ്ടു ദിവസത്തെ എന്റെ ഏകാന്ത യാത്രക്ക് അർദ്ധ വിരാമം നൽകി അടുത്ത ദിവസം രാത്രി ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു ഹോട്ടലിലേക്ക് തിരികെ നടന്നു ! ഊരും ഉറവും ആളും പരിചയമിലാത്ത ഒരുപാട് വഴികൾ ആളും ആരവവും ഒഴിഞ്ഞ പർവ്വതങ്ങൾ ആൾകൂട്ടത്തിൽ തനിയെ ആയി പോയ നിമിഷങ്ങൾ അങ്ങനെ ഓർത്തു വെക്കാൻ ഒരുപാട് നല്ല ഓർമ്മകൾ ! ഇനി ഡൽഹി അവിടുന്ന് അബുദാബി, മറ്റൊരു സ്ഥലം എന്നെ തിരഞ്ഞെടുക്കുന്ന നാൾ വരെയും പിന്നിട്ട വഴികളുടെ ഓർമ്മകളെ താലോലിച്ചു അടുത്ത കർമ്മ പഥത്തിലേക്ക് സഞ്ചാരം !

വിഷ്ണു കെ.വി
06/04/2020

Thursday, 2 April 2020

Land Of War’s (പോരാട്ടങ്ങളുടെ നാട്)

സ്വതന്ത്രപൂർവ്വ ഭാരതത്തിലെ ഏറ്റവും വലിയ സംസ്ഥാനം ആയിരുന്നു പഞ്ചാബ് , സ്വാതന്ത്ര്യാനന്തരം ഏറ്റവും കൂടുതൽ നഷ്ട്ടം സംഭവിച്ചതും അവർക്കു തന്നെ പഴയ പഞ്ചാബിന്റെ തൊണ്ണൂറു ശതമാനവും പാകിസ്ഥാൻ സ്വന്തമാക്കിയപ്പോൾ വിഭജനത്തിലൂടെ സ്വന്തം അസ്തിത്വം നഷ്ടപ്പെട്ടവർ ആയി മാറി ഈ ജനത ഇന്ത്യയിലെ മാത്രമല്ല പാകിസ്ഥാനിലെയും പഞ്ചാബിന്റെ സ്ഥിതി മറ്റൊന്നാണെന്നു തോന്നുന്നില്ല. വിഭജനത്തിന്റെ ചോര വീണ ഈ മണ്ണിലേക്ക് ഒരിക്കലെങ്കിലും ഓരോ ഭാരതീയനും യാത്ര ചെയ്തിരിക്കണം വിഭജനത്തിന്റെ ക്രൂരത നേരിൽ കാണാം.ശേഷമെങ്കിലും തമ്മിൽ വിഘടിക്കാതിരിക്കാൻ ശ്രമിക്കാം !

അഞ്ചു നദികൾ ഒഴുകുന്ന ഈ മനോഹരമായ ഭൂമിയിലേക്കുള്ള എന്റെ യാത്ര തീർത്തും അപ്രതീക്ഷിതം ആയിരുന്നു. ട്രെക്കിങ്ങ് കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ ലഭിച്ച ക്ഷണം അതും സ്വീകരിച്ചു നേരെ പുറപ്പെട്ടു മണാലിയിൽ നിന്നും പതിനാലു മണിക്കൂറിനപ്പുറം അമൃത്സർ എന്ന പ്രപഞ്ചത്തിലേക്കു .തിരിച്ചു പോകാൻ കുറച്ചു ദിവസങ്ങളെ ഉള്ളു അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് ഈ യാത്ര തീർത്തു മക്ലെയോദ്ഗഞ്ചിലേക്കു പോകണം അവിടന്നു ഡൽഹി വഴി വീണ്ടും കർമ്മ ഭൂമിയിലേക്ക് . കൃത്യ സമയത്തു തന്നെ സുഹൃത്ത് ബസ്സ്റ്റാൻഡിൽ എത്തി. ശേഷം ഒരു ദിവസത്തേക്കുള്ള യാത്ര രേഖ തീരുമാനിച്ചു. ആദ്യം സുവർണ ക്ഷേത്രം,ശേഷം ജാലിയൻവാലാബാഗ് അവിടുന്ന് നേരെ വാഗാ അതിർത്തി തിരിച്ചു അമൃത്സറിലേക്കും അടുത്ത ദിവസം ധർമശാലയിലേക്കും.

സുവർണ്ണ ക്ഷേത്രം എന്ന ഹർമന്ദിർ സാഹിബ് – ഗുരുദ്വാരക്കു സമീപം തന്നെയുള്ള സത്രത്തിൽ നിന്നും കുളിയും മറ്റും കഴിഞ്ഞു ഫ്രഷ് ആയി ക്ഷേത്ര ദർശനത്തിനു പുറപ്പെട്ടു. “മാനവ സേവ തന്നെ മാധവ സേവാ” എന്ന വാക്കു എല്ലാവരും ഉപയോഗിക്കും എന്നിട്ടു ഈശ്വരന് പൊന്നിൽ തുലാഭാരവും പുറത്തു കിടക്കുന്ന അനാഥ ജന്മങ്ങൾക്കു “സർവേ ജന സുഖിനോ ഭവന്തു” എന്നൊരു പ്രാർത്ഥനയും പാസാക്കും. ബിസിനസ്സിന്റെ കാര്യത്തിൽ ഭക്തനെ കവച്ചു വെക്കും ക്ഷേത്രങ്ങൾ പയിനായിരം മുൻകൂർ അടച്ചാൽ മുന്നിൽ നിന്നും പതിനഞ്ചു മിനിറ്റു തൊഴാം ! കാശില്ലാത്തവൻ ക്യു നിന്നു ഇഷ്ടദേവനെ ഒന്ന് കണ്ടെന്നു വരുത്തി തൃപ്തനാകാം ! പൊതുവെ ഉള്ള ആരാധനാലയങ്ങളിളെല്ലാം ഈ പരിപാടി ആണ് നാട്ടു നടപ്പു ! എന്നാൽ ഇങ്ങനൊരു ആചാരം ഈ ആരാധനാലയത്തിലോ പരിസരത്തോ എവിടെയും ഇല്ല ! ഇവടെ വരുന്നവർ എല്ലാം ഇശ്വരന്മാർ തന്നെ അവരുടെ സേവനം അതാണ് മുഖ്യം ! വരുന്ന ആർക്കും അന്തിയുറങ്ങാൻ സ്ഥലവും വയറു നിറയെ തൃപ്തിയാവോളം ഭക്ഷണവും ഏതു നേരത്തും ലഭ്യം ! ഇവടെ ചെല്ലുന്ന ആർക്കും ഈ സേവനത്തിൽ പങ്കു ചേരാം . ഭക്ഷണം വിതരണം ചെയ്യാൻ പത്രം കഴുകി വെക്കാൻ ചെരുപ്പ് സൂക്ഷിക്കുന്ന സ്ഥലത്തു അങ്ങനെ പലതരം സേവനങ്ങളും ഇവടെ വരുന്ന വിശ്വാസികൾ തന്നെ ചെയ്യുന്നു അതിൽ അവർ തൃപ്തി നേടുന്നു.

ഇഷ്ടമുള്ള കാശിനു നമുക്ക് പ്രസാദം വാങ്ങാം എന്നാൽ നമ്മുക്ക് ഒരാൾക്ക് കഴിക്കേണ്ട പ്രസാദം മാത്രം നൽകി ബാക്കി അവർ അന്നദാനത്തിലേക്കു മാറ്റിയിടും ! “സ്വർണ ക്ഷേത്രം തിളങ്ങാൻ കാരണം അതിൽ പൂശിയ സ്വർണ്ണം മാത്രമല്ല” ! ഒരു മണിക്കൂറോളം ക്യു നിന്നു ഗുരു ഗ്രന്ഥ് സാഹിബിന്റെ മുന്നിൽ എത്തിയതും കർസേവക് എന്നെ തടഞ്ഞു ഒരു നിമിഷം ദേഷ്യം തോന്നിയെങ്കിലും അടുത്ത നിമിഷം എന്റെ ദേഷ്യത്തെ കുറിച്ച് പശ്ചാത്താപമാണ് തോന്നിയത് ! എനിക്ക് മുന്നിൽ നിന്നിരുന്ന വൃദ്ധക്ക് ഇരുന്നു നമസ്കരിച്ചു പ്രാർത്ഥിക്കാൻ തടസമുണ്ടാകാതിരിക്കാൻ ആയിരുന്നു അവർ എന്നെ തടഞ്ഞത് അവർ പോയതും അദ്ദേഹം ചിരിച്ചു കൊണ്ട് എനിക്കും വന്നു ഇരുന്നു പ്രാർത്ഥിക്കാൻ സ്ഥലമൊരുക്കി തന്നു ! ഇത്രയും തിരക്കിനിടയിലും ഗുരുഗ്രന്ഥ്സാഹിബിന് മുന്നിൽ ശിരസ്സു മുട്ടിച്ചപ്പോൾ ആത്മാവിൽ നിന്നും ആ പ്രാർത്ഥന വന്നു “സർവേ ജന സുഖിനോ ഭവന്തു”, ശേഷം ക്ഷേത്രത്തിൽ നിന്നും പ്രാതൽ കഴിച്ചു സംതൃപ്തമായ മനസ്സോടെ സരോവരത്തിൽ നിന്നു ഹർമന്ദിർ സാഹിബിനു മുന്നിൽ ഒരിക്കൽ കൂടെ നമസ്കരിച്ചു പുറത്തു കടന്നു !






ക്ഷേത്രത്തിനു പുറത്തു തന്നെയാണ് ജാലിയാൻവാലബാഗ് എന്ന കുരുതി കളം , അവിടേക്കു സ്വാഗതം നൽകി ആ കുരുതിക്കു പകരം വീട്ടിയ ഭാരതത്തിന്റെ വീര പുത്രൻ “റാം റഹിം സിംഗ് ആസാദ് ” എന്ന് സ്വയം വിശേഷിപ്പിച്ച ശഹീദ് സർദാർ ഉദ്ധം സിങിന്റെ അതികായ ശില്പം ! പുറത്തു തന്നെ രക്തസാക്ഷികളുടെ മുഖങ്ങൾ ആലേപനം ചെയ്ത വൃക്ഷ ശില്പവും ഉണ്ട് ! അകത്തു നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാൽ അധികം സമയം ചിലവഴിക്കുവാൻ കഴിഞ്ഞില്ല സ്മാരകത്തിന് മുന്നിൽ നിന്ന് മനസ്സ് കൊണ്ട് അഞ്ജലി അർപ്പിച്ചു പുറത്തേക്കു കടന്നു ! സുവർണക്ഷേത്രവും പരിസരവും എല്ലാം അതി മനോഹരമായിരിക്കുന്നു ദുബായിലെ ഡൗൺടൗണിനെ ഓർമ്മിപ്പിക്കുന്ന അത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു ! നഗര നടുവിൽ വലിയൊരു മണ്ഡപത്തിന്റെ മുകളിൽ രാജാ രഞ്ജീത് സിംഗ് കുതിരപ്പുറത്തു വാളുമേന്തി നിൽക്കുന്ന മറ്റൊരു ശിൽപ്പം ! പുറമേ അവരുടെ പരമ്പരാഗത നൃത്ത ശില്പങ്ങൾ വേറെ ! എല്ലാം കൊണ്ട് മനോഹരമായ വൃത്തിയുള്ള പട്ടണം !

കൂടാതെ മറ്റൊരത്ഭുതമായി എനിക്ക് തോന്നിയത് പഞ്ചാബുമായി യാതൊരു ബന്ധവും ഇല്ലാത്ത ഡോ:ബി ആർ അംബേദ്കറുടെ പാർലമെന്റിനു മുകളിൽ ഭരണഘടനയും കയ്യിൽ പിടിച്ചു നിൽക്കുന്ന പ്രതിമയാണ് ! വേറെ എവിടെയും അംബേദ്കർക്ക് ഇങ്ങനൊരു ബഹുമാനം നൽകി കണ്ടിട്ടില്ല ! അതിനു കാരണം തിരക്കിയപ്പോൾ അംബേദ്കർ അന്ന് നിലനിന്നിരുന്ന ഉച്ഛനീചത്വം ഇല്ലാതാക്കി തുല്യമായി എല്ലാ സിഖു കാർക്കും “ഖൽസ” എന്ന അവകാശം സംരക്ഷിക്കുന്നതിനായി കൊണ്ട് വന്ന നിയമമാണത്രെ ! അതെ അമൃത്സർ പറയും ഗാന്ധിയോ നെഹ്രുവോ പട്ടേലോ അല്ല പഞ്ചാബിന്റെ സ്വാതന്ത്ര്യ സമര നായകൻ അത് ഡോ:ബീംറാവുഅംബേദ്കർ എന്ന ഭരണഘടനാ ശില്പിയാണ് !

ഈ കാഴ്ചകളും കണ്ടു ചെന്ന് കേറിയത് ഒരു മ്യുസിയത്തിലേക്കാണ് വിഭജനത്തിന്റെ ചോരക്കളം ഓർമ്മിപ്പിക്കുന്ന ഇന്ത്യ പാക്സിതാൻ പാർറ്റീഷ്യന് മ്യുസിയം ! ചോര കറ പുരണ്ട വസ്ത്രങ്ങൾ ആഭരണങ്ങൾ അന്നത്തെ ദുരിതത്തിന്റെ വിഡിയോ കാഴ്ചകൾ സദാ മുഴങ്ങുന്ന സ്വാതന്ത്ര്യ സമര മുദ്രാവാക്യങ്ങൾ ! ഇവിടെ നിന്നും വിങ്ങുന്ന മനസോടെയല്ലാതെ പുറത്തേക്കു കടക്കുവാൻ കഴിയില്ല തീർച്ച ! വിഭജനത്തേ ചൊല്ലി ഇന്ന് തമ്മിൽ തല്ലുന്ന വർത്തമാനകാല ഇന്ത്യക്കാർ ഇവിടം ഒരു വട്ടം സന്ദർശിക്കണം ! റാഡ്ക്ലിഫ് എന്നൊരു മതില് വരുത്തിയ നഷ്ടത്തിന്റെ ചിത്രങ്ങൾ കാണാം ! ഇത് കണ്ടു കഴിഞ്ഞെങ്കിലും തീരുമാനിക്കുക ഇന്ത്യക്കുള്ളിൽ ഇനിയൊരു മതില് കൂടെ പണിയണോ ? അതോ സാഹോദര്യത്തിന്റെ അമൃതം ഉണ്ണണോ എന്ന് ? പഞ്ചാബ് പറയും വിഭജനത്തിന്റെ വേദനയെന്തെന്നു !









ഉച്ചക്ക് ലസിയും പഞ്ചാബ് സ്പെഷ്യൽ ഊണും കഴിച്ചു നേരെ വിട്ടു ഇന്ത്യ പാകിസ്ഥാൻ പരേഡ് കാണാൻ വാഗാ അട്ടാരി അതിർത്തിയിലേക്ക് ! നാല് മണിക്ക് മുൻപ് അട്ടാരിയിൽ എത്തി ചേർന്നു ഘനഗംഭീരമായ ക്യുവെല്ലാം കടന്നു സ്റ്റഡിയത്തിൽ വൃത്തിയായി പരേഡ് വീക്ഷിക്കാൻ പറ്റിയ സ്ഥലം കണ്ടു പിടിച്ചു ഇരുന്നു ! പാട്ടും ഡാൻസും ഭാരത് മാതാ കി ജയ് വിളികളാൽ മുഖരിതമായ അന്തരീക്ഷം ! ആരുടേയും ഞരമ്പുകളിൽ തീ പിടിപ്പിക്കാൻ പാറി പറക്കുന്ന തൃവർണ്ണ പതാക കണ്ടാൽ മാത്രം മതി ! ബിഎസ്എഫ് ജവാന്മാരുടെ പരേഡിന്റെ അകമ്പടിയോടെ ഇന്ത്യൻ പതാകയും പാകിസ്ഥാൻ റേഞ്ചേഴ്സിന്റെ പരേഡിന്റെ അകമ്പടിയോടെ പാകിസ്ഥാൻ പതാകയും അഴിച്ചു ഒരേ സമയം കൊണ്ട് പോകുന്നതോടെ പരിപാടിക്ക് വിരാമം ആയി ! യുട്യൂബിലൊക്കെ തിരഞ്ഞു കണ്ടുപിടിച്ചു കണ്ടു കൊണ്ടിരുന്ന ഈ പരേഡ് നേരിട്ട് കണ്ടിറങ്ങിയപ്പോ ദേശസ്നേഹമാണോ ഒരു മാസ് മസാല സിനിമ കണ്ടിറങ്ങിയ സുഖമായിരുന്നോ എന്ന് സത്യസന്ധമായി പറയുക വയ്യ !










ഏക ദിന പര്യടനത്തിന് സമാപ്തി കുറിച്ച് കൂടെ വന്ന പ്രിയ സുഹൃത്തിനു നന്ദിയും പറഞ്ഞു അടുത്ത ദിവസം ധരംശാലയിലേക്കു പോകേണ്ട ബസിന്റെ വിവരങ്ങളും തിരക്കി വിശ്രമ സമയത്തിലേക്കു കടന്നു !

തുടരും

വിഷ്ണു കെ.വി       
01/04/2020

Saturday, 28 March 2020

ഒരു ഗ്രാമത്തിന്റെ കഥ !

ഇത് ഇന്ന് കഥയാണെങ്കിലും ഒരിക്കൽ നടന്ന ചരിത്രമായിരുന്നു . ഈയം എന്നായിരുന്നു ആ ഗ്രാമത്തിന്റെ പേര് . അങ്ങ് ദൂരെ ഇംഗ്ളടിന്റെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം. പതിനാറാം നൂറ്റാണ്ടിൽ പ്ളേഗ് എന്ന മഹാ മാരി ലോകത്തെയാകെ ഭീതിയുടെ കറുത്ത കരങ്ങളാൽ കൊന്നുടുക്കി കൊണ്ടിരുന്ന നാളുകൾ കൃത്യമായി പറഞ്ഞാൽ (ക്രി.വ 1655)  ലക്ഷകണക്കിന് ജനങ്ങൾ ആ വിപത്തിനു ഇരയായി ! ആ കാലഘട്ടം തന്നെയാണ് ഈയം ഗ്രാമത്തിന്റെയും കഥ നടന്ന സമയവും !

ഗ്രാമത്തിലെ തുന്നൽക്കാരനായ ജോർജ് വിക്കർ എന്ന തുന്നൽക്കാരന് ഒരു കെട്ടു തുണി തയ്ക്കുവാനായി പുറമെനിന്നെവിടുന്നോ വന്നെത്തി അതിനകത്തു ഒളിച്ചിരുന്ന് കറുത്ത മരണത്തിന്റെ ഒരു വിത്തും ! കറുത്തമരണം ആ ഗ്രാമത്തെ ഒരറ്റത്ത് നിന്നും തിന്നു തുടങ്ങി ! ജനങ്ങൾ പരിഭ്രാന്തരായി എന്ത് ചെയ്യണം എങ്ങോട്ടു പോയാൽ ആണ് തന്റെ രക്ഷ എന്നറിയാതെ പരക്കം പായുവാൻ തുടങ്ങി !

ഇതിനെല്ലാം സാക്ഷിയായി ഒരു പുരോഹിതനും ആ ഗ്രാമത്തിൽ ഉണ്ടായിരുന്നു പേര് വില്യം ! അദ്ദേഹം ഈ വിഭ്രാന്തി മുഴുവൻ നേരിൽ കണ്ടു ചിന്താകുലനായി ! മരുന്നും മന്ത്രത്തിനുമൊന്നും തൊടാൻ കഴിയാത്ത കറുത്ത മരണത്തെ തന്റെ പ്രാർത്ഥന കൊണ്ട് മാത്രം തടയാനാകില്ല എന്ന് തിരിച്ചറിഞ്ഞ ആ പുരോഹിതൻ ഗ്രാമവാസികളെയെല്ലാം പള്ളിയിലേക്ക് വിളിച്ചു വരുത്തി !

പഴയ പള്ളിയിൽ ജനം ഒന്നടങ്കം തടിച്ചു കൂടി പുരോഹിതനായ വില്യം തന്റെ പ്രഭാഷണം തുടങ്ങി !

"പ്രിയ ജനമേ നമ്മൾ ഇന്നകപ്പെട്ടിരിക്കുന്ന ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ പോന്ന ഒരവതാരം എവിടെയും ഇല്ല , ഈ ദുരവസ്ഥക്ക് നമ്മുടെ പക്കൽ മരുന്നോ മറ്റെന്തികിലും വഴിയും ശേഷിക്കുന്നില്ല , എന്നാൽ നമ്മൾക്ക് ചെയ്യാൻ കഴിയുന്ന ഒന്നുണ്ട് ഈ ചെകുത്താനെ ഇല്ലാതാക്കുക" !

ജനങ്ങൾ പരസ്പരം നോക്കി എന്താണു പിതാവ് പറയുന്നത് മുറുമുറുപ്പുകൾ പള്ളിക്കകം നിറഞ്ഞു

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം തന്റെ പ്രഭാഷണം തുടർന്നു !

നമ്മൾ ഈ നിമിഷം പരിഭ്രാന്തരായി രക്ഷ തേടി ഓടിയാൽ നമ്മുടെ വഴിയിൽ വരുന്ന ഏവർക്കും നാം ഈ മഹാമാരിയെ സമ്മാനിക്കും അത് തുടർന്ന് പോയി കൊണ്ടേ ഇരിക്കും നാം മൂലം വീണ്ടും മരണങ്ങൾ നടന്നു കൊണ്ടേ ഇരിക്കും !

അത് വേണോ ഏന് നിങ്ങൾ തീരുമാനിക്കുക ! അല്ലെങ്കിൽ പരിഭ്രാന്തി വെടിഞ്ഞു നമ്മൾ ഇവടെ ഇരുന്നു തന്നെ ആസന്നമായ നമ്മുടെ വിധിയെ സ്വീകരിക്കുക ! നമ്മടെ ശരീരത്തോടുത്തു ഈ വിപത്തും ഈ നാടിൻറെ അതിർത്തി വിട്ടു പോകില്ല വിവാദ തന്നെ നശിക്കും !

പള്ളി മുറി മുഴുവൻ നിശബ്ദത പുരോഹിതൻ ഡയസ് വിട്ടു അവരിലേക്ക്‌ ഇറങ്ങി എന്നിട്ടു പറഞ്ഞു എന്നോട് യോജിക്കുന്നവർ വരിക നമ്മുടെ ഗ്രാമാതിർത്തി മുഴുവൻ ബന്ധിച്ചു മറ്റുള്ളവരുടെ സുരക്ഷാ നമുക്കുറപ്പാക്കാം !

ദൈവത്തിന്റെ ആ പ്രിയ ജനത്തിനു മറിച്ചൊരു അഭിപ്രായം ഇല്ലായിരുന്നു !

അവർ തങ്ങളുടെ ഗ്രാമം മുഴുവൻ അടച്ചു ബന്ധിച്ചു പുറത്തേക്കു പോകുവാനോ വരുവാനോ ആർക്കും കഴിയാത്ത വണ്ണം !

അവർ സ്വീകരിച്ചു തങ്ങളുടെ ആസന്നമായ ആ വിധിയെ "മരണത്തെ" ഇരു കരങ്ങളും നീട്ടി ! കറുത്ത മരണം ആ ഗ്രാമത്തിലെ ഫാ വില്യം അടക്കം 260 പേരുടെ പ്രാണൻ കവർന്നു ശേഷിച്ചവർ അവരുടെ മരണത്തെ അതി ജീവിച്ചവർ തങ്ങളുടെ പ്രിയപെട്ടവരുടെ അന്ത്യ കർമ്മങ്ങൾ നിർവഹിച്ചു !

അന്ന് ആ മഹാമാരി ആ ജനതയ്ക്ക് മുന്നിൽ മാത്രം തോറ്റു അല്ല തോൽപ്പിച്ചു 260 പേരുടെ അല്ല ആ മുഴുവൻ ഗ്രാമത്തിന്റെയും ത്യാഗം ! തൊട്ടടുത്തുള്ള നിരവധി ഗ്രാമങ്ങളിലെ അടക്കം പല ആയിരം ജീവനുകൾ രക്ഷപെട്ടു !

ഇത് ഒരു സംഭവ കഥയാണ് ഈ ഗ്രാമം ഇന്നും നിലകൊള്ളുന്നു അവരുടെ ത്യാഗത്തിനു സാക്ഷിയായി !

ഇതിനു ഒരു ആവർത്തനം തോന്നുന്നില്ലേ ? ചരിത്രം അങ്ങനെയാണ് വിചിത്രമായൊരു ആവർത്തനം ഉണ്ടാവും ഏതു കാലത്തും ! ഇന്നും ലോകം അത്തരമൊരു വിപത്തിനു മുന്നിൽ അന്ധാളിച്ചു നിൽക്കുകയാണ് , എന്നാൽ നമ്മളുടെ സൗകര്യങ്ങൾ ഏറെ പുരോഗമിച്ചിരിക്കുന്നു ഏതു കൊടിയ മരണത്തിന്റെ വായിൽ നിന്നും പോലും ജീവനെ തിരിച്ചു കൊണ്ട് വരാൻ കെൽപ്പുള്ള വന്ന വൈദ്യ ശാസ്ത്രവും ഭിഷഗ്വരന്മാരും വളർന്നിരിക്കുന്നു ! നമ്മൾ ചെയ്യേണ്ടത് ഫാ വില്യം പറഞ്ഞ ഒരു കാര്യം മാത്രം "നമ്മളിൽ നിന്നും ഒരാൾക്ക് ഈ വിപത്ത് പോകരുത്" ! അതിനു കഴിഞ്ഞാൽ നമ്മൾ മാത്രമല്ല ഒരു സമൂഹവും നാളത്തെ തലമുറയും അതിനോട് കടപ്പെട്ടിരിക്കും ! ഓർക്കുക ! ഉചിതമായതു പ്രവർത്തിക്കുക ! വിശ്വസിക്കുക നമ്മുടെ രക്ഷകരിൽ, അവർ നമ്മളെ തിരികെ കൊണ്ട് വരും തീർച്ച!
 
കെ.വി വിഷ്ണു
28/03/20

Thursday, 12 March 2020

ഋതുഭേദം

ഇലകളും പൂക്കളും കൊഴിഞ്ഞു മൂകമായ
ശിശിരം വിട ചൊല്ലി പിരിഞ്ഞു , പുതു നാമ്പുകളും
പൂക്കളും അണിഞ്ഞു സുന്ദരിയായി
വസന്ത ഋതു വരവേകി !

വെൺശീല ചുറ്റിയ ശൈലങ്ങൾ പച്ച
പുടവയണിഞ്ഞിന്നു ! മൊട്ടിട്ടു നിന്ന
പല നിറഭേദങ്ങളിന്നു പൂക്കളാ-
യെങ്ങും വിരിഞ്ഞു നിൽപ്പു ! 

പാതിയുറക്കത്തിൽ വിരിഞ്ഞൊരു
പുഞ്ചിരിയോടെ ശിശിരം വസന്തത്തെ
വരവേറ്റു !

 ഉണരുവാൻ കാത്തു നിൽക്കും
മറ്റുള്ള ഋതുക്കൾക്കപ്പുറം വീണ്ടും
ശിശിരത്തിൽ തൻ നിദ്രയെ പുൽകാൻ
പ്രകൃതി വീണ്ടും  ഉണർന്നു !

കെ.വി.വിഷ്ണു
12/03/2020

Monday, 24 February 2020

അയനം

ആദിനാദം തുടിക്കും ഹിമനിരകളിൽ
ജീവതാളം തേടിയെൻ യാത്ര
ജീവനെ പെറ്റൊരീ ഭൂമി തൻ പ്രിയ
നാഥനെ തേടിയെൻ യാത്ര!

കെ വി വിഷ്ണു
24/02/2020

Tuesday, 18 February 2020

എഴുത്ത്

എഴുതാനായി എഴുതരുത്
തനിക്കായി എഴുതരുത്
പരർക്കായി എഴുതരുത്
ഉള്ളിലുരുകും ചിന്തകൾ
ഉറക്കം കളയുമ്പോൾ,
സുഖമെഴുമാനൊമ്പരം
നിൻഎഴുത്തായി വിരിയണം!

കെ.വി.വിഷ്ണു
18/02/2020

Monday, 3 February 2020

കവിത

കവിതയൊന്നെഴുതണമിന്നെനിക്കെന്റെ
ചോര ചുവപ്പിൽ വിരൽ തുമ്പു മുക്കി

ജീവസ്പന്ദനത്തിനാലതിൻ താളം തീർത്ത്
പ്രണയവും വിരഹവും ചേർത്തതിൻ വൃത്തം

ചമച്ചും,പിന്നെയുള്ളിൽ നുരക്കുമാമുന്മാദത്തി-
നീരടികളൊളുപ്പിച്ചോരെൻ ജീവിത കവിത

വിഷ്ണു കെ വി
O3-02-2020

മാറ്റം

ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ  കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...