Monday 28 January 2019

സ്പിതി താഴ്വര - 2 (My Trip to Spiti Valley)


സ്പിതി യാത്ര - രണ്ടാം നാൾ

രണ്ടാം ദിവസത്തെ യാത്ര പത്തുമണിക്കൂറിൽ കൂടുതൽ ഉണ്ട്, പിയോവിൽ  നിന്നും കാസ വരെ ഏതാണ്ട്  205 കി മി. കാലത്തു 05:15 ന്  പുറപ്പെട്ട യാത്ര വൈകുന്നേരം 05:30 ആയി ലക്ഷ്യ സ്ഥാനത്തു എത്തുമ്പോൾ . ഇതും ഹിമാചൽ പരിവാഹന്റെ ബസിൽ തന്നെയാണ് വെളുപ്പിനെ ഉള്ള ഈ ബസ് കിട്ടിയിലെങ്കിൽ പിന്നെ അന്നത്തെ യാത്ര നടക്കില്ല,പിന്നെ പോയെ തീരു എന്നാണെങ്കിൽ  ടാബോ  വഴിക്കു ഇറങ്ങി പിന്നെ വേറെ ബസിൽ അല്ലെങ്കിൽ ലിഫ്റ്റോ മറ്റോ കിട്ടി യാത്ര ചെയേണ്ടി വരും കാസ എത്താൻ. കിന്നൗറിന്റെ ഹരിത ഭംഗി മാഞ്ഞു ടിബറ്റിന്റെ ഭൂപ്രകൃതിയോട് സാദൃശ്യയമുള്ള കാഴ്ചകൾ ആണ് സ്പിതി താഴ്വരയിലേക്കു അടുക്കും തോറും വന്നു കൊണ്ടിരുന്നത് മരങ്ങളോ ചെടികളോ ഒക്കെ  വിരളമായി മാത്രമേ കാണുവാൻ സാധിച്ചുള്ളൂ, പേര് പോലെ തന്നെ തണുത്ത മരുഭൂമി. വേനൽ കാലം ആയിട്ടും 16-20  ഡിഗ്രി മാത്രമേ ഉണ്ടായിരുന്നു കാലാവസ്ഥ, ഏകദേശം രണ്ടു മണിക്കൂർ നേരത്തെ യാത്ര ചെന്നവസാനിച്ചതു ഒരു അത്ഭുതത്തിന്റെ മുന്നിൽ ആയിരുന്നു ഹിമാലയങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് അല്ലെങ്കിൽ ചെയ്തവർക്ക്  ഒരുപക്ഷെ ചിരപരിചിതമാണെങ്കിലും ഇങ്ങു തെക്കു നിന്ന് ആദ്യമായി ഇവിടെ  എത്തപ്പെട്ട എനിക്ക് അത്ഭുതം തന്നെ ആയിരുന്നു . ഭൂമിയിൽ നിന്നും ഒഴുകി വരുന്ന (Natural Spring Water) ആയിരുന്നു ആ അത്ഭുതം മലമുകളിലെ   ഹിമാനികളിൽ നിന്നാണ് ഇവയുടെ ഉത്ഭവം. ശുദ്ധമായ ജലം അതും ഫ്രിഡ്ജിൽ നിന്നെടുത്ത അത്ര തണുത്ത വെള്ളം, രുചിയാണെങ്കിൽ പറയാൻ വയ്യ നല്ല അസ്സൽ തണുത്ത വെള്ളം, ഭൂമിക്കടിയിൽ നിന്ന് വന്നിട്ടും ഒരു തരി മണ്ണോ ചവർപ്പോ ഇല്ലാത്ത മിനറൽ വാട്ടറിന്റെ നല്ല രസികൻ രുചി. ആവുന്നത്ര ഞങ്ങൾ ശേഖരിച്ചു വാട്ടർ പൗച്ചിലും പ്ലാസ്റ്റിക് കുപ്പിയിലും ആയി നാലഞ്ചു ലിറ്റർ വേള്ളം പിടിച്ചു.

ഷിംലയിൽ നിന്ന് പുറപ്പെട്ടു പകുതി കഴിഞ്ഞപ്പോൾ കൂടെ കൂടിയ സത്‌ലജ് നദി കാബ് എന്നസ്ഥലത്തു വെച്ച് ഞങ്ങളോട് യാത്ര ചോദിച്ചു പിരിഞ്ഞു , ഇവിടെ വെച്ചാണ് സ്പിതി നദി സത്‍ലേജുമായി കൂടി ചേർന്ന് ഞങ്ങൾ പുറപ്പെട്ട ദിശയിലേക്കു ഒഴുകുന്നത് കാബ് പിന്നിട്ടതും കൂടെ സ്പിതി നദിയാണ് ഇനി അങ്ങോട്ട്, ഇനി ഈ യാത്ര മുഴുവൻ  തീരുന്നവരെയും അവളുടെ താഴ്വരകളിലൂടെയാണ്. വർഷത്തിൽ വളരെ തുച്ഛമായ തോതിൽ മാത്രം മഴ ലഭിക്കുന്ന സ്ഥലം എന്നിട്ടും വര്ഷം മുഴുവൻ ജല സമ്പുഷ്ടമായ സ്പിതി നദി വിരോധാഭാസം.ഈ ഒരു പ്രതിഭാസത്തിനു കാരണം ഹിമാലയൻ മല നിരകൾ ആണ്, അവിടെയുള്ള ഹിമാനികളിൽ നിന്നും ചെറുതും വലുതുമായ ഒരുപാട് ഒഴുക്കുകൾ ആണ് വർഷം മുഴുവൻ ഈ നദിയെ ജല സമ്പുഷ്ടമാക്കി സൂക്ഷിക്കുന്നത്. ബസിലെ കണ്ടക്റ്റർ സഹൃദയനായ ഒരു മനുഷ്യൻ ആയിരുന്നു "ചരൺ സിംഗ് താക്കൂർ" തിരക്കെല്ലാം ഒഴിഞ്ഞു പുറകിലെ സീറ്റിൽ എന്റെ സമീപം വന്നിരുന്നപ്പോൾ ആണ് അദ്ദേഹവുമായി പരിചയപ്പെട്ടത്.

സ്പിതിയെ കുറിച്ചും അദ്ദേത്തിന്റെ ജന്മസ്ഥലമായ കുളു ജില്ലയെ കുറിച്ചും ഹിമാലയങ്ങളിലെ അദ്ദേഹം കണ്ടതും കേട്ടതും ആയ അത്ഭുതങ്ങളെ കുറിച്ചും ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു ,പോയ വര്ഷം (2016) മഞ്ഞു പെയ്യാത്തതിനെ കുറിച്ച് അക്കാരണത്താൽ  ഈ ഭാഗങ്ങളിലെ  ആളുകൾ നേരിട്ട കഷ്ടപാടുകളെ കുറിച്ചും അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ഓർത്തു,സത്യം തന്നെയാണ് ആഗോള താപനം ഹിമാലയത്തെ നല്ല രീതിയിൽ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്  കാലാവസ്ഥ വ്യതിയാനത്തിലൂടെ ഹിമാലയം എന്ന പ്രകൃതിയുടെ ആ മഹാ അത്ഭുതത്തിനു  എന്തെങ്കിലും നാശം സംഭവിക്കുക ആണെങ്കിൽ അത് നൽകുന്ന തിരിച്ചടി സർവ്വ നാശമായിരിക്കും. അപരാധികളും നിരപരാധികളും ആ ശിക്ഷ അനുഭവിക്കേണ്ടതായി വരും. മറ്റൊരു കാര്യം പറയാതെ വയ്യ സഞ്ചാരികളും പ്രകൃതിയെ നശിപ്പിക്കുന്നതിൽ കാര്യമായ സംഭാവന നൽകുന്നുണ്ട്. വളരെ ചുരുക്കം ചിലർ മാത്രമേ പ്രകൃതിയോട് ഇണങ്ങി അതിനെ അറിഞ്ഞു യാത്ര ചെയ്യുവാൻ ശ്രമിക്കാറുള്ളു, മിക്കവരും എങ്ങനെ ഒരു മനോഹരമായ ഇടം എങ്ങനെ അലങ്കോലമാക്കാം എന്നതിൽ ഗവേഷണം നടത്തുന്നവർ ആണ്. യാത്ര നല്ലതാണ് അത് കൊണ്ട് തന്നെ പ്രകൃതിയോട് ഇണങ്ങി യാത്ര ചെയ്യുവാൻ എല്ലാവര്ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

കാലത്തു പ്രാതലിനു നാകോ എന്ന സ്ഥലത്തു എത്തിചേർന്നു ഭക്ഷണത്തിനായാണ് വണ്ടി നിർത്തിയത് രണ്ടോ മൂന്നോ ധാബകൾ മാത്രമുള്ള ഒരു കൊച്ചു സ്ഥലം,അവിടുന്ന് കുറച്ചു കൂടെ നടന്നു താഴേക്ക് പോയാൽ നാകോ ഗ്രാമം ആകും. ബസിൽ ഉണ്ടായിരുന്ന  ചില യാത്രികർ ഇവിടെ നിന്നും തന്നെ സ്പിതി  താഴ്വരയിലേക്ക് യാത്ര തുടങ്ങുന്നു. നാകോ ഗ്രാമത്തിൽ തങ്ങി അടുത്ത ദിവസം ടാബോ എന്ന സ്ഥലത്തേക്കും പിന്നീട് അവിടുന്ന് കാസയിലേക്കും മൂന്നു ദിവസം എടുത്തു യാത്ര പൂർത്തിയാക്കുന്നവർ  ആണ് ഇക്കൂട്ടർ.ഞങ്ങൾ നേരിട്ട് പോകുന്നവർ ആയതു കൊണ്ട്  കുറച്ചു നേരം അവിടെ കറങ്ങി ഓരോ ആലൂ പറാട്ടയും ഓംലെറ്റും കഴിച്ചു തിരികെ ബസിൽ കയറി ഇനി അടുത്തത് സ്പിതി ജില്ലയുടെ അതിർത്തി ആയ സംടു (SUMDO) ചെക്ക് പോസ്റ്റിലെ വണ്ടി നിർത്തു അന്വേഷിച്ചപ്പോൾ രണ്ടു മണിയോട് അടുപ്പിച്ചു അവിടെ എത്തുമെന്ന് അറിയാൻ കഴിഞ്ഞു .നാകോയിൽ നിന്ന് പുറപ്പെട്ടു കുറച്ചു ദൂരം പോയുള്ളു.വണ്ടികൾ എല്ലാം ബ്ലോക്ക് ആയി കിടക്കുന്നു മലയിടിച്ചിൽ കാരണം ആണ്, മല മുകളിൽ നിന്നും ചെറുതും വലുതുമായ കല്ലുകൾ ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നത് തന്നെയാണ്. ഇത്തരം മലയിടിച്ചിലുകൾ ഈ ഭാഗങ്ങളിൽ സർവ സാധാരണം ആണ് മല ഇടിയുന്നതും റോഡ് ഗതാഗതം ദിവസങ്ങളോളം ഇല്ലാതാവുന്നതും എല്ലാം ഇവിടുത്തുകാർക്ക് വലിയ അത്ഭുതം ആല്ല. ഒരു നെല്ലിക്ക വലുപ്പം മാത്രമുള്ള ഒരു ചെറിയ കല്ലു മതി ഒരു ജീവൻ എടുക്കാൻ ആ വേഗതയിൽ ആണ് മുകളിൽ നിന്ന് കല്ലുകൾ തെറിച്ചു വരുന്നത്.

BRO അഥവാ ബോർഡർ റോഡ് ഓർഗനൈസഷനു നന്ദി അരമണിക്കൂർ മാത്രമേ വണ്ടി നിർത്തി ഇടേണ്ടി വന്നുള്ളൂ കല്ല് വീഴ്ച കുറഞ്ഞതും തത്കാലം റോഡിലെ കല്ലുകൾ ജെസിബി കൊണ്ട് ഒഴിവാക്കി വാഹങ്ങൾക്കു പോകാൻ സൗകര്യമുണ്ടാക്കി തന്നു. പക്ഷെ അത് കൊണ്ട് തീർന്നില്ല വാഹനങ്ങൾ പോയ ശേഷം വേണം അവർക്കു ഈ വീഴ്ചയിൽ തകർന്ന റോഡുകൾ പുനർ നിർമ്മിക്കാൻ. വണ്ടിയിൽ നിന്നും താഴെ നോക്കുമ്പോൾ തന്നെ നമുക്ക് തല ചുറ്റും അത്രക്കുണ്ട് താഴ്ച അവിടെയാണ്  BRO ജോലി ചെയ്യുന്നത് അത്യാധുനിക മെഷിനുകളോ  സംവിധാനങ്ങളോ ഒന്നും കൊണ്ടല്ല നമ്മുടെ നാട്ടിൽ ഒക്കെ  റോഡ് നന്നാക്കുന്ന അത്രയും സാമഗ്രികൾ തന്നെ ഇവർക്കും ഉള്ളു - കൂട്ടത്തിൽ നല്ല ചങ്കുറപ്പും!!. ഇരുപത്തി നാല് മണിക്കൂറും ഇവരുടെ സേവനം ഹിമാലയൻ പാതകളിൽ ഉടനീളം ഉണ്ടാകും. മലയിടിച്ചിൽ മഞ്ഞു വീഴ്ച  വെള്ളത്തിൽ റോഡുകൾ ഒലിച്ചു പോവുക തുടങ്ങി അനേകം വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് അവർ നടത്തുന്ന സേവനങ്ങൾക്ക് മനസ്സ് കൊണ്ട് നമിച്ചു നന്ദി പറഞ്ഞു യാത്ര തുടർന്നു.

കണ്ടക്ക്ട്ടർ പറഞ്ഞ പ്രകാരം തന്നെ രണ്ടു മണി രണ്ടരയോടെ (SUMDO) വിൽ എത്തി, ഉച്ചയൂണിനു സമയമായി താരതമ്യേന ഇത്തിരി വലുപ്പം ഉള്ള ഒരു ഗ്രാമം ആണ് SUMDO സ്പിതി യിലേക്ക് കടക്കുന്നതിനു മുന്നേ ഇവിടുത്തെ ചെക്ക് പോസ്റ്റിൽ പരിശോധന ഉണ്ട്. വിദേശികൾക്ക് ഇന്നർ ലൈൻ പെര്മിറ്റ് ഇല്ലാതെ ഇതിനു അപ്പുറത്തേക്ക് കടത്തി വിടില്ല.ഞങ്ങൾ ലോക്കൽ വിദേശികൾ ആയതു കൊണ്ട് അതിന്റെ ആവശ്യം ഇല്ല (ചില അതിർത്തി പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഇന്ത്യക്കാർക്കും ഇന്നർ ലൈൻ പെർമിറ്റ് വേണം) അത് കൊണ്ട് ഞങ്ങൾ ഊണ് കഴിക്കാൻ പോയി രാജ്മ ചാവൽ എന്നൊരു വിശേഷ ഭോജ്യമായിരുന്നു ലഞ്ച് (ചോറും പയറുകറിയും) അയിനാണ് എന്തായാലും അമൃതേത് കഴിഞ്ഞു പുറത്തെ കാഴ്ചകളിലേക്ക് ഇറങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത് നിറയെ ആപ്പിൾ തോട്ടങ്ങൾ ആദ്യമായി ആണ് ഈ സുന മരത്തിൽ കായ്ച്ചു നിക്കണത് കാണുന്നത് (കണ്ണ് നിറഞ്ഞു പോയി ഹൂ) കുറെ നേരത്തെ ആപ്പിൾ നിരീക്ഷണത്തിനു ശേഷം തിരിച്ചു നടക്കാൻ തുടങ്ങുബോൾ ഒരു അമ്മൂമ്മ ആപ്പിൾ വിൽക്കുന്നു നല്ല ഫ്രഷ് ആപ്പിൾ അല്ലെ വാങ്ങിയേക്കാം എന്ന് കരുതി പോയി വില ചോദിച്ചു ഇത്തവണ ശെരിക്കും കണ്ണ് നിറഞ്ഞു ചാർ ആപ്പിൾ കേലിയെ ദസ് രൂപയെ (എന്ന് വെച്ച നല്ലെണ്ണത്തിന് വെറും പത്തു രൂപ) ഞാനും ശരത്തും കുറച്ചു നേരത്തേക്ക് അംബാനിമാരായി ആപ്പിൾ വിറ്റു ബിസിനസ് മാഗ്നെറ്സ് ആകുന്നതിന്റെ അനന്ത സാധ്യതകളെ കുറിച്ച് വിശകലനം ചെയ്തു ശേഷം  ചർച്ചയുടെ  അവസാനം നാല് ആപ്പിൾ വാങ്ങി വണ്ടിയിൽ കേറി രണ്ടെണ്ണം ഇരുന്നു പുട്ടടിച്ചു രണ്ടെണ്ണം ബാഗിലും സൂക്ഷിച്ചു.

SUMDO വിൽ  നിന്നും ഇനി ഒരു എഴുപത്തഞ്ചു കിലോമീറ്ററിന് അടുപ്പിച്ചേ ഉള്ളു കാസയിലേക്ക്, പക്ഷെ സമയം രണ്ടര - മൂന്നു മണിക്കൂർ എടുക്കും .ഉച്ച ഊണിനു ശേഷം ഒന്ന് മയങ്ങി. പക്ഷെ ബസിന്റെ കുലുക്കം കൂടിയപ്പോൾ വന്ന ഉറക്കവും പോയി കണ്ണുകൾ വീണ്ടും സ്പിതി നദിയിലേക്കു നീണ്ടു സമയം പെട്ടെന്ന് പോയി വൈകുന്നേരം അഞ്ചരയോട് അടുത്ത് കഴിഞ്ഞപ്പോൾ കാസ എത്തി നല്ല മനോഹരമായ റോഡിലും തധ്വര ഉണ്ടായ കുലുക്കത്തിലും ചാട്ടത്തിൽ നിന്നും രക്ഷപെട്ടു എന്നാലോചിച്ചപ്പോൾ സമാധാനം ആയി.ആദ്യം തന്നെ അടുത്ത ദിവസത്തേക്കുള്ള വണ്ടി ഞങ്ങൾ "ഹിമാലയൻ കഫേ" എന്ന സ്ഥാപനത്തിൽ നിന്നും ബുക്ക് ചെയ്തു റോയൽ എൻഫീൽഡ് - ക്ലാസിക് അതിനു ശേഷം റൂം അന്വേഷിച്ചു പുറപ്പെട്ടു അധികം കഷ്ടപ്പെടേണ്ടി വന്നില്ല (wanderers nest) എന്നൊരു ഹോം സ്റ്റേ കണ്ടു പിടിച്ചു രണ്ടു പേർക്കുള്ള റൂം എടുത്തു നല്ല വിശാലവും വൃത്തിയുമുള്ള റൂം ആസ്‌ട്രേലിയയിൽ നിന്നും നെതർലാണ്ടിൽ നിന്നും ഇന്ത്യ കാണാൻ വന്ന രണ്ടു സോളോ യാത്രികരായ പേണ്കുട്ടികൾ ആണ് ഈ ഹോസ്റ്റൽ ഇപ്പോൾ മാനേജ് ചെയ്യുന്നത് ഇതിലൂടെ അവർക്കു അവിടെ താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. എന്തായാലും കടുത്ത യാത്ര ക്ഷീണം ഉണ്ട് അത് കൊണ്ട് ഇനി വേറെ മുറി അന്വേഷിക്കാൻ വയ്യ  എന്ന് തീരുമാനിച്ചു അവിടെ തന്നെ റൂം എടുത്തു. കുളിക്കണം എന്നുണ്ടായിരുന്നു പക്ഷെ ആ തണുപ്പത്തു ജലം മേലെ സ്പർശിക്കുന്നത് ആലോചിക്കാനേ വയ്യ എന്നത് കൊണ്ട് കുളിച്ചില്ല കയ്യും കാലും കഴുകി ഞങ്ങൾ സ്പിതി നദിയുടെ തീരത്തേക്ക് നടന്നു.

തീർത്തും വിജനമായ പ്രദേശം ഒന്നോ രണ്ടോ യാകുകളും കുറച്ചു പട്ടാണി കൃഷിയും അല്ലാതെ ഒരു മനുഷ്യ കുഞ്ഞു പോലും ആ സ്ഥലത്തില്ലായിരുന്നു കണ്ണടച്ച് തണുത്ത കാറ്റിനെ ശരീരത്തിലേക്കും അകത്തേക്കും വലിച്ചെടുത്തു സ്വച്ഛ സുന്ദരമായ വായുവിന്റെ സുഖം പറഞ്ഞറിയിക്കുക പ്രയാസം. പുഴയുടെ ഒഴുക്കിന്റെ താളത്തിൽ അമൃത വർഷിണി രാഗത്തിൽ ഒരു കീർത്തനം കേട്ട് കൊണ്ടിരുന്നപ്പോൾ ഉള്ളിൽ മഴ പെയ്യുന്നൊരു സുഖം ദൂരെ നോക്കിയപ്പോൾ അപ്പുറത്തെ മല മുകളിൽ മഴ തകർത്തു പെയ്യുന്നു ഹാ സുന്ദരം !!കുറച്ചു നേരം കൂടെ ഇരിക്കണം  എന്നുണ്ടായിരുന്നെങ്കിലും സമയം പോകും തോറും തണുപ്പ് ഏറി ഏറി വന്നു അത് കൊണ്ട് തിരിച്ചു നടന്നു ഹോം സ്റ്റേയുടെ പുറത്തു കസേരയിൽ ഇരുന്നു ഞാൻ വീണ്ടും പാട്ടു കേൾക്കാൻ ആരംഭിച്ചു. ശരത് ഒന്ന് കറങ്ങി സ്ഥലമൊക്കെ ഒന്നു  പരിചയപെട്ടു വരാം എന്ന് പറഞ്ഞു പുറത്തേക്കു ഇറങ്ങി പോയി . അവൻ വരാൻ വൈകിയപ്പോൾ ഞാൻ രാത്രി ഭക്ഷണം ഒറ്റയ്ക്ക് കഴിച്ചു നല്ല ചൂടുള്ള "മോമോസ്" പിന്നെ മുളക് ചമ്മന്തിയും  ഹിമാലയൻ സൗന്ദര്യം മാത്രമല്ല ഭക്ഷണത്തിന്റെ രുചിയും മനസിനെ കീഴടക്കി എന്ന് പറയാതെ വയ്യ. കഴിച്ചു വീണ്ടും കുറെ നേരം കഴിയഞ്ഞപ്പോൾ എനിക്കുള്ള രണ്ടു വാർത്തകളും കൊണ്ട് ശരത് വന്നു ആദ്യത്തെ വാർത്ത വലിയ കുഴപ്പം ഇല്ല നാളെ ഞങ്ങളുടെ കൂടെ പുതിയ രണ്ടു സുഹൃത്തുക്കളും കൂടെ ഉണ്ടാവും ബാംഗ്ലൂരിൽ നിന്നുള്ള സുധീറും പൂജയും ഞാൻ പറഞ്ഞു ആയിക്കോട്ടെ നോ പ്രോബ്ലം അടുത്തത് പക്ഷെ കേട്ടതും എന്റെ തല കറങ്ങി !!!!!   

REACHED KAZA – 12/08/2018 (05:30 pm)
ROUTES TRAVELLED – RECKONG PEO – NAKO – SUMDO - TABO – KAZA
DISTANCE – 205 KM APPROXIMATELY; TIME TAKEN – AROUND 10+HRS

KV.Vishnu
27/01/2019

Saturday 19 January 2019

രാമേശ്വരം


രാമേശ്വരം -  ബംഗാൾ സമുദ്രവും ഇന്ത്യൻ മഹാ സമുദ്രവും ഒന്ന് ചേരുന്ന  സംഗമം , നൂറ്റാണ്ടുകൾ പഴക്കമുള്ള രാമേശ്വരം ക്ഷേത്രം , ഇതിഹാസത്തിന്റെ തിരു ശേഷിപ്പുകൾ , 1964 കൊടുങ്കാറ്റു പ്രേത നഗരിയാക്കി തീർത്ത ധനുഷ്‌കോടി ദ്വീപ് , തിരിച്ചു വരവിന്റെ പ്രതീകമായ പാമ്പൻ പാലം അതിനേക്കാൾ ഉപരി ഇന്ത്യക്കാർക്കെലാം ഒരു പോലെ സ്വീകാര്യനായ അതുല്യമായ വ്യക്തി പ്രഭാവം കൊണ്ട് എല്ലാ മനസുകളും ദേശങ്ങളും രാജ്യങ്ങളും കീഴടക്കിയ ബഹുമാന്യനായ മുൻ രാഷ്‌ട്രപതി ആവുൾ പക്കിർ ജൈനലബ്ദീൻ അബ്ദുൽ കലാം എന്ന രാജ്യ സ്നേഹിക്കു ജന്മം  നൽകിയ പുണ്യ ഭൂമി . അങ്ങോട്ടേക്കുള്ള യാത്ര വലിയ സംഭവ ബഹുലമൊന്നും ആയിരുന്നില്ല എന്നാലും കാഴ്ചകളുടെ കൂട്ട് കൂടി ഒരു ഏകാന്ത യാത്ര എന്ന് ചിന്തിക്കുമ്പോൾ രാമേശ്വരം യാത്ര മനോഹരമായിരുന്നു .

രണ്ടു ദിവസത്തെ ശ്രീരംഗം സന്ദർശനത്തിന് ശേഷം മെയ് 15 2014 രാത്രി അവിടുന്ന് ടിക്കറ്റ് എടുത്തു നേരെ വിട്ടു രാമേശ്വരത്തേക്കു രാത്രി ട്രെയിനിൽ ആയിരുന്നു യാത്ര പുലർച്ചെയോടെ രാമേശ്വരം എത്തുകയും ചെയ്തു രാമനാഥപുരത്തു നിന്നും രാമേശ്വരം ദ്വീപിലേക്ക്‌ പോകുന്ന സമുദ്രത്തിലെ പാലത്തിലൂടെ ഉള്ള യാത്ര അനുഭവിക്കുവാനായി ഉണർന്നിരുന്നെങ്കിലും ഇരുട്ട് കാരണം ആ കാഴ്ച എനിക്ക് നഷ്ട്ടപെട്ടു. ട്രെയിൻ ഇറങ്ങി കുറച്ചു ദൂരം താമസ സൗകര്യം അന്വേഷിച്ചു നടന്നു അവസാനം രാമനാഥ സ്വാമി ക്ഷേത്രത്തിനു സമീപം തന്നെ മുറി ലഭിച്ചു ആദ്യം ക്ഷേത്ര ദർശനം കഴിഞ്ഞു മറ്റു കാഴ്ചകളിലേക്ക് പോകാം എന്ന് തീരുമാനിച്ചു കുളിച്ചു വസ്ത്രം മാറി ക്ഷേത്രത്തിലേക്ക് ഇറങ്ങി അവിടെ എത്തിയപ്പോൾ ആണ് അറിഞ്ഞത് മണി ദർശനം എന്നറിയപ്പെടുന്ന ശ്രീ ശങ്കരാചാര്യർ പൂജിച്ചു പ്രതിഷ്ഠിച്ച  മരതക ലിംഗ ദർശനം കഴിഞ്ഞു . അതിനുള്ള ഭാഗ്യം ഇല്ലെന്നു കരുതി തീർത്ഥ സ്നാനം ചെയ്യാൻ തീരുമാനിച്ചു ഇരുപത്തി രണ്ടു തീർത്ഥ സ്നാനം ആണ് ചെയ്യേണ്ടത് അഗ്നി തീർത്ഥം എന്നറിയപ്പെടുന്ന സമുദ്ര സ്നാനത്തിൽ തുടങ്ങണം ശേഷിക്കുന്ന തീർത്ഥങ്ങൾ ക്ഷേത്രത്തിനു അകത്താണ്.

അഗ്നി തീർത്ഥം
മഹാലക്ഷ്മി തീർത്ഥം
സാവിത്രി തീർത്ഥം
ഗായത്രി തീർത്ഥം
സരസ്വതി തീർത്ഥം
സേതു മാധവ തീർത്ഥം
ഗന്ധമാദന തീർത്ഥം
കവത്ച്ച തീർത്ഥം
ഗവായ തീർത്ഥം
നള തീർത്ഥം
നിളാ തീർത്ഥം
ശംഖ തീർത്ഥം
ചക്ര തീർത്ഥം
ബ്രഹ്മ ഹത്യ വിമോചന തീർത്ഥം
സൂര്യ തീർത്ഥം
ചന്ദ്ര തീർത്ഥം
ഗംഗ തീർത്ഥം
യമുന തീർത്ഥം
ഗയാ തീർത്ഥം
ശിവ തീർത്ഥം
സത്യമൃത തീർത്ഥം
സർവ്വ തീർത്ഥം
കോടി തീർത്ഥം

ഇത്രയും തീർത്ഥങ്ങൾ ആണ് കിണറുകളിൽ ആയി ക്ഷേത്രത്തിനകത്ത് സ്ഥിതി ചെയ്യുന്ന പുണ്യ തീർത്ഥങ്ങൾ , ഓരോ തീർത്ഥത്തിനും ഓരോ കഥകൾ ആണ് എല്ലാം രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട കഥകൾ തന്നെ ആണ് .എന്തായാലും തീർത്ഥ സ്നാനം തീർത്തു അദ്വൈത വേദാന്ത ആചാര്യനും ജഗദ് ഗുരുവും ആയ ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്നുമായ രാമനാഥ സ്വാമി ദർശനവും  കഴിച്ചു സ്ഥലങ്ങൾ കാണുവാൻ ആയി പുറപ്പെട്ടു. അഗ്നി തീർത്ഥത്തിനു മുന്നിൽ ചെന്ന് സമുദ്ര ദർശനത്തോടെ കാഴ്ചകളുടെ ലോകത്തിലേക്ക് നടത്തം ആരംഭിച്ചു ക്ഷേത്രത്തിനകം കൊത്തു പണികളാലും ശില്പ ചാതുര്യവും കൊണ്ട് വളരെ സുന്ദരമായൊരു ലോകം തന്നെ ആയിരുന്നു

തമിഴ് ക്ഷേത്ര ശില്പ കലകളിൽ മുഖ്യ സ്ഥാനം നൽകാവുന്ന തരത്തിലുള്ള നിർമാണം ആണ് ക്ഷേത്രവും അതിനകവും. ചുറ്റമ്പലത്തിനകത്തെ നീണ്ട ഇടനാഴി വളരെ അധികം പ്രസിദ്ധി നേടിയ ഒന്നാണ്‌ തിരക്കില്ലാതിരുന്നത് ഭാഗ്യമായി, നിശബ്ദമായി പഞ്ചാക്ഷരി ധ്യാനിച്ച് തനിയെ നടന്നു രാമനാഥ സ്വാമിയേ കൂടാതെ സന്യാസിരൂപനായ ദക്ഷിണാമൂർത്തി ആനന്ദ ഗണപതി സുബ്രമണ്യൻ പാർവതി സീത ലക്ഷ്മണ സമേതനായ ശ്രീ രാമൻ നന്ദി മണ്ഡപം മനോഹരമായ കൊടിമരം അങ്ങനെ കാഴ്ചകളുടെയും ആത്മീയ സന്തോഷങ്ങളുടെയും ഒരു കൂടാരം തന്നെയാണ് ഈ ക്ഷേത്രം.

അകത്തെ കാഴ്ചകൾക്ക് ശേഷം പുറത്തെത്തി അടുത്ത് എങ്ങോട്ടു അല്ലെങ്കിൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോൾ മുന്നിൽ ആദ്യം കണ്ടത് ഒരോട്ടോ പിന്നെ തീരുമാനം ആകാൻ താമസിച്ചില്ല ആ കൊച്ചു പട്ടണത്തിലൂടെ ഒരോട്ടോ പ്രദിക്ഷണം ആയിക്കളയാം എന്ന് തീരുമാനിച്ചു അണ്ണനോട് കാര്യം പറഞ്ഞു 250 ബഗ്‌സ് ആവും രാമേശ്വരം ടൌൺ മുഴുവൻ ഒരു കറക്കം കറങ്ങി കാണേണ്ട സ്ഥലങ്ങൾ എല്ലാം കണ്ടു തിരിച്ചു ഞാൻ താമസിക്കുന്ന ഹോട്ടലിൽ ഇറക്കി തരും ഉത്തരേന്ത്യൻ ഓട്ടോ ഡ്രൈവർമാർ കണ്ടു പഠിക്കണം ഇതെല്ലം , അദ്ദേഹത്തിത്തിന്റെ കൂടെ യാത്ര തിരിച്ചു ഒരുപാട് സ്ഥലങ്ങളിൽ പോയി പഞ്ച മുഖ ഹനുമാൻ സ്വാമി ക്ഷേത്രം, ലക്ഷ്മണ തീർത്ഥം, പിന്നെ പേര് ഓർമയിൽ ഇല്ല ഒരു പഴയ ജീര്ണാവസ്ഥയിൽ ഉള്ള ഒരു ക്ഷേത്രം ഇവിടെയെല്ലാം തന്നെ  തിരക്ക് ഒട്ടും ഇല്ലാത്തതിനാൽ ചുറ്റി നടന്നു കാണുവാനും കാഴ്ചകൾ ആസ്വദിക്കാനും ഉള്ള അനുകൂലമായ കാലാവസ്ഥ ആയിരുന്നു. ഇതിൽ ഏറ്റവും ഇഷ്ടപെട്ടത് ഗന്ധമാദനം എന്ന ഒരു ചെറിയ മലയുടെ മുകളിൽ നിന്നുള്ള കാഴ്ച ആയിരുന്നു ചെറിയൊരു രാമക്ഷേത്രം ആണ് ഇതിന്റെ മുകളിൽ രാമ പാദം ആണ് പ്രതിഷ്ട . അവിടെ നിന്നാൽ രാമേശ്വരം ഒട്ടു മുക്കാലും വൃത്തി ആയി കാണാം പഞ്ചാര മണൽ വിരിച്ച ഭൂമിയും  മുൾ ചെടികളുടെ പച്ചപ്പും  കൊച്ചു വീടുകളും നിറഞ്ഞ ചുറ്റു  പ്രദേശം പിന്നെ ദൂരെ ആയി സമുദ്രവും. മനോഹരമായിരുന്നു അവിടുത്തെ അപ്പോഴത്തെ ഒരു അവസ്ഥ തീർത്തും വിജനം ആയ ക്ഷേത്രം പോലെ തോന്നി, കാരണം ആരും തന്നെ ആ നേരത്തു അവിടെ ഉണ്ടായിരുന്നില്ല .

അങ്ങനെ ഏകദേശം ഒരു മണിക്കൂറിനു മുകളിൽ ആ യാത്ര തിരിച്ചു എന്നെ സുരക്ഷിതനായി ഹോട്ടലിൽ എത്തിച്ചു പേര് അറിയാത്ത "അണ്ണൻ" അവസാനിപ്പിച്ചു , അപ്പൊ തന്നെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു ധനുഷ് കൊടിയിലേക്കു പോകുവാനുള്ള അന്വേഷണം ആരംഭിച്ചു ധനുഷ് കൊടിയിലേക്കു ബസുകൾ അര മണിക്കൂർ ഇടവേളകളിൽ ധാരാളം ഉണ്ട് ഉച്ചയോടു അടുത്ത് സമയം ആയതിനാൽ ഭക്ഷണം കഴിച്ചു ബസിനായി കാത്തിരിപ്പു ആരംഭിച്ചു ഇവിടുന്നു ഏകദേശം  25 കിലോമീറ്റർ ദൂരം ഉണ്ട് അര മുക്കാൽ മണിക്കൂർ കൊണ്ട് ധനുഷ് കോടി എത്തി ബസ് യാത്രയും മനോഹരം തന്നെ ആയിരുന്നു കടൽ തീരത്ത് കൂടെ കടൽ കാറ്റും കൊണ്ട് ഒരു യാത്ര ധനുഷ് കോടി ബസ് സ്റ്റാൻഡിൽ  ആണ് യാത്രയുടെ അവസാനം. ധനുഷ് കൊടിയേ എങ്ങനെ വിവരിക്കും എന്നറിയില്ല മനോഹരം എന്ന വാക്കു ആ സ്ഥലത്തിന് മാത്രമേ ചേരു , അവിടുത്തെ ജീവിതങ്ങൾ ഇന്നും ആ കൊടുങ്കാറ്റിന്റെ പിടിയിൽ നിന്നും മോചിതരായിട്ടില്ല. ഗവണ്മെന്റ് അവരോടു മാറി താമസിക്കാൻ ആവശ്യപെടുന്നുണ്ടെങ്കിലും ജനിച്ച മണ്ണ് വിട്ടു പോകാൻ ആ മുക്കുവ സമൂഹം ഇന്നും ഒരുക്കമല്ല.

ധനുഷ് കൊടിയിലേക്കു വരുന്ന സന്ദർശകർ തന്നെയാണ് അവരുടെ പ്രധാന വരുമാന ആശ്രയം രാമേശ്വരത്തേക്കാളും സാധങ്ങൾക്കെല്ലാം വില കൂടുതൽ ആണെങ്കിലും സന്ദർശകർ അവരുടെ ജീവിതം കാണുന്നത് കൊണ്ടോ എന്തോ വില പേശാൻ നിൽക്കാറില്ല.ഓല മേഞ്ഞ കുടിലുകളോട് ചേർന്ന കൊച്ചു കൊച്ചു കടകൾ ആണ് അവരുടെ കച്ചവട സ്ഥാപനങ്ങൾ യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും അവർക്കില്ല . അവർ ത്യജിച്ചു എന്ന് പറയുന്നതാവും ശെരി കാരണം പുനരധിവാസത്തിന് സർക്കാർ തയ്യാർ ആവുമ്പോഴും ആ മണ്ണിനെ ത്യജിക്കാൻ അവർ തയാർ ആകാത്തതിന്റെ ഫലം. ധനുഷ് കോടി ബസ് സ്റ്റാൻഡിൽ നിന്നും ചെറിയ ചെറിയ വാനുകളിൽ  ആണ് ഇനിയുള്ള യാത്ര കാരണം അങ്ങോട്ട് ബസുകൾ പോകുന്നില്ല (ഇത് 2014 ലെ കാര്യമാണ് ഇന്ന് അവിടേക്കും ബസുകൾ പോകുന്നുണ്ടെന്നു കേൾക്കുന്നു സത്യാവസ്ഥ അറിയില്ല ) ഇരുപതു രൂപ കൊടുത്തു ആ വാനിൽ കയറി വീണ്ടും യാത്ര ആരംഭിച്ചു അവിടെ നിന്നും അടുത്ത യാത്ര കൊടുങ്കാറ്റും കടലും കൂടെ ഇല്ലാതാക്കിയ ഒരു "നഗരത്തിന്റെ" ശേഷിപ്പുകൾ കാണുവാൻ ആയിരുന്നു പ്രേത നഗരി എന്നാണ് ഇന്ന് ഈ നഗരത്തിന്റെ പേര് റെയിൽവേ സ്റ്റേഷൻ പോസ്റ്റ് ഓഫീസും, പള്ളികൂടങ്ങളും പള്ളിയും എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ കൊച്ചു പട്ടണം ഇത്രയും സൗകര്യങ്ങൾ ആ കാലത്തെ അവിടെ ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെയാണ് , എന്നാൽ ഇന്ന് അതിന്റെയെല്ലാം ഇഷ്ടികളും കൊച്ചു ചുമരുകളും അടക്കം "പ്രേതങ്ങൾ " മാത്രമേ ബാക്കിയുള്ളു ,കുറെ ജീവനും പിന്നെ ബാക്കി ശേഷിച്ചവരുടെ ജീവിതവും എല്ലാം കടലെടുത്തു കഴിഞ്ഞിരിക്കുന്നു.

എല്ലാം കാഴ്ചകളും കണ്ടു മടങ്ങി തിരിച്ചു വൈകുന്നേരത്തോടെ ധനുഷ്കോടിയിൽ തിരിച്ചെത്തി , കടലും നോക്കി പാറ പുറത്തു കുറെ നേരം ഇരുന്നു. സന്ധ്യയോടെ സൂര്യ അസ്തമയത്തിന്റെ ഭംഗിയും ആസ്വദിച്ച്, ആറരക്കുള്ള അവസാനത്തെ ബസിൽ  കയറി തിരിച്ചു പുറപ്പെട്ടു. അന്ന് തന്നെ നേരെ സ്റേഷനിലേക്കും അവിടുന്ന് ഇറോഡിലേക്കും പിന്നെ കോയമ്പത്തൂർ വഴി പാലക്കാടിലേക്കു ട്രെയിൻ പിടിച്ചു "ഒരു യാത്രയുടെ കൂടെ അവസാനം ആയിരിക്കുന്നു" അടുത്ത ലക്‌ഷ്യം മനസ്സിൽ മുട്ടി വിളിക്കുന്ന വരേക്കും വിശ്രമം.

KV.Vishnu
18/01/2019
                                                                                                                          

Wednesday 9 January 2019

എന്റെ യാത്രകൾ

"My soul is from elsewhere, I'm sure of that, and I intend to end up there."- Rumi

എന്റെ യാത്ര , ഒരുപാട് ഒരുപാട് യാത്രകൾ ഒന്നും ഇതുവരെ നടത്തിയിട്ടില്ല .പക്ഷെ ആഗ്രഹം ഉണ്ട് ആ വിശുദ്ധ കലാകാരൻ സൃഷ്ടിച്ച ഈ ലോകം കഴിയുന്നത്ര കാണണം.എന്ന് ഈ ഭ്രമം എന്റെ ഉള്ളിൽ കടന്നു എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല.യാത്ര പോകാൻ തീരെ ഇഷ്ട്ടമലായിരുന്ന ഭൂത കാലത്തു നിന്നും ഇന്ന് യാത്രയെ മാത്രം സ്വപ്നം കാണുന്ന ഈ വർത്തമാനത്തിലേക്കുള്ള പ്രയാണം തുടങ്ങുന്നത് 2012 ൽ ആവണം, എന്റെ ജീവിതത്തിലെ ആദ്യ യാത്ര എന്നു ഞാൻ വിശേഷിപ്പിക്കുന്ന ആ ഗുരുവായൂർ യാത്ര നടന്നത് എന്നും വീട്ടിൽ ഉള്ളവരോട് മാത്രം പുറത്തു എവിടേക്കും പോയി ശീലിച്ച ഞാൻ ആദ്യമായി ഒറ്റയ്ക്ക് പോകാൻ ഒരു ആഗ്രഹം തോന്നി അതായിരുന്നു ആ യാത്രയിൽ എന്നെ കൊണ്ട് ചെന്നെത്തിച്ചത്. അന്ന് അതൊരു യാത്രയുടെയോ അലച്ചിലിന്റേയോ  ഒക്കെ ഒരു ആദ്യ കാൽ വായ്പ്പായിരുന്നു എന്ന് അന്ന് അറിഞ്ഞിരുന്നില്ല, പക്ഷെ ആദ്യമായി ഒറ്റയ്ക്ക് പോയി ഒരു ദിവസം അവിടെ ഒറ്റയ്ക്ക് ചിലവഴിച്ചപ്പോൾ തോന്നിയ അനൂഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സുഖം ആണെന്ന് മാത്രം അറിയാം.

അതിനു ശേഷവും വീണ്ടും യാത്ര പോകണമെന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ല പക്ഷെ ഒറ്റക്കു പോയി വന്ന ആ യാത്ര ഉള്ളിൽ എവിടെയോ ഒരു പൊരി ശേഷിപ്പിച്ചിരുന്നു രണ്ടു വര്ഷങ്ങള്ക്കു ശേഷം ഒരു ഒഴിവു കാലത്തു എത്തിയ എനിക്ക് ആര് തോന്നിപ്പിച്ചതോ എന്നറിയില്ല രാമേശ്വരം കാണണം എന്ന ആഗ്രഹം തോന്നി ഇത്തവണ കുറച്ചു കൂടെ തീവ്രത കൂടിയ ഒരു ആഗ്രഹമായി അത്. പിന്നെ താമസിച്ചില്ല അത്യാവശ്യ സാധനങ്ങളുമെടുത്തു പുറപ്പെട്ടു അതെ യാത്രയിൽ വീണ്ടും അവിചാരിതമായി ശ്രീരംഗം കാണുവാനും ഒരു ദിവസം താമസിക്കാനും സാധിച്ചു ആ രാമേശ്വരം യാത്ര നേരത്തെ ഉള്ളിൽ വീണ ആ പൊരിയെ ആളി കത്തിക്കാൻ ഇടയാക്കി രാമേശ്വരം ക്ഷേത്രം തൊട്ടു ധനുഷ്‌കോടി വരെ അലഞ്ഞു നടന്നു  പ്രേത നഗരി എന്നറിയപ്പെടുന്ന പഴയ ധനുഷ്‌കോടിയും മൂന്നു സമുദ്രങ്ങളും അവ ചേരുന്ന ത്രിവേണി സംഗമവും അവസാനമായി കണ്ട അസ്തമയ സൂര്യനും എല്ലാം ഉള്ളിൽ എവിടെയോ അവാച്യമായൊരു അനുഭൂതി നൽകുന്ന ഓർമ്മകൾ ആയി മാറി.

അതിനു ശേഷം പിന്നീട് മനസിൽ യാത്ര എന്ന ചിന്ത മാത്രമായി ട്രാവലോഗുകളെ പ്രണയിച്ചു തുടങ്ങി യാത്രികരെ കുറിച്ച് വായിക്കാൻ തുടങ്ങി അവർ സന്ദർശിച്ച ഓരോ സ്ഥലവും അവർക്കു നൽകിയ ആ സുഖം ഞാൻ എന്നിൽ ഉൾകൊള്ളാൻ തുടങ്ങി. യാത്രകളിൽ കാണുന്ന ഓരോ ചെറിയ വസ്തുവിലും എനിക്ക് അദ്ഭുതമായിരുന്നു ഓരോ യാത്രയും എനിക്ക് ഓരോ അത്ഭുതങ്ങൾ ആയി മാറി . യാത്ര എന്റെ സ്വപ്നവും ജീവിതത്തിന്റെ ഭാഗവുമായി, എന്നാൽ വര്ഷത്തിലോ അല്ലെങ്കിൽ രണ്ടു വര്ഷത്തിലോ ഒരിക്കൽ മാത്രം യാത്ര ചെയ്യാൻ കഴിയുന്ന പ്രവാസ ജീവിതത്തിന്റെ ഉടമ ആയതു കൊണ്ടാവണം അതിനു ശേഷം വീണ്ടും രണ്ടു യാത്രകൾ കൂടി നടത്തുവാൻ മാത്രമേ സാധിച്ചുള്ളൂ ഒന്ന് എന്നോ ഏതോ വായനയിൽ മനസ്സിൽ വീണ ഗന്ധി കോട്ട എന്ന് പേര് ഒരു യാത്ര ആയി മാറിയതും അത് കഴിഞ്ഞു കഴിഞ്ഞ വര്ഷം  പോയ  എം കെ രാമചന്ദ്രൻ സാറിന്റെ ഹിമാലയൻ യാത്ര വിവരങ്ങളിലൂടെ പരിചയപ്പെട്ട സ്പിതി താഴ്വരയും.

അതിനു ശേഷം വീണ്ടും പ്രവാസത്തിന്റെ നാല് ചുവരുകളിലേക്കു ഇറങ്ങി എന്നാൽ ഇത്തവണ പ്രവാസം ശ്വാസം മുട്ടിക്കുവാൻ തുടങ്ങി അടങ്ങി ഇരിക്കുവാൻ മനസ്സും ശരീരവും സമ്മതിക്കുന്നില്ല . ദിവസങ്ങൾ എണ്ണി എന്നിട്ടും അടുത്ത യാത്ര ആവുന്നില്ല. പക്ഷെ ആ ശ്വാസം മുട്ടൽ മനസിലേക്ക് കൊണ്ട് തന്നത് വിശാലമായ പ്രപഞ്ചത്തിന്റെ ചിത്രമാണ് ലോക ഹൃദയമായ എന്റെ ഭാരതം മാത്രമല്ല യാത്ര ചെയ്യുവാനായി ദൈവം സൃഷ്ടിച്ചിരിക്കുന്നത് . അത് ചിന്ത കൊണ്ട് ചെന്നെത്തിച്ചത് അന്വേഷണത്തിലാണ് വായിക്കുവാൻ സാധിച്ചു ഈ അറബ് നാട്ടിൽ ദൈവം കയ്യൊപ്പു ചാർത്തിയ മനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്നും മരുഭൂമിയിലും ഒരു സൗന്ദര്യം ഒളിഞ്ഞു കിടപ്പുണ്ട് എന്നും മനസിലാക്കാൻ നീണ്ട ഒൻപതു വര്ഷം എടുത്തു. "better Late Than Never" എന്നാണാലോ. അങ്ങനെ ഈ രാജ്യത്തെയും ഞാൻ പ്രണയിച്ചു തുടങ്ങി വെറുപ്പ് തോന്നിയ പ്രവാസത്തെ സ്നേഹിച്ചു തുടങ്ങി കാരണം ആ പ്രവാസം ആണ് ഈ രാജ്യത്തെ എനിക്ക് സമ്മാനിച്ചത്  അടുത്ത അവധികാലം വരെയും എനിക്ക് യാത്ര ചെയ്യാൻ ഈ രാജ്യമുണ്ട് . ഇന്ന് ഇവടെ എന്റെ  രണ്ടു യാത്രകൾ കഴിഞ്ഞു ഒന്ന് മരുഭൂമിയുടെ നടുവിൽ മനുഷ്യ നിർമ്മിതമായിട്ടുള്ള അൽഖുദ്ര എന്ന  ഒരു ഒയാസിസ് ധാരാളം ദേശാടന പക്ഷികളെ കൊണ്ടും, തിരക്കുകളിൽ നിന്നും ഒഴിഞ്ഞ ഒരിടം എന്ന നിലക്കും വളരെ മനോഹരമായിരുന്നു അൽ കുദ്ര എന്ന ആ തടാകം , അത് കഴിഞ്ഞു അറേബ്യൻ ഗ്രാമ ഭംഗിയുടെയും ഹജർ മല നിരകളുടെയും നാടായ ഹട്ട.

"തീർന്നില്ല തുടങ്ങിയിട്ടേ ഉള്ളു" ഓരോ യാത്ര കഴിയുമ്പോളും ഉള്ളിൽ തോന്നും ആ തോന്നൽ  തന്നെയാണ് അടുത്ത യാത്രക്കുള്ള എന്റെ ഊർജം . മലകളും പുഴകളും മഹാ സമുദ്രവും മഞ്ഞു മൂടിയ ഗിരി ശൃ൦ഗങ്ങളും ജീവൻ അവശേഷിക്കാത്ത മരുഭൂമികളും വിവിധ തരം മനുഷ്യ ജന്തുജാലങ്ങളും നിറഞ്ഞ ഈ മനോഹരിയായ ഭൂമിയെ സ്നേഹിക്കാൻ ഈ വളരെ കുറച്ചു യാത്രകൾ എന്നെ പഠിപ്പിച്ചു.  ഒരു യാത്രികന് മാത്രമേ ജാതി മതം ദേശം കാലം എന്നീ വേലികൾ ഇല്ലാതെ ഈ ലോകത്തെ പ്രണയിക്കാൻ കഴിയു എന്ന് തോന്നുന്നു കാരണം പ്രണയിച്ചു കൊണ്ട് തുടങ്ങുന്ന യാത്രകളിൽ യാത്രയിൽ വിദ്വെഷത്തിനു എന്ത് സ്ഥാനം? അതെ ഈ ലോകത്തെയും വൈവിധ്യങ്ങളെയും പ്രേമിക്കുന്ന പ്രണയിക്കുന്ന ഒരു യാത്രികൻ ആവണം. കഴിയുന്നത്ര സഞ്ചരിക്കണം ഈ ലോകം എന്നെ കാണാൻ അല്ല എനിക്ക് ഈ ലോകത്തെ കാണാൻ.

KV.Vishnu
09/01/2019

                                                                                       

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...