Wednesday 30 December 2020

My Journey in 2020

രണ്ടായിരത്തി ഇരുപതു ഈ വർഷം വരാൻ കാത്തിരുന്ന ഒരുപാട് പേരുടെ കൂട്ടത്തിലെ ഒരു അജ്ഞാത ഹതഭാഗ്യൻ ആണ് ഞാനും. എനിക്കീ മോഹം ഉള്ളിലേക്കു പകർന്നതു  അന്തരിച്ച മുൻ രാഷ്‌ട്രപതി കലാം സാർ ആയിരുന്നു. അദ്ദേഹത്തിന്റെ വിഷൻ 2020 എന്നെ ഒരുപാട് സ്വപ്‌നങ്ങൾ കാണുവാൻ പ്രേരിപ്പിച്ച ഒന്നാണ്. അങ്ങനെ കാത്തു കാത്തിരുന്നു വന്നപ്പോ അത് ഒരു ഒന്ന് ഒന്നര വരവായി പോയി. എന്റെ ഒരു വർഷത്തെ പ്രവാസത്തിന്റെ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞു കൊണ്ടാണ് കൊറോണ എന്റെ ജീവിതത്തിലേക്ക് പെയ്തിറങ്ങിയത്. ഈ ഒരു വർഷത്തിലെ മൂന്ന് മാസം റൂമിൽ ഒറ്റയ്ക്ക് ഒരു ഏകാന്ത തടവുകാരനെ പോലെയും ബാക്കി ഇന്ന് വരെ  എന്നിനി നാട്ടിലേക്ക് തിരികെ പോകണം എന്നുള്ള ആലോചനയിലും മുഴുകി തീർന്നു പോയി.

കഴിഞ്ഞ ഡിസംബറിൽ  ആണ് കൊറോണ സംബന്ധിക്കുന്ന വാർത്തകൾ പത്ര സാമൂഹിക മാധ്യമങ്ങളിൽ പ്രചുര പ്രചാരം നേടി കൊറോണയുടെ അകന്ന ബന്ധുവെന്ന മട്ടിൽ പെട്ടെന്ന് പടർന്നങ്ങു പിടിക്കുന്നത്. ആ സമയങ്ങളിലും എന്റെ ചിന്ത അന്ത്രാക്‌സും എബോളയും വന്നിട്ട് ചന്തു തോറ്റില്ല  പിന്നെയല്ലേ ഒരു കൊറോണ എന്ന അമിതാത്മ വിശ്വാസത്തിൽ മനസ്സ് മുഴുവൻ പൗർണമി നാളിൽ തുംഗനാഥ് ക്ഷേത്ര സമീപം ഹിമ ശൃങ്ഗങ്ങളെ കണ്ടു പൂനിലാവാസ്വദിക്കുന്ന എന്റെ ഒരു വർഷത്തെ സ്വപ്നത്തെ പൂവണിയിക്കാനുള്ള പദ്ധതികൾ ആയിരുന്നു.

നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകളും ഹരിദ്വാറിലേക്കും തിരിച്ചുമുള്ള ട്രെയിൻ ടിക്കറ്റും എല്ലാം ആ അമിതാത്മ വിശ്വാസത്തിൽ  ബുക്ക് ചെയ്തു . ഏതാണ്ട് ഫെബ്രുവരി അവസാനം വരെയും ഞാനീ ഉറച്ച ആത്മ വിശ്വാസത്തിൽ ആയിരുന്നു. പക്ഷെ മാർച്ചയപ്പോഴേക്കും ചെറിയ തോതിൽ ശങ്ക വർധിച്ചു! പ്രധാനമന്ത്രി ജി ഉടനെ ദേശവാസിയോ പറയും എന്ന് അകത്തുന്നാരോ മന്ത്രിച്ചപ്പോ മാർച്ച് പാതി ക്കു തൊട്ടു മുന്നേ ട്രെയിൻ ടിക്കറ്റ്റ്സും വിമാന ടിക്കറ്റും ക്യാന്സല് ചെയ്തു കോപ്പി കത്തിച്ചു കളഞ്ഞു !!

കൃത്യം മാർച്ച് ഇരുപത്തിരണ്ടു ഞ്യാറാഴ്ച ആദ്യ പരീക്ഷണ ലോക്ക് ഡൌൺ സർദാർ നരേന്ദ്ര മോഡി അവർകൾ പ്രഖ്യാപിച്ചു തൊട്ടടുത്തന്നെ അനവരതം കാലത്തേക്കെന്ന മട്ടിൽ രാജ്യം മൊത്തം പൂട്ടിയിട്ടു !! ധാദോടെ എന്റെ ആ 2020 ലേക്കുള്ള എല്ലാ മോഹങ്ങളും സ്വപ്നങ്ങളും ഞാൻ ഭദ്രമായി 2021 ലേക്ക്  ഫിക്സഡ് ടെപോസിറ്റ് ചെയ്തു ! 

ഇന്ത്യ അടച്ചു പൂട്ടി പിന്നെയും ദുഫായിൽ നേരം വെളുക്കാൻ കുറച്ചു ദിവസംകൂടി എടുത്തുവെങ്കിലും ഏപ്രിൽ ആദ്യവാരം ഇവിടെയും എല്ലാം അടച്ചു കുറ്റിയിട്ടു ! റൂം പാർട്ണർ ഡിസംബെറിൽ രാജി വെച്ച് പോയതിനാൽ റൂമിൽ ഒറ്റക്കായി ! ജൂൺ വരെ ഏകാന്ത വാസം, ലോകമെന്നത്  ഇൻസ്റ്റയും വാട്സ് ആപ്പും പുസ്തകങ്ങളും പിന്നെ ഞാനും മാത്രം ആയി ചുരുങ്ങിയ ദിവസങ്ങൾ!! വിറ്റാമിന് ഡി ക്കുള്ള വെയിലു പോലും കൊള്ളാതെ ഉറക്കവും മേൽ പറഞ്ഞ കാര്യങ്ങളുമായി കഴിഞ്ഞു കൂടി !

ഇപ്പോൾ ക്രമേണ സംഗതികൾ എല്ലാം നോർമലിലേക്കു വന്നു തുടങ്ങി പക്ഷെ ഫിക്സഡ് ടെപോസിറ്റ് ഇട്ട സ്വപ്‌നങ്ങൾ "വീണിതലോ ധരണിയിൽ ക്ഷോണിതവുമണിഞ്ഞയ്യോ ശിവ ശിവ " എന്ന മട്ടിൽ ഇപ്പോഴും ഇന്റർസ്റ് കൂട്ടി കൂട്ടി ഇരിക്കുന്നു ! രണ്ടായിരത്തി ഇരുപത്തിയൊന്നിൽ കലണ്ടർ മാത്രേ മാറു  എന്നറിയാം എന്നാലും ഒരാശ എല്ലാം ഉടനെ ശെരിയാവും !  ഒഴുക്കിനൊത്തു നീന്താൻ പഠിപ്പിച്ച 2020 നന്ദി ! 2021 എന്താ സബ്ജെക്ട് എന്നറിയില്ല എളുപ്പമാവണെ എന്ന് പ്രാർത്ഥിക്കാം ! 

എല്ലാര്ക്കും പുതുവത്സരാശംസകൾ !
വിഷ്ണു കുനിശ്ശേരി 

Thursday 10 December 2020

ശിശിരം

പ്രണയത്തിന് വസന്ത ഹേമന്ത ശരത്കാല 
ഋതുക്കളെല്ലാം കൊഴിഞ്ഞു പോയി !

തൂമഞ്ഞിനാൽ ശയ്യയൊരുക്കിയവൾ  
നിദ്രയെ പൂക്കുവാൻ വെമ്പി നിന്നു !

തന്റെ പ്രിയനാം പുരുഷന്റെ പ്രണയ മർമ്മര -
ത്തിൻ നാദം ശ്രവിച്ചവനെയും പുണർന്നു തൻ 
നിദ്രയെ പൂകി !

നവ വസന്തത്തിൽ വിരിയാൻ കാത്തുനിൽക്കു - 
മൊരു നറു പുഞ്ചിരിയാ ചെഞ്ചൊടി 
കോണിൽ അവളവനായി കാത്തു വെച്ചു !

വിഷ്ണു കെ വി 
10/12/2020     


Tuesday 17 November 2020

അന്വേഷി

ഓരോ യാത്രയിലും ഞാൻ തിരഞ്ഞതത്രയും
എൻ ആത്മാവിനെ മാത്രമായിരുന്നു, അതെ-
ന്നിൽ തന്നെ ഉണ്ടായിരുന്നെന്നറിഞ്ഞത് 
പക്ഷെ യാത്രയെല്ലാം തീർന്ന ശേഷമായിരുന്നു !

വിഷ്ണു കെ വി 
17-11-2020

Sunday 1 November 2020

കേരളപ്പിറവി

തെക്കു ദിക്കിലങ്ങു തിരുവിതാംകൂറായും
വടക്കു ദിക്കിലിങ്ങു മലബാറെന്ന് പേരായും
നടുക്ക് തിരുകൊച്ചിയെന്ന തിലകകുറിയായും
വിളങ്ങിയ ദേവഭൂമിയെല്ലാമിന്നൊന്നായി
തീർന്ന സുദിനം !

ആസേതു ഹിമാചലം വിശ്രുതമായി വിളങ്ങുമീ
ഭാരത ഭൂവിലെന്തിലും ഒന്നാമതായി തിളങ്ങാൻ
കേരളമെന്നോറ്റ ദേശമായി തീർന്നൊരീ സുദിനം !

കേരവും സഹ്യനുമാഴിയും മണ്ണിനെ പൊന്നാക്കി
പൊന്നാര്യൻ കൊയ്‌തൂട്ടി കർഷകനും,
അതിരിട്ടു കാത്തു രക്ഷിക്കുമെന് മാമല-
നാടിൻ ജന്മദിനം !

വിഷ്ണു കെ.വി 
01/11/2020 (൦൧/൧൧/ ൨൦൨൦)    

Thursday 15 October 2020

ബുദ്ധനും ശങ്കരനും

"സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം"

തമസ്സിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിച്ചു കൊണ്ടിരിക്കുന്നവരും അറിവും അക്ഷരവും വിവേകവും പകർന്നുതന്നു കൊണ്ടിരിക്കുന്നവരുമായ സകല ഗുരുക്കന്മാർക്കും എന്റെ പ്രണാമം ! 

വൈദീക കാല ഭാരതത്തിലെ രണ്ടു കാലഘട്ടങ്ങളെ മാറ്റിമറിച്ച രണ്ടു ഗുരുക്കന്മാരെക്കുറിച്ചാണ് ഈ എഴുത്ത്. സാഹസമാണ് ഞാനീ ചെയ്യുന്നത്  തെറ്റെങ്കിൽ ഗുരുക്കന്മാർ ഈ അവിവേകിയോടു പൊറുക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.

"ബുദ്ധനും ശങ്കരനും"

സിദ്ധാർത്ഥ രാജകുമാരൻ, ശാക്യ വംശത്തിൽ ഗോതമ ഗോത്രത്തിൽ ശുദ്ധോധന മഹാരാജാവിനും മഹാറാണി മായദേവിക്കും മൂത്ത പുത്രനായി ലുംബിനിയിൽ ജനിച്ചു ശേഷം ബാല്യവും യൗവ്വനവും കപിലവസ്തുവിൽ. പതിനാറാം വയസ്സിൽ യശോധാരയെ വിവാഹം ചെയ്തു അവർക്കു രാഹുലൻ  എന്നൊരു പുത്രനും ഉണ്ടായി. അങ്ങനെ സർവൈശ്വര്യങ്ങൾക്കും നടുവിൽ ജീവിക്കുമ്പോൾ അദ്ദേഹം കണ്ട നാല് കാഴ്ചകൾ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു ! അല്ല അവിടെ നിന്നുമാണ് സിദ്ധാർത്ഥനിൽ നിന്നും ബുദ്ധനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.

ഒരു രോഗി, ഒരു വൃദ്ധൻ, ഒരു മൃതശരീരം പിന്നെ സർവ്വസംഗ പരിത്യാഗിയായ ഒരു സന്യാസിയും ഈ കാഴ്ചകൾ അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചു ! താനും ഈ ക്ലേശങ്ങളും ദുഃങ്ങളും എല്ലാം തരണം ചെയ്യണ്ടതായുണ്ടെന്നും ഒരുനാൾ ഇതെല്ലാം താനും നേരിടുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു  ശേഷം അദ്ദേഹം ആലോചിച്ചതു ജീവിതത്തിലെ നാല് സത്യങ്ങളുടെ പൊരുൾ ആയിരുന്നു.

1. ദുഃഖം 
2. ദുഃഖ കാരണം 
3. ദുഃഖ നിവാരണം മാർഗം 
4. ആ മോക്ഷത്തിലേക്കുള്ള പാത  

ഈ സത്യങ്ങൾ അന്വേഷിച്ചു അദ്ദേഹത്തിന്റെ ഇരുപത്തിയൊമ്പതാം വയസ്സിൽ സകല സുഖ സൗകര്യങ്ങളും ബന്ധങ്ങളും കൊട്ടാരവും ഉപേക്ഷിച്ചു നാടും വീടും വിട്ടിറങ്ങി. പലരെയും അദ്ദേഹം തേടിയലഞ്ഞു ഈ സത്യങ്ങൾക്കുള്ള പൊരുളെന്തെന്നു തേടി. എന്നാൽ ഒരു ഗുരുവിനും അദ്ദേഹത്തെ തൃപ്തിപെടുത്തുവാൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹം സ്വയം തന്നിലേക്കിറങ്ങി ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിക്കാൻ തീരുമാനിച്ചു. ആ യാത്രക്കൊടുവിൽ അദ്ദേഹം ഗയ (ബോധ്‌ഗയ - ബീഹാർ) യിൽ എത്തിച്ചേർന്നു. നീണ്ട ഏതാനും വർഷങ്ങൾ അവിടെ തപസ്സ് ചെയ്യുകയും, വർഷങ്ങൾ ആ ബോധി വൃക്ഷചുവ്വട്ടിൽ നീണ്ട തപസ്സിനൊടുവിൽ ആ സത്യം അദ്ദേഹം തിരിച്ചറിഞ്ഞു, തന്നെ അലട്ടിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം അദ്ദേഹത്തിനു ബോധ്യമായി. "സ്വാർത്ഥം" അതാണ് മനുഷ്യന്റെ ഏക ദുഃഖ കാരണം എന്നദ്ധേഹം ആ തപസ്സിനൊടുവിൽ തിരിച്ചറിഞ്ഞു. അതിനെ വിട്ടു കളയുന്നതാണ് ദുഃഖ നിവാരണം എന്നും മോക്ഷത്തിലേക്കുള്ള മാർഗമെന്നും തിരിച്ചറിഞ്ഞു.

മൗര്യ സാമ്രാജ്യം ഭാരതം ഭരിക്കുന്ന കാലഘട്ടത്തിൽ ആയിരിക്കണം സിദ്ധാർത്ഥ ഗൗതമ ബുദ്ധന്റെയും ജനനം എന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. ചന്ദ്രഗുപ്‌ത മൗര്യന്റെ മകനായ ബിന്ദുസാരൻ, അദ്ദേഹത്തിന്റെ പുത്രനും മഹാനായ ഭരണാധികാരിയും ആയിരുന്ന അശോക ചക്രവർത്തി ഇവരുടെ സമകാലീനനായിരുന്നു ശ്രീ ബുദ്ധനും. കലിംഗ യുദ്ധത്തിന്റെ ഭീകരദൃശ്യം അശോകനെ കൊണ്ടുചെന്നെത്തിച്ചത് അഹിംസയിൽ അധിഷ്ഠിതമായ ബുദ്ധന്റെ പാതയിലേക്കായിരുന്നല്ലോ.

ആര്യ - ബ്രാഹ്മണ മേല്കോയ്മയെ ഇല്ലാതാക്കി കൊണ്ടായിരുന്നു ബുദ്ധിസം അതിവേഗം ഭാരതത്തിൽ വളർന്നത്. 

വേദങ്ങൾക്കു പ്രത്യേകിച്ച് ഒരു കൃതി എന്നതിനപ്പുറം ഒരു മഹത്വവും അദ്ദേഹം നൽകിയിരുന്നില്ല വേദ നിർദേശിതമായ മൃഗ ബലി പോലെയുള്ള കാര്യങ്ങളെ എതിർക്കാനും അദ്ദേഹം തുനിഞ്ഞു. അന്ന് നിലനിന്നിരുന്ന പല അനാചാരങ്ങൾക്കും മൃഗബലി, ജാതി വേർതിരിവ് തുടങ്ങി എല്ലാത്തിനും ഭഗവാൻ ശ്രീ ബുദ്ധൻ എതിരായിരുന്നു. ബ്രാഹ്മണനായി ജനിക്കുക എന്നത് ഔന്നത്യമായി കണ്ടിരുന്ന കാഴ്ചപാടിനെയും അദ്ദേഹം എതിർത്തു.

"ജന്മം കൊണ്ടെല്ലാരും ഒന്ന് തന്നെയെന്നും കർമം ആണ് ഒരാളുടെ ശ്രേഷ്ഠത നിശ്ചയിക്കുന്നതെന്നും" അദ്ദേഹം പറഞ്ഞു. 

"നമ്മെ നാമാക്കുന്നതു നമ്മുടെ ചിന്തകളാണ്" എന്നും നമ്മുടെ ചിന്തകളാണ് നമ്മുടെ അടിസ്ഥാനം എന്നും പഠിപ്പിച്ചു.

ആര്യൻ ബ്രഹ്മിണസത്തിനു മുകളിൽ ഭഗവാൻ ശ്രീ ബുദ്ധന്റെ ആശയങ്ങൾ ശക്തി നേടി. ഭാരതവും കടന്നു ആ ആശയങ്ങൾ സഞ്ചരിച്ചു. എൺപതാം വയസ്സിൽ തന്റെ കർമം കൊണ്ട് ഈശ്വര തുല്യനായി തീർന്ന ആ മനുഷ്യൻ സമാധിയായി. കുശിനഗർ എന്ന സ്ഥലത്തു ഇന്നും അദ്ദേഹത്തിന്റെ സമാധി സ്ഥലം കാണാം. പക്ഷെ മരണം ആ ശരീരത്തിനു മാത്രമായിരുന്നു അതിനു ശേഷവും അദ്ദേഹം പകർന്നു നൽകിയ ആശയം വളർന്നു കൊണ്ടേയിരുന്നു. അദ്ദേഹം പഠിപ്പിച്ച വാക്കുകൾ അന്വർത്ഥമാവുകയും ചെയ്തു!

"നമ്മെ നാമാക്കുന്നതു നമ്മുടെ ചിന്തകളാണ്" 

നാസ്തികതയിൽ അനുഷ്ഠിതമായി വളർന്നു വന്ന ആശയമാണ് ബുദ്ധിസം. ശ്രീ ബുദ്ധനെയോ അല്ല മറ്റു ആരെയെങ്കിലുമോ അവർ ഈശ്വരനായി കാണുന്നില്ല മറിച്ച് അദ്ദേഹം അവർക്കു മാർഗ്ഗദര്ശനമേകുന്ന ഗുരുമാത്രമാണ് ബുദ്ധൻ. ഈ സൃഷ്ട്ടി ഈശ്വരനിൽ  നിന്നല്ലെന്നും  അതിന്റെ സത്യം കാലങ്ങളായി മറഞ്ഞു കിടക്കുകയാണെന്നും എന്നതാണ് അവരുടെ വിശ്വാസം. ഹിന്ദുമതത്തിലും നിരീശ്വരവാദത്തിൽ അനുഷ്ഠിതമായ ഇത് പോലെ ചില സങ്കല്പങ്ങൾ കാണാം തത്വമസി, അഹംബ്രഹ്മാസ്മി പോലെയുള്ള തത്വങ്ങൾ എല്ലാം ബുദ്ധിസത്തിന്റെ നാസ്തിക ആശയത്തോട് ചേർന്ന് നിൽക്കുന്നു.

(താന്ത്രിക ബുദ്ധിസത്തിൽ അവർ ദേവതമാരെ ഉപാസിക്കുന്നുമുണ്ട് , ബുദ്ധിസത്തിന്റെ ആദ്യകാല തത്വങ്ങൾ അല്ലെങ്കിൽ അടിസ്ഥാന ശിലാ പ്രമാണം മാത്രമേ ഞാൻ പ്രതിപാദിക്കുന്നുള്ളു കാലക്രമേണ അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഗണ്യമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട് മേല്പറഞ്ഞ താന്ത്രിക ബുദ്ധിസം ഒരു ഉദാഹരണം)

ബുദ്ധിസത്തിന്റെ അടിസ്ഥാനം ഈ അഷ്ട മാർഗ്ഗങ്ങളിൽ അനുഷ്ഠിതമാകുന്നു .

സദ്‌ദൃഷ്ടി 
സദ്‌ചിന്ത
സദ്‌വചനം
സദ്‌കർമം
സദ്‌ജീവനം
സദ്‌ശ്രമം
സദ്‌ശ്രദ്ധ
സദ്‌ധ്യാനം

(ഭാരതത്തിൽ ആയിരുന്നു ബുദ്ധ മതത്തിന്റെ ഉത്ഭവം എങ്കിലും ഇന്ന് അതിന്റെ അതിന്റെ പ്രഭാവം കൂടുതലും സ്വാധീനിച്ചതായി കാണുന്നത് ഫാർ ഈസ്റ്റ് രാജ്യങ്ങളിലും ശ്രീലങ്ക മ്യാന്മാർ ഭൂട്ടാൻ ചൈന ടിബറ്റ് എന്നീ രാജ്യങ്ങളിലുമാണ്. )

ബുദ്ധമതത്തിന്റെ സ്വാധീനത്തിൽ നിന്നും പല അനാചാരങ്ങളിൽ നിന്നും സനാതന ധര്മത്തിന്റെ ഉയർത്തെഴുന്നേല്പിന്നു പിന്നീട് ആയിരത്തോളം വര്ഷങ്ങള്ക്കു ശേഷം ഇങ്ങു തെക്കേ ഇന്ത്യയിൽ കാലടിയിൽ നിന്നും ഒരു യുഗപുരുഷന്റെ അവതാരം വേണ്ടി വന്നു !

"ജഗത്ഗുരു ആദിശങ്കരാചാര്യർ"

ശങ്കരന്റെ നന്നേ ശൈശവത്തിൽ തന്നെ പിതാവിനെ നഷ്ടമായി പിന്നീട് അമ്മ മാത്രമേ ശങ്കരന് ഉണ്ടായിരുന്നുള്ളു.  എട്ടാം വയസ്സിൽ സന്യാസ ജീവിതം സ്വീകരിച്ചു ശങ്കരൻ വീട് വിട്ടറങ്ങി വേദം ഉപനിഷദ് പുരാണം ഇതിഹാസം ഇവയിലെലാം ജ്ഞാനം സമ്പാദിച്ചു രണ്ടുവട്ടം ഭാരത്തിലുടനീളം ആസേതു ഹിമാചലം പ്രയാണം  നടത്തി വാദ, തർക്ക, പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം സമാനമായ ആശയങ്ങളെ സനാതനധർമ്മത്തിൽ സമന്വയിപ്പിച്ചു അദ്വൈത വേദാന്ത  പ്രചാരണം ആരംഭിച്ചു. 

പുരാണ വേദേതിഹാസങ്ങൾക്കെല്ലാം ശങ്കര ഭാഷ്യം അദ്ദേഹം രചിച്ചു, വിവേകചൂഢാമണി, സൗന്ദര്യലഹരി, ശിവാനന്ദലഹരി, ബ്രഹ്മസൂത്രം പോലെ ഒട്ടനവധി കൃതികൾ എഴുതി തീർത്തു. അന്നുവരെ നിലനിന്നിരുന്ന യാഥാസ്ഥിക ഹിന്ദു സംസ്കാരത്തെ തന്റെ  അദ്വൈതവേദാന്തം കൊണ്ട് പരിഷ്കരിച്ചു പുനരുദ്ധാരണം നടത്തി. നദികൾ പലതായി ഒഴുകി സമുദ്രത്തിൽ ലയിക്കുന്ന പോലെ സകലപ്രപഞ്ചവും നിർഗുണ പരബ്രഹ്മം എന്ന ഏക സത്യത്തിൽ ലയിക്കുന്നു എന്നദ്ദേഹം പഠിപ്പിച്ചു. അന്നത്തെ യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹം ആചാര്യർക്കു എതിരായിരുന്നുവെങ്കിലും തന്റെ ആശയങ്ങളുടെ ശക്തി കൊണ്ടും വാദപ്രതിവാദത്തിലുള്ള തന്റെ അസാമാന്യമായ കഴിവ് കൊണ്ടും അവരെയെല്ലാരെയും തന്റെ പാതയിലേക്ക് കൊണ്ട് വരാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ബദ്രി പഞ്ചകേദാരം ദ്വാരക പുരി എന്നിവടങ്ങളിൽ ക്ഷേത്രങ്ങൾ സ്ഥാപിച്ചു. ഭാരതത്തിന്റെ നാല് ദിക്കില്ലായി ചതുർവേദങ്ങൾക്കു സാക്ഷിയായി പുരി, ശൃംഗേരി, ജോഷിമത്, ദ്വാരക എന്നിവടങ്ങളിൽ മഠങ്ങളും സ്ഥാപിച്ചു ഭാരതത്തിനു അദ്വൈത വേദാന്തം പകർന്നു നൽകി. ഒടുവിൽ ആ ദീപം കേദാർനാഥിൽ ആരും നടന്നെത്താത്ത ഹിമാലയ സാനുക്കളിലെവിടെയോ തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ സമാധിയുമായി.

ഗുരുവിനു ശേഷം തോടകാചാര്യർ, പദ്മപാദർ, ഹസ്താമലകാചാര്യ, സുരേശ്വരാചാര്യർ തുടങ്ങിയ ശിഷ്യ പ്രമുഖർ അദ്ദേഹം ബാക്കി വെച്ച അദ്വൈത വേദാന്ത പ്രചാരണം ഏറ്റെടുത്തു അതു ഇന്നും തുടരുന്നു . 

ഭജഗോവിന്ദം എന്ന ഒറ്റ കൃതി വായിച്ചാൽ മാത്രം മതി ബുദ്ധൻ അന്വേഷിച്ചു കണ്ടെത്തിയ  അതെ സത്യങ്ങളും സിദ്ധാന്തവും തന്നെയാണ് ആചാര്യർ അന്വേഷിച്ചതെന്നും മനസ്സിലാക്കാം. പാത രണ്ടായിരുന്നുവെങ്കിലും തത്വത്തിൽ ബുദ്ധനും ശങ്കരനും തിരഞ്ഞ തത്വം ഒന്നു തന്നെ "അദ്വൈതം".  

കെ വി വിഷ്ണു,
15/10/2020   

Saturday 12 September 2020

കൗശിക പക്ഷി

ചിന്തകളൊക്കെയും ചിതൽ തിന്നു പോയി 
നിസ്സംഗതയാം വാല്മീകത്തിനുള്ളി- 
ലാത്മാവ് നിദ്രയിലാണ്ടിരിക്കുന്നു !

നിദ്രതന്നായിരുളിൽ  നിന്നും പരമസത്യത്തിന് 
നവ പുലരിയും കാലവും കാത്തു പ്രകൃതി  
ജീർണിപ്പിച്ചൊരു പഞ്ജരത്തിലാ കൗശികൻ 
കാത്തിരുന്നു നവ സ്വപ്നങ്ങൾ വിരിയു - 
മൊരു പുതു പുലരിക്കായി !

കാലമോ പറയാതെ അറിയാതെ പല 
ഋതുക്കൾക്കും സാക്ഷിയായി, ഒടുവിൽ 
ദക്ഷിണാർദ്ധത്തിൽ നിന്നുമൊരു നവ രശ്മി
യാ ഇരുളിനെ തകർത്ത നേരം ! 

പഞ്ജരം ഉപേക്ഷിച്ചാ കൗശിക പക്ഷി 
ചിറകടിച്ചുയർന്നു പ്രകൃതി നിർമ്മിച്ചു 
വെച്ചോരൂ  നവ പഞ്ജരം തേടി !

കെ വി വിഷ്ണു
12/09/2020 

Wednesday 29 July 2020

കടുവ - Panthera Tigris - Tiger

निर्वनो वध्यते व्याघ्रो निर्व्याघ्रं छिद्यते वनम् ।
तस्माद्व्याघ्रो वनं रक्षेद्वनं व्याघ्रं च पालयेत् ॥ 
അർത്ഥം :  
"കടുവ കാടില്ലാതെ മരിക്കുന്നു,അതുപോലെ
 കടുവയില്ലാതെ കാടും വെട്ടിമാറ്റപ്പെടുന്നു".  
(മഹാഭാരതം, ഉദ്യോഗ പർവ്വം)

ഇന്നു ജൂലൈ 29 ലോക കടുവ ദിനം . ലോകത്തിലെ കടുവകളിലെ എഴുപതു  ശതമാനവും നമ്മുടെ ഭാരതത്തിലാണ്,  അതു കൊണ്ടു തന്നെ നമുക്കാണു  ഈ വർഗത്തെ സംരക്ഷിക്കാനുള്ള ബാധ്യതയേറെയും. എല്ലാ വന്യ ജീവികളും സംരക്ഷിക്കപ്പെടേണ്ടവ തന്നെയെന്നതിൽ  സംശയമില്ല.  എന്നാൽ കൂട്ടത്തിൽ  കടുവകൾ അർഹിക്കുന്ന പ്രാധാന്യമേറെയാണെന്നു മാത്രം. കാരണം ഭക്ഷ്യശൃംഖലയിൽ കടുവ ഏറ്റവും മുകളിൽ നിൽക്കുന്നു (APEX PREDATOR) എന്നതിനാൽ.  കടുവയെ സംരക്ഷിക്കുക എന്നതിലൂടെ നമ്മൾ എല്ലാ വനവിഭവങ്ങളെയും ആണ് സംരക്ഷിക്കുന്നത്.  ഓരോ കടുവക്കും അറുപതു മുതൽ നൂറു ചതുരശ്ര കിലോമീറ്റെർ വന വിസ്തീർണം ആവശ്യമാണ്. ടൈഗർ ടെറിറ്റോറി എന്നിതിനെ വിശേഷിപ്പിക്കുന്നു. ഇണ ചേരുന്ന കാലങ്ങളിൽ അല്ലാതെ മറ്റൊരു കടുവ അടുത്ത രാജ്യത്തിലേക്ക് പ്രവേശിക്കുകയില്ല ! പ്രവേശിച്ചാൽ അടുത്തതു യുദ്ധം മാത്രം! 

ഇത്രയും ഭൂവിഭാഗം ഇതിനു ആവശ്യമായതിനാൽ സ്വാഭാവികമായും കടുവ സംരക്ഷണം എന്നാൽ വനസംരക്ഷണവും കൂടിയായി മാറുന്നു. താമസം ശരിയായതു കൊണ്ടു മാത്രമായില്ല,ഇവയുടെ സംരക്ഷണത്തിനാവശ്യമുള്ള രണ്ടാമത്തെ കാര്യമാണ്‌ ഇവർക്കുള്ള ഭക്ഷണ ലഭ്യതയുറപ്പാക്കുകയെന്നത്! അവർക്കായി കാട്ടിൽ ചെന്നു ഇലയിട്ട് സദ്യ നടത്താൻ മാത്രം ധൈര്യമുള്ള ആളുകൾ കുറവായതു കൊണ്ട് തന്നെ അവർക്കു വേണ്ടത് അവരുടെ സ്വാഭാവിക ഇരകൾ ആണ്, സാമ്പാർ, ചിത്തൽ, കാട്ടുപോത്തു, നിൽഗൈ  മുതലായ മൃഗങ്ങളാണതിൽ മുഖ്യം. അത് കൊണ്ട് സ്വാഭാവികമായും കടുവ സംരക്ഷണത്തിന്റെ ഭാഗമായി ഇവരെയും സംരക്ഷിക്കേണ്ടതായുണ്ട്. 

എന്ത് കൊണ്ട് കടുവകൾ മാത്രം ഇതിൽ മുഖ്യമാവുന്നു പുള്ളിപുലികൾ പോലുള്ള മറ്റു പ്രിഡേറ്റേഴ്സും തുല്യ പ്രാധാന്യം അർഹിക്കുന്നില്ലേ എന്നൊരു ചോദ്യം വരാം. ഇവിടെയാണ് ആദ്യത്തെ കാര്യം പ്രസക്തമാകുന്നത് ഭക്ഷ്യ ശൃംഖലയിൽ ഇവക്കെല്ലാം മുകളിൽ ആണ് കടുവ ! അത്യാവശ്യ ഘട്ടങ്ങളിൽ പുള്ളിപ്പുലി അഥവാ ലെപോർട്‌സ്, കുറുക്കൻ, ചെന്നായ തുടങ്ങിയ പ്രെടെറ്റേഴ്സിനെയും കടുവ ഭക്ഷിക്കാറുണ്ട് അത് കൊണ്ട് കടുവകൾ സംരക്ഷിക്കപെടുമ്പോൾ അവരും വാഴ നനയുമ്പോൾ ചീര നനയുന്ന പോലെ സ്വാഭാവികമായും സംരക്ഷിക്കപ്പെടുന്നു. ഇതെല്ലാം കൊണ്ടു തന്നെ ഇന്ത്യൻ വനങ്ങളിലെ ഒരേയൊരു രാജാവ് കടുവ മാത്രം ആണ്.

(ഇന്ത്യൻ ലെപ്പേർഡ്‌സിനെ കുറിച്ചുള്ള പഠനങ്ങൾ അനുസരിച്ച് കടുവയേക്കാൾ കൂടുതൽ അഡാപ്റ്റേഷൻ കഴിവ് ലെപ്പേർഡ്‌സിനാണെന്നാണ്, ആയതിനാൽ പുള്ളിപുലികൾ കടുവകളെക്കാൾ അപകടകാരിയാണെന്നിതു സൂചിപ്പിക്കുന്നു.)

വനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലൂടെയും പഗ്മാർക് ടെക്‌നിക്‌ ഉപയോഗിച്ചുമാണ് വിദഗ്ധർ ഇവയുടെ കണക്കെടുപ്പ് നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കടുവകൾ വംശനാശത്തിന്റെ വക്ക് വരെ എത്തിയിരുന്നു. വ്യാപകമായ വേട്ടയാടലുകൾ തന്നെ അതിനു കാരണം. ജിംകോർബെറ്റിന്റെ പുസ്തകങ്ങൾ വായിക്കുകയാണെങ്കിൽ അതിന്റെ ഒരു ഏകദേശ രൂപം നമുക്ക് മനസ്സിലാവും. പക്ഷെ ഇന്ന് കടുവകൾ തിരിച്ചു വരവിന്റെ പാതയിലാണ്. അതിൽ നമ്മുടെ രാജ്യത്തിന്റെ പങ്കു വളരെ വലുതാണെന്നത് സന്തോഷിക്കാവുന്ന കാര്യവും. നരഭോജികളായ കടുവളെയും പുള്ളിപുലികളെയും  നിർദാക്ഷിണ്യം വേട്ടയാടുന്ന വേളയിലും ജിം കോർബെറ്റ്‌ പറയുകയും തെളിവ് സഹിതം സ്ഥാപിക്കുകയും ചെയ്യുന്ന കാര്യമൊന്നുണ്ട്, അവർ ഒരിക്കലും മനുഷ്യമാംസത്തോടുള്ള തൃഷ്ണ കൊണ്ടൊന്നുമല്ല നാട്ടിലേക്കിറങ്ങി വേട്ടക്ക് വരുന്നത് അതിനും 90 ശതമാനം കാരണം നമ്മൾ തന്നെ ഉദാഹരണമായി അദ്ദേഹം കണ്ടെത്തിയ ഏതാനും കാര്യങ്ങൾ ഇങ്ങനെയാണ്.

1. നായാട്ടിനിടയിൽ പല്ലിനോ നഖത്തിനോ ഒക്കെ നാശം സംഭവിക്കുന്ന കടുവകൾക്കു പിന്നെ വേട്ടയാടാൻ ബുദ്ധിമുട്ടാകുന്നു സമയം അവർക്കു എളുപ്പം മൃദുലമായ മനുഷ്യമാംസമോ അല്ലെങ്കിൽ നമ്മുടെ വളർത്തു മൃഗങ്ങളോ ആണ്.

2. മനുഷ്യന്റെ വനം കയ്യേറൽ , സ്വാഭാവികമായും അവയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നു നാട്ടിലേക്കിറങ്ങുന്നു.

3 . കടുവയുടെ ഭക്ഷണത്തിൽ കയ്യിട്ടു വാരുക കലാപരിപാടി 100 ശതമാനം മനുഷ്യനാൽ  മാത്രം സംഭവിക്കുന്ന കാര്യം ആണ്. കടുവകളുടെ സ്വാഭാവിക ഇരകളെ മനുഷ്യൻ നിയത്രണാതീതമായി നശിപ്പിച്ചാൽ വീണ്ടും അവർക്കു ഭക്ഷണം തേടി നാട്ടിലേക്കിറങ്ങേണ്ടതായി വരുന്നു.

4 . നാലാമത്തേത് കടുവകളുടെ ഗതികേട് കൊണ്ടാണ് പ്രായമേറും തോറും വേട്ടയാടാനുള്ള ശേഷി നഷ്ട്ടപ്പെടുന്ന കടുവകൾ മറ്റു ഇരകളുമായി താരതമ്യം ചെയ്യുമ്പോൾ കായിക ശേഷി താരതമ്യേന തീരെ കുറവായ മനുഷ്യർക്ക് നേരെ തിരിയുന്നു

5 . മനുഷ്യ മാംസത്തോടു അഡിക്ഷൻ സംഭവിക്കുന്ന കാരണത്താൽ മനുഷ്യർക്കു ഭീഷണിയാവുന്ന കടുവകളും പുള്ളിപ്പുലികളും ഉണ്ട്. കടുവയേക്കാൾ പുള്ളിപുലിക്കു ഇങ്ങനൊരു അഡാപ്റ്റേഷൻ കൂടുതൽ ഉള്ളതായി കോർബെറ്റിന്റെ "Leopard of Rudraprayag" എന്ന പുസ്തകം വായിച്ചപ്പോൾ എനിക്ക് തോന്നിയിരുന്നു.


മധ്യേഷ്യയിലെ കാസ്പിയൻ കടുവകൾ, ഫാർ ഈസ്റ്റ് മേഖലയിൽ ഉണ്ടായിരുന്ന ബാലി,ജാവൻ തുടങ്ങിയ കടുവകളുടെ വിഭാഗങ്ങൾക്കെല്ലാമിന്നു  വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ബംഗാൾ ടൈഗർ, സൈബീരിയൻ, സുമാത്രൻ ഉൾപ്പെടെ ഏതാനും കടുവ വിഭാഗങ്ങളെ ഇന്നു ഭൂമിയിൽ ഉള്ളു അത് തന്നെ ക്രിട്ടിക്കൽ എൻഡേഞ്ചർ വിഭാഗത്തിൽ ആണ് ഇവയിന്നും ഉള്ളതു. അതിനാൽ വളരെയധികം സംരക്ഷണം നല്കപ്പെടേണ്ട ജീവിയാണ് കടുവ. കേരളത്തിൽ ഉൾപ്പെടെ അമ്പതിനടുത്തു കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഇന്ന് ഇന്ത്യയിൽ ഉണ്ട്. ബന്ദിപ്പൂർ , ജിംകോർബെറ് ,കൻഹ ,സത്പുര,  രൺതംബോർ,  പെരിയാർ , മുതുമലൈ , ഭദ്ര,  പെഞ്ച്  തുടങ്ങിയവ ഉദാഹരണങ്ങൾ. 2010 ൽ ഏകദേശം 1400നടുത്തു മാത്രം ഉണ്ടായിരുന്ന കടുവകളുടെ സംഖ്യയിന്നു ഇരട്ടിച്ചു ഏകദേശം 2967 ആയതായി 2019 ലെ കണക്കുകൾ സൂചിപ്പിക്കുന്നു, നല്ല മുന്നേറ്റമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. പക്ഷെ ഇനിയും മുന്നോട്ടു പോകുവാൻ ദൂരം ഒരുപാടുണ്ട്. 

പ്രകൃതിയിലെ ഓരോ ജീവിയും അവയുടെ ജീവിതവും പ്രകൃതി കൽപ്പിച്ച ഒരു താളത്തിൽ ആണ്. നമ്മുക്കു ആ പ്രകൃതി കല്പിച്ചിരിക്കുന്ന കർമ്മം ഈ സുന്ദര വൈവിധ്യമാർന്ന പ്രകൃതിയെയും മറ്റു ജന്തു ജാലങ്ങളെയും സംരക്ഷിക്കാനുള്ള കാവൽക്കാരന്റെ ഉത്തരവാദിത്വമാണ്. അത് കൊണ്ട് നമുക്ക് കള്ളന്മാരാവാതിരിക്കാം. പ്രകൃതിയെ സംരക്ഷിക്കാം. പ്രകൃതിയോടിണങ്ങി ജീവിക്കാം !

വിഷ്ണു കെ വി
29/07/2020     

Sunday 12 July 2020

ധ്യാനം

മനസ്സിൽ മഹാ മൗനമുണർന്നൊരു നേരം 
കാതിൽ ഇരമ്പി നിശ്ശബ്ദത തൻ സംഗീതം 
കാറും കോളും കൊണ്ട കടൽ പോലെയലറിയ
മനം കൈക്കുമ്പിൾ തന്നിലെ ജലമായി തീർന്നു !

രാപകലുകൾ ശൈത്യകാല ഇലകൾ പോലെ  
കൂട്ടമായി പൊഴിഞ്ഞു തുടങ്ങി ചുറ്റിലും,
മനമോ അതേതുമറിയാതെ ദീർഘമായൊരു 
നിദ്രയിലേക്കാണ്ടിറങ്ങിയിരുന്നു !

വിഷ്ണു കെവി
12/07/2020

Thursday 2 July 2020

Dan Brown Books

ഏതാനും  വര്ഷങ്ങള്ക്കു മുൻപ് "ഡാവിഞ്ചി കോഡ് എന്ന സിനിമ കാണുവാൻ ഇടയായി  ആ സിനിമയിൽ നിന്നാണ് ഡാൻ ബ്രൗൺ എന്ന എഴുത്തുകാരനെ ഞാൻ അറിയുന്നത് തുടർന്ന് അദ്ദേഹത്തിന്റെ പുസ്തകത്തിനായുള്ള തിരച്ചിലിൽ എന്നിലേക്ക്‌ വന്നു ചേർന്ന പുസ്തകങ്ങൾ ആണ് "Demons and Angels" "The Lost Symbol" "Inferno" പിന്നെ "The Da'Vinci Code" അദ്ദേഹത്തിന്റെ ഈ നാല് പുസ്തകങ്ങൾ മാത്രമേ  ഞാൻ വായിച്ചിട്ടുള്ളു. റോബർട്ട് ലാങ്ടൺ എന്ന സിംബോളജിസ്റ് പ്രഫസ്സറും അദ്ദേഹത്തിന്റെ കുറ്റാന്വേഷണങ്ങളും ആണ് ഓരോ ബുക്കും.

1. Demons And Angels 

തുടക്കം മുതൽക്കു അവസാനം വരെയും ത്രില്ല് ഒരിടത്തു പോലും നഷ്ട്ടപെടുത്താത്ത നോവൽ ആണ് ഡെമോൺസ് ആൻഡ് ഏഞ്ചൽസ് . സെർണിലെ പരീക്ഷണശാലയിൽ നിന്നും ന്യുക്ലിയർ ആയുധത്തേക്കാളും ശക്തിയേറിയ ആന്റിമാറ്റർ അടങ്ങിയ ഏതാനും കാനിസ്റ്ററുകൾ മോഷ്ടിക്കപ്പെടുന്നു കൂടെ ലിയനാർഡോ വെട്രാ എന്ന  ശാസ്ത്രജ്ഞൻ കൊല്ലപ്പെടുകയും ചെയുന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ "ഫയർ എയർ എർത്തു വാട്ടർ" എന്ന് പ്രത്യേക രീതിയിൽ കുത്തിവരച്ചിട്ടാണ് കൊലയാളി പോകുന്നത്. തുടർന്ന് റോബർട്ട് ലാങ്ടൺ എന്ന സിമ്പോളൊജി പ്രൊഫെസ്സർ ഇതിലേക്ക് വരികയും വെട്രയുടെ മരണത്തിന്റെ  അന്വേഷണം അദ്ദേഹത്തെ വത്തിക്കാനിൽ എത്തിക്കുകയും ചെയ്യുന്നു. ആസമയം വത്തിക്കാനിൽ പോപ്പിന്റെ മരണശേഷം അടുത്ത പോപ്പിനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്, അവിടെ വെച്ച് അടുത്ത മാർപാപ്പ ആകാൻ സാധ്യതയുള്ള കർദിനാൾമാർ ഓരോരുത്തരായി വെട്രയുടെ സാമാനമായ രീതിയിൽ കൊല്ലപ്പെടുന്നു ഈ മരണത്തിനെല്ലാം  പിന്നിലുള്ള രഹസ്യമാണ് കഥതന്തു! ഇല്യൂമിനേറ്റി, സീക്രെട് ബ്രദർ ഹൂഡ്സ്, വത്തിക്കാൻലൈബ്രറി, ഗലീലിയോയുടെ പുസ്തകങ്ങളിലെ രഹസ്യങ്ങൾ സൂചനകൾ, എന്നിങ്ങനെ ഒരുപാട് ചുരുളഴിയാത്ത രഹസ്യങ്ങളെ തന്റെ കഥാപാത്രത്തിലൂടെ ചുരുളഴിക്കാൻ ശ്രമിക്കുകയാണ് ലേഖകൻ.  മിസ്റ്ററി  നോവലുകൾ ഇഷ്ടപെടുന്നവർക്കു വായിച്ചാൽ നിരുത്സാഹപെടേണ്ടി വരില്ലാത്ത നോവൽ തന്നെയാണ് ഇത് .

2. The Lost Symbol 

എനിക്കേറ്റവും ഇഷ്ട്ടപെട്ടതും അതെ സമയം പലവട്ടം വായന നിർത്തി വെക്കുകയും ചെയ്ത  ബുക്ക് ആണ് ദി ലോസ്റ്റ് സിംബൽ.  തുടക്കമേ വരുന്ന ലാഗ് ആണ് പലവട്ടം ഈ പുസ്തകം വായിക്കുന്നതിൽ നിന്നുമെന്നെ തടഞ്ഞത്.  എന്നാൽ ആദ്യത്തെ 2-3 ഭാഗത്തിനു ശേഷം പിന്നെ ലാഗ് എന്തെന്ന് തോന്നിപ്പിക്കുക പോലും ചെയ്തില്ല എന്നത് അദ്ദേഹത്തിന്റെ നാല് രചനകളിൽ ഇതിനെ എനിക്കേറ്റവും പ്രിയപെട്ടതാകുകയും ചെയ്തു. കൂടാതെ ഇതിൽ ഫ്രീ മേസണറി പോലുള്ള സീക്രെട് സൊസൈറ്റികളെ കൂടുതൽ വിശദമായി പരിചയപെടുവാനും സാധിക്കുന്ന കഥ സന്ദർഭങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ബുക്ക്. മിസ്റ്ററി ത്രില്ലെർ സീരീസിൽ എന്റെ ആൾ ടൈം ഫേവറേറ്റ്. മലഖ് എന്ന അജ്ഞാതൻ അമേരിക്കയിലെ കോടീശ്വരനായ പീറ്റർ സോളമൻ കിഡ്നാപ് ചെയ്യുന്നു  അതേസമയം പീറ്റർ സുഹൃത്തായ റോബർട്ട് ലാങ്ടണിനെ മുൻപെപ്പോഴോ സൂക്ഷിക്കുവാൻ നൽകിയൊരു ബോക്സും ആയി തന്നെ വന്നു കാണുവാൻ സന്ദേശവും അയക്കുന്നു. ഈ രണ്ടു സന്ദർഭങ്ങളിൽ നിന്നും കഥ വികസിക്കുന്നു ശേഷം ആരാണ് മലഖ് എന്തിനു അയാൾ വന്നു അയാളുടെ ലക്‌ഷ്യം എന്തു എന്നു പറഞ്ഞു കൊണ്ട് കഥ അവസാനിക്കുന്നു.  ഇതിനിടയിൽ അത്ഭുതപ്പെടുത്തുന്ന മിസ്റ്ററികളിലേക്കു കഥയുടെ ചുരുളഴിയുന്നു . വായനാപ്രേമികൾ തീർച്ചയായും ഡാൻ ബ്രൗണിന്റെ മസ്റ്റ് റീഡ് വിഭാഗത്തിൽപെടുത്തണം ഈ പുസ്തകത്തിനെ.      

3. Inferno 

ലളിതമായി കഥ പറഞ്ഞു പോയിരിക്കുന്ന രചനയാണ്‌ ഇൻഫെർണോ. ലാഗ് ഒട്ടും ഇല്ലാത്തതു കൊണ്ട് മുഷിപ്പിക്കില്ല. ഇറ്റലിയും തുർക്കിയും കഥാ പരിസരം ആവുമ്പോൾ ഡാങ്കെ അലിഗറിയുടെ ഇൻഫെർണോ എന്ന രചന ഈ മിസ്റ്ററി ത്രില്ലറിലൂടെ വിശദികരിക്കപ്പെട്ടിരിക്കുന്നു. നായകനായ റോബർട്ട് ലാങ്ടണിന് ഒരപകടം പറ്റുകയും അദ്ദേഹത്തിന്റെ ഓർമ്മ ഭാഗീകമായി നഷ്ടപ്പെടുകയും ചെയ്യുന്നു. പിന്നീട് കണ്ണ് തുറക്കുന്നത് ഹോസ്പിറ്റൽ ബെഡിലാണ് അവിടെ വെച്ചു സെയ്ന്ന ബ്രൂക്ക്സ് എന്ന നഴ്സിലൂടെ താൻ അപകടത്തിൽ നിന്നും രക്ഷപെട്ടു അവിടെ എത്തിപെട്ടു എന്ന് മനസിലാക്കുന്നു എന്നാൽ ആര് തന്നെ അപകടപ്പെടുത്തി എന്നോ എന്തിനു അവർ തന്നെ അപകടപ്പെടുത്താൻ ശ്രമിച്ചുവെന്നോ എന്ന് ഓർക്കുവാൻ അദ്ദേഹത്തിനു കഴിയുന്നില്ല തുടർന്ന് സെയ്ന്ന ഭ്രൂക്സിന്റെ സഹായത്തോടെ തനിക്കു സംഭവിച്ചത് എന്തെന്ന് കണ്ടെത്തുന്നതാണു കഥ. ഡാങ്കെയുടെ ഡിവൈൻ കോമെടിയിൽ പറഞ്ഞിരിക്കുന്ന  നരകത്തിനു മുൻപുള്ള ഒൻപതു തലങ്ങൾ ഡാങ്കെയുടെ ഡെത്ത് മാസ്ക്  തുടങ്ങി ഓരോന്നിന്റെയും ചുരുളുകൾ അഴിച്ചു മുന്നോട്ട് പോകുന്നു കഥ!

4. The Da'Vinci Code 

ലോകം മുഴുവൻ പ്രശസ്തിയും വിവാദവും സൃഷ്ട്ടിക്കപെട്ട രചനയാണ്‌ ദി ഡാവിഞ്ചി കോഡ്. സിനിമ കണ്ടിട്ടുണ്ടെങ്കിലും വായിക്കാവുന്ന പുസ്തകമാണ് ഡാവിഞ്ചി കോഡ്. കാരണം സിനിമയേക്കാൾ കൂടുതൽ നല്ല അനുഭവം പുസ്തകം നൽകുന്നു. ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം മൊണാലിസ എന്നീ ചിത്രങ്ങളിലെ രഹസ്യങ്ങൾ ചുരുളഴിക്കാൻ ശ്രമിക്കുകയാണ് ഡാൻബ്രൗൺ തന്റെ കഥ പാത്രമായ  ലാങ്ടണിലൂടെ. വിവാദങ്ങൾ മാറ്റി നിർത്തിയാൽ ഡാൻബ്രൗണിന്റെ മികച്ച സൃഷ്ടിയാണ് ഡാവിഞ്ചി കോഡ്. സിലസ് എന്ന കൊലയാളി ജാക്‌സ് സോവിനിർ എന്ന loure മ്യുസിയത്തിലെ ക്യുറേറ്ററെ കൊല്ലുന്നു എന്നാൽ മരിക്കുന്നതിനു മുൻപ് അദ്ദേഹം ചില സൂചനകൾ തന്റെ ശരീരത്തിലും മ്യുസിയത്തിലുമായി ഒളിപ്പിച്ചു വെക്കുന്നു.  മരിക്കുന്ന ദിവസം റോബർട്ട് ലങ്‌ടോണുമായി കൂടിക്കാഴ്ച നിശാചായിച്ചിരുന്നതായി കണ്ടെത്തുന്ന പോലീസ് ലാങ്ടണെ സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നു എന്നാൽ സോവനീറിന്റെ ചെറുമകൾ പൊലീസിലെ തന്നെ ക്രിപ്റ്റോഗ്രാഫർ ആയ സോഫിയുടെ  സഹായത്തോടെ പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുകയും സോവിനിർ കുറിച്ചു വെച്ച കോഡിന്റെ ചുരുളഴിച്ചു കൊലപാതകിയിലേക്കു എത്തിച്ചേരുന്നതാണ് കഥ . ക്രിസ്തിയാനിറ്റിയിലെ ഹോളി ഗ്രൈൽ റോസ് ലൈൻ പ്രിയോറി ഓഫ് സിയോൺ ഓപസ് ഡെയ് എന്നീ വിഷയങ്ങളെയെല്ലാം കൂട്ടിയിണക്കി അതിമനോഹരമായൊരു മിസ്റ്റിക് അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു ബ്രൗൺ. സംഗതി മതം കൂടുതലായി കലര്ന്ന കൊണ്ട് തന്നെ അധിക വിമർശനത്തിനും ഇടയാക്കി ഈ രചന. 

പുസ്തകം വാങ്ങുവാൻ ലിങ്കുകൾ ചുവടെ
 

വിഷ്ണു കെവി 
02/07/2020   



Tuesday 16 June 2020

ഒറ്റ മരം

ദൂരെയാ കുന്നിൻ മുകളിൽ നിൽപ്പുണ്ടോരൊറ്റ മരം 
ചിതലരിച്ചു ദ്രവിച്ചതിൻ ചില്ലയെല്ലാം , ശേഷിച്ചൊ-
രാണിവേരാ ഇളകിയടർന്ന മണ്ണിനെയും മുറുകെ പിടിച്ചു 
നിൽപ്പൂ , അകക്കാമ്പിലൊരു ജീവനെ ഉയിർപ്പിക്കാൻ 
ഇനിയും പെയ്യാത്തമഴയ്ക്കായ് കാത്തുനിൽപ്പു 
ആ ഒറ്റ മരം ! 

"It is not just a tree, it symbolizes the depressed mind looking for the light of love"
"A spirit attached to this nature and body"  
"In the end, It represents a thirsty mind of a Traveler"

വിഷ്ണു കെവി 
16/06/2020 

Monday 8 June 2020

ആനന്ദാതിരേകം

അരണ്ട വെളിച്ചമരിച്ചിറങ്ങുമാ മുറിക്കുളിലൊരു  
അന്തർമുഖന്റെ മൂടുപടമണിഞ്ഞവനിരുന്നു 
അകമേ മുഴങ്ങുമൊരുന്മാദി തൻ ചിരിയാർക്കും 
നല്കാതെയാമറക്കുള്ളിലെങ്ങോ വെച്ചിരുന്നു!

വിഷ്ണു കെവി
08/06/2020 

Thursday 4 June 2020

JIM CORBETT OMNIBUS

ഇതൊരു വേട്ടക്കാരന്റെ കഥയാണ് ,  ജിം കോർബെറ്റ് എന്ന എഡ്വേർഡ് ജെയിംസ് കോർബെറ്റിന്റെ പുലി വേട്ടകളുടെ നേർ കാഴ്ച. Man eaters of kumaon , Leopard of Rudraprayag, Temple Tiger,  എന്നിങ്ങനെ വേറെ വേറെ പുസ്തകങ്ങളായി എഴുതിയതു എല്ലാം ഒന്നിച്ചു ഒരു പുസ്തകമാക്കി മാറ്റിയിരിക്കുന്നു "Jim Corbett Omnibus - Volume 1" എന്ന പേരിൽ.  അതി മനോഹരമായ ഒട്ടനവധി അറിവുകളും, വായന രസവും, കൂടെ ഉദ്വേഗം നിറഞ്ഞ ഒരുപാട് മുഹൂർത്തങ്ങളും, പേടിപ്പെടുത്തുന്ന അനുഭവങ്ങളും, എല്ലാം നിറഞ്ഞ ഒരു ജീവ ചരിത്രമാണ് തത്വത്തിൽ ഈ പുസ്തകം എന്ന് പറയാം. കഥകളെ വെല്ലുന്ന ജീവിതം എന്നൊക്കെ പറയുന്നത് സത്യമാണെന്നു ഈ പുസ്തകം വായിച്ചു തീരുമ്പോഴേക്കും നമ്മുക്ക് മനസിലാവും.

അദ്ദേഹത്തിന്റെ വാക്കുകൾക്ക് വായനക്കാരനെ  അതി തീവ്രമായി തന്റെ വേട്ടകളെ അനുഭവിപ്പിക്കാൻ കഴിഞ്ഞത് കൊണ്ടാവണം എല്ലാവരും വേട്ടക്കാരനായ ജിം കോർബെറ്റിനെ താലോലിച്ചതു !  ആർതർ കൊനാൻ ഡയലിനു മുകളിൽ ഷെർലക് ഹോംസ് സ്വീകരിക്കപ്പെട്ട പോലെ ഇവിടെ ജിം കോർബെറ്റ് എന്ന വേട്ടക്കാരനു താഴെയായി പോയി അതി മനോഹരമായി തന്റെ ജീവിതാനുഭവങ്ങൾ എഴുതിയ അദ്ദേഹത്തിലെ എഴുത്തുകാരൻ ! വാക്കുകൾ കൊണ്ടുള്ള ഒരു ദൃശ്യാനുഭവം ആണ് ഈ പുസ്തകം. സ്വാതന്ത്ര്യ പൂർവ്വ ഭാരതത്തെയും ആ സമയത്തെ സംസ്കാരത്തെയും  മനോഹരമായി വരച്ചിടുക കൂടെ ചെയ്തിരിക്കുന്നു ഇതിൽ. കടുവയുടെ പെരുമാറ്റങ്ങൾ, നീക്കങ്ങൾ, വേട്ടയാടുന്ന രീതി, ആക്രമിക്കുന്ന സ്വഭാവം, എന്ത് കൊണ്ട് കടുവകളും പുലികളും നരഭോജികൾ ആവുന്നു എന്ന് വരുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമെല്ലാം ഈ ഒരു പുസ്തകം ഉത്തരം നൽകുന്നു.

ഭാരതത്തിലെ ജൈവ വൈവിധ്യങ്ങൾ മൃഗ സമ്പത്തു ഇതിനെ കുറിച്ചെല്ലാം ഇതിലൂടെ അദ്ദേഹം പറഞ്ഞു പോകുന്നുണ്ട്. എങ്കിലും മുഖ്യം  വേട്ടകളെ കുറിച്ചു തന്നെയാണ്.  ആയതു കൊണ്ട് തന്നെ നാം എത്ര കണ്ടു നമ്മുടെ ഈ വന സമ്പത്തുക്കൾ നശിപ്പിച്ചു എന്ന വിവരവും ഈ പുസ്തകം നമുക്ക് നൽകുന്നു. തന്റെ വേട്ടകളെ ഗെയിം എന്നാണു ജിം കോർബെറ്റ്‌ വിശേഷിപ്പിക്കുന്നത് . എന്നാൽ പിന്നീട് അദ്ദേഹം തന്നെ തനിക്കു തോക്കിനെക്കാൾ ക്യാമറ കൊണ്ട് ഷൂട്ട് ചെയ്യുന്നത് കൂടുതൽ സന്തോഷം നൽകുന്നു എന്നും എഴുതി കണ്ടത് അദ്ദേഹത്തിനെ മനസ്സിലെ കുറ്റബോധം നിമിത്തം ആയിരിക്കണം എന്ന് തോന്നുന്നു. കാരണം തന്റെ വേട്ടകളിൽ അദ്ദേഹത്തിനു ഒരു ജീവൻ എടുക്കുന്നതിന്റെ സന്തോഷത്തേക്കാൾ അനേകം ജീവനുകൾ അതിലൂടെ രക്ഷനേടുന്നു എന്ന സന്തോഷം ആണ് കാണുവാൻ കഴിഞ്ഞത്.  അതെ പോലെ ഓരോ വേട്ടയിലും അദ്ദേഹം പറഞ്ഞു വെക്കുകയും സ്ഥാപിക്കുകയും തെളിയിക്കുകയും ചെയ്യുന്ന ഒരു സന്ദേശം ഉണ്ട് "മനുഷ്യൻ തന്നേയാണ് കടുവകളെ നരഭോജികളാക്കി മാറ്റുന്നത്" എന്ന സത്യം.

ഈ പുസ്തകം വായനപ്രേമികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഗണത്തിൽ പെടുത്തേണ്ട പുസ്തകമാണ്.  വ്യക്തിപാരമായി എന്നെ ഒരുപാടു ആകർഷിച്ചതു അദ്ദേഹത്തിന്റെ ലാഗ് തോന്നിക്കാത്ത രീതിയിൽ ഉള്ളതും അതേസമയം  ദീർഘവും വിശദവുമായ രചന ശൈലി തന്നെയാണ്.  അത് കൊണ്ട് എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരുടെ പേരിന്റെ കൂട്ടത്തിൽ ഒരു പേര് കൂടെ ചേർക്കുന്നു "എഡ്വേർഡ് ജെയിംസ് കോർബെറ്റ്‌" കൂട്ടത്തിൽ ഒന്ന് കൂടെ ഓർക്കേണ്ടതുണ്ട് നരഭോജികൾ ആയ ഒരുപാട് കടുവകളെയും പുലികളെയും  കൊന്ന അദ്ദേഹം തന്നെയാണ് ബംഗാൾ കടുവകളെ സംരക്ഷിക്കുന്നതിനായി ഇന്ന് കാണുന്ന ജിം കോർബ്ബറ്റ് നാഷണൽ പാർക്ക് സ്ഥാപിതമാകുന്നതിൽ മുഖ്യ പങ്കു വഹിച്ചതും.

വിഷ്ണു കെ വി 
04/06/2020

     


   

Monday 4 May 2020

വേരുകൾ

കാലുകൾ വഴികൾ തേടുവാൻ വെമ്പുന്നു,
ഉടൽ തന്നുടെ പ്രാണനെ തിരയുന്നു,
ചിന്തകൾ ആത്മാവിനെ തേടിയുഴറുന്നു!
അതെയെനിലാണ്ടിറങ്ങുന്നീ വേരുകൾ!
ഓടി കളിച്ചൊരെൻ ചിന്തകളെ കൊന്ന്,
തലച്ചോറിലൂടെ പടർന്നെൻ ഹൃദയവും
ഭേദിച്ചു പാഞ്ഞടുക്കുന്നീ വേരുകൾ!
ശേഷിച്ചൊരെനാത്മാവിനെ പിടിച്ചടക്കാൻ!

വിഷ്ണു .കെ.വി
04/05/2020

Thursday 23 April 2020

ചില ക്വാറൻറ്റൈൻ ചിന്തകൾ

വെറുതെ ഇരുന്നപ്പോൾ മനസ്സിൽ
വിരിഞ്ഞ ചില അടുക്കും ചിട്ടയുമില്ലാത്ത
ചിതറിയ ചിന്തകൾ ! തുടക്കം എങ്ങോ തുടങ്ങി എങ്ങോ എത്തി ആ ചിന്തകൾ!

ബുദ്ധനും റൂമിയും ഓഷോയും ഇവർ മൂന്നു പേരുമാണൻ്റെ ഹീറോസ് !

മൂന്നു പേരും പ്രണയത്തെ കുറിച്ച് മാത്രം ചിന്തിക്കുകയും സംസാരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് ! പ്രണയമെന്നാൽ അത് കേവലമൊരു സ്ത്രീ പുരുഷ പ്രണയം മാത്രം അല്ല , അതിൽ ഒതുക്കരുത് ഈ വാക്കിനെ !

പ്രണയം എന്നാൽ അത് ഈ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒന്നാവണം , വിദ്വേഷം വേരറ്റ വിശുദ്ധ പ്രണയം ! എത്ര മനോഹരമായിരിക്കും വിദ്വേഷമില്ലാത്തൊരു ലോകം, !

പ്രണയിക്കാം ചെറിയൊരീ  കാലം മാത്രം  ഉള്ള ഈ ജീവൻ ദേഹം വിടുന്ന നിമിഷം വരെയും പ്രണയിക്കാം !
❤️❤️❤️

ജാതിയും മതവും ദേശവും കാലവും അതിനു തടസ്സമാവാതിരിക്കാൻ ശ്രമിക്കാം !

ക്ഷമിക്കണം എന്നു പറയുമ്പോൾ ഞാൻ എന്ന ഭാവം അവിടെ തകരുന്നു ! ക്ഷമിച്ചു എന്ന് പറയുമ്പോൾ രണ്ട് ഹൃദയങ്ങളിൽ സൗഹൃദം വീണ്ടും തളിരിടും !

നല്ലൊരു സൗഹൃദം നഷ്ട്ടപെടുന്നതിനേക്കാൾ വലുതൊന്നും സാധാരണ മനുഷ്യ ജീവിതത്തിൽ വിലയേറിയതായി ഇല്ല !

അതു കൊണ്ട് സൗഹൃദങ്ങൾ ഒരിക്കലും നഷ്ട്ടപെടുത്താതിരിക്കാം !

ഈഗോ - എന്ന ഭാവത്തെ ത്യജിക്കാം പ്രണയവും  സൗഹൃദവും വളർത്താം ! വിദ്വേഷം വളർത്താതിരിക്കാം !

ഹാ ഹാ ഹാ
വെറുതെ ഇരിക്കുമ്പോ എത്ര മനോഹരമായ ചിന്തകൾ വരുന്നു !

എന്നിട്ടും "idle mans mind is devils workshop" എന്ന അപവാദം മാത്രം ബാക്കി !

കെ.വി.വിഷ്ണു
23/04/2020

Wednesday 8 April 2020

ഭ്രാന്തു

ഉന്മാദചിരിയോടെയകത്തു നിന്നാരോ
ചോദിച്ചു എന്താണ് ഭ്രാന്തു ?

അകത്തു നിന്നതിനുത്തരവു-
മാരോ മൊഴിയുന്നു,

ഒറ്റവരി കവിതയത്രേയതു,അതിൽ
നീയില്ല ഞാനില്ല ഒന്നുമില്ലേതുമില്ല !

ചോദ്യം പിന്നെയും ബാക്കി ആരുമാരുമില്ലെങ്കിൽ
പിന്നെയാരിവരീ രണ്ടു പേരകമേ?

നീയും ഞാനുമോ ?

വിഷ്ണു കെ.വി
08/04/20

Monday 6 April 2020

Land of Exiled Lives - McleodGanj

ശ്രീ ബുദ്ധനോട് എന്തോ വല്ലാത്തൊരു പ്രണയമാണ് മനസ്സിൽ, അദ്ദേഹത്തിന്റെ വചനങ്ങളിൽ എന്തോ ഒരു സമാധാനം ഞാൻ അനുഭവിച്ചിട്ടുണ്ട് ! എന്നെ ആത്മീയമായി സ്വാധീനിച്ച ഒരേ ഒരു വ്യക്തി ശ്രീ ബുദ്ധൻ മാത്രമാണ് .ഈ പ്രണയം എന്ന് തുടങ്ങിയെന്നു കൃത്യമായി അറിയില്ല പക്ഷെ എന്റെ ആദ്യ ഹിമാലയൻ യാത്ര അത്തരമൊരു പ്രണയത്തിന്റെ പുറത്തായിരുന്നു നൂറ്റാണ്ടുകൾക്കു മുൻപ് സൃഷ്ടിക്കപ്പെട്ട ബുദ്ധ വിഹാര കേന്ദ്രങ്ങൾ തേടി, ആ യാത്ര തീരുമ്പോഴേക്കും ബുദ്ധിസ്സത്തോടും ശ്രീ ബുദ്ധനോടുമുള്ള എന്റെ പ്രണയത്തിന്റെ തീവ്രത വളരെ കൂടുതലായി കഴിഞ്ഞിരുന്നു! അന്ന് തൊട്ടുള്ള ആഗ്രഹമാണ് പതിനാലാമതു ദലൈലാമയെ നേരിട്ട് ഒരു വട്ടം കാണണം! ഓരോ യാത്രയും എന്നെ തിരഞ്ഞെടുത്ത പോലെ ആയിരുന്നു ഈ യാത്രയിലും ഞാൻ എത്തിപെടുകയായിരുന്നു! അതെ പോലെ തന്നെ എത്തിപ്പെട്ട യാത്രകളിലെലാം ഞാൻ കാണാൻ ആഗ്രഹിച്ചതല്ല എനിക്കായി കരുതി വെച്ചിട്ടുണ്ടായിരുന്നത്  ഇവിടെയും സ്ഥിതി മറിച്ചായില്ല !

ട്രെക്കിങ്ങ് കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ അവിചാരിതമായി അമൃത്സറിൽ എത്തിപ്പെട്ട പോലെ ഒരു അദൃശ്യത എന്നെ ധരംശാലയിലേക്കു നയിക്കുകയായിരുന്നു. അമൃത്സറിൽ നിന്നും 7-8 മണിക്കൂർ നേരത്തെ ബസ് യാത്രക്കു ശേഷം ധരംശാലയിലും പിന്നെ അവിടുന്ന് അര  മണിക്കൂർ നേരം കൊണ്ട് മക്ളിയോദ്ഗഞ്ചിലും എത്തി. രാത്രിയായി കഴിഞ്ഞിരുന്നു അവിടെ എത്തി ചേർന്നപ്പോൾ അത് കൊണ്ട്  റൂം എടുത്തു പുലർച്ചെ ആവാം അന്വേഷണം എന്നാലോചിച്ചു എത്ര പിശുക്കാമോ അത്രേം പിശുക്കി അതിനൊത്തൊരു തല്ലിപ്പൊളി റൂം കണ്ടെത്തി നിദ്രയായി ! കാലത്തു നേരത്തെ എഴുന്നേറ്റു അപ്പോൾ മുന്നിൽ കണ്ട കാഴ്ച തല്ലിപ്പൊളി റൂമിനോടുള്ള അനിഷ്ടത്തെ ഇഷ്ട്ടമാക്കി ! , മേഘ കിരീടം അണിഞ്ഞു നിൽക്കുന്ന ദൗലധർ പർവ്വത നിരകൾ,ഇന്ദ്രാഹാർ പാസും, ത്രിയുണ്ട് പർവ്വതവും ഇവയുടെ മടിയിലായി ഈ കൊച്ചു പട്ടണവും പൂർണമായി ഇവിടെ നിന്ന് കാണുവാൻ കഴിഞ്ഞു !

Dhauladhar Himalayas
Dhauladhar Himalayas

Mc'leodganj
Mc'leodganj Town

കാലത്തേ ഉദ്യോഗമെല്ലാം ക്ഷണ നേരം കൊണ്ട് തീർത്തു ദലൈലാമ ടെംപിൾ അന്വേഷിച്ചു നടത്തം ആരംഭിച്ചു അര  കിലോമീറ്റെർ വേണ്ടി വന്നുള്ളൂ അവിടെ എത്താൻ. പക്ഷെ എത്തിയ സമയം തെറ്റി പോയിരുന്നു.ഒന്ന് രണ്ടാഴ്ച മുൻപ് ദലൈലാമ അവിടെ നിന്നും ഗയയിലേക്കു യാത്രയായിരുന്നു. അദ്ദേഹം തത്സമയം ബിഹാറിലോ യൂപിയിലോ ആണെന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായി. വന്ന സ്ഥിതിക്ക് ഇനി മക്ലിയോഡ്ഗഞ്ചിനെ അടുത്തറിയാം എന്ന് തീരുമാനിച്ചു.  യാത്ര ദലൈലാമ ടെംപിളിൽ നിന്നും തന്നെ തുടങ്ങി ! അകത്തു കടന്നു ബുദ്ധനെ ദർശിച്ചു നമസ്കരിച്ചു നടത്തം ആരംഭിച്ചു ദലൈലാമയുടെ വീടിനു മുന്നിലൂടെ ആദ്യം പോയത് ടിബറ്റൻ മ്യുസിയത്തിലേക്കായിരുന്നു !

Dalailama Temple
Dalailama Temple

Dalailama Temple
Prayer Wheels @ Dalailama Temple

Martyr monument
Martyr Monument Of Chinese Invasion on Tibet

ആ മ്യുസിയം വരവേറ്റത് മനസ്സിനെ നൊമ്പരപെടുത്താൻ പോന്ന കാഴ്ചകൾ കൊണ്ടായിരുന്നു ടിബറ്റൻ ജനതയുടെ നിസ്സഹായതയുടെ കാഴ്ചകൾ. ലോകത്തിന്റെ മേൽകൂരയിൽ നിന്നും വന്നവർക്കു ഇന്നു അന്യനാട്ടിൽ മേൽക്കൂരക്കായി കേഴേണ്ട അവസ്ഥ ദയനീയം എന്നലാതെ എന്ത് പറയാൻ . ചൈനീസ് അധിനിവേശം ആ നാടിനെയും അതിന്റെ സംസ്കൃതിയെയും തകർത്ത കാഴ്ചകളും ചിത്രങ്ങളും ആണ് അതിനുള്ളിൽ മുഴുവൻ. 1959 മുതൽ ഇവിടെയാണ് ദലൈലാമയും അദ്ദേഹത്തിനെ പിന്തുടർന്ന് വന്ന അനേകായിരം ടിബറ്റുകാർക്കും അഭയ കേന്ദ്രം. അദ്ദേഹത്തിന് അഭയം നൽകിയതാണ് ചൈനയുമായുള്ള രാഷ്ട്രീയ വൈര്യത്തിനു നിമിത്തമായെന്നു കരുതിയാലും തെറ്റില്ല ! എന്ത് തന്നെ ആയാലും അന്ന് തൊട്ടു ഇവിടെ നിന്നും ടിബറ്റൻ പാര്ലിമെൻറ് പ്രവർത്തിക്കുന്നു പ്രത്യേകിച്ച് അത് കൊണ്ട് കാര്യമൊന്നും ഇല്ലെങ്കിലും ടിബറ്റൻ ജനത ഇന്നും കാതോർക്കുന്നു അവരുടെ നേതാവിനു മുന്നിൽ !

11th panchen lama
11th Panchen Lama (Youngest Political Prisoner )

Tibet Map

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

ദലൈലാമയുടെ പലായനത്തിന്റെ മാത്രമല്ല പിന്നെയും ഒരുപാട് കഥകൾ അവിടെ നിന്നും വായിച്ചു , അഞ്ചാം വയസ്സിൽ തന്നെ രാഷ്ട്രീയ തടങ്കലിൽ ആയ പതിനൊന്നാം പഞ്ചൻ ലാമയുടെ കഥ ! ഇന്നും ആർക്കുമറിയില്ല ചൈന അദ്ദേഹത്തെ എന്ത് ചെയ്തു എന്ന് ? ദലൈലാമക്കു ശേഷം അടുത്ത സർവോന്നത നേതാവാണ് പഞ്ചെൻ ലാമ. പത്താമത്തെ പഞ്ചെന്ലാമയെ ചൈന വിഷ പ്രയോഗത്തിലൂടെ വക വരുത്തി, തുടർന്നു ഇന്നത്തെ ദലൈലാമ പത്താമത്തെ പഞ്ചൻ ലാമയുടെ പുനർജന്മമായ "Gedhun Choekyi Nyima" എന്ന അഞ്ചു വയസ്സുകാരനെ പുനർജന്മമായി അംഗീകരിച്ചു അവരോധിച്ചു. എന്നാൽ  അന്നേക്ക് മൂന്നാം നാൾ പഞ്ചെന്ലാമയെയും മാതാ പിതാക്കളെയും ചൈന തടങ്കലിലാക്കി പിന്നെ ഇന്ന് വരെയും അദ്ദേഹത്തിന്റെ വിവരങ്ങൾ അജ്ഞാതമാണ് ! ഇത് പോലെ ദലൈലാമക്കും ടിബറ്റിനും വേണ്ടി ജീവൻ ബലികഴിച്ച അനേകം പോരാളികളുടെ ചരിത്രം ഇവിടുത്തെ ചുവരുകളിൽ ഉണ്ട് ! എന്നെങ്കിലും തിരികെ സ്വരാജ്യത്തിലേക്കു തല ഉയർത്തി ചെല്ലാൻ കഴിയും എന്ന വിശ്വാസത്തിൽ കുറെ ടിബറ്റൻ അഭയാർത്ഥികളും !

അവിടിന്നു പിന്നെ ചെന്നത് സെന്റ് ജോൺസ് പള്ളി കാണുവാൻ ആയിരുന്നു പൈൻ ദേവദാരു കാടുകൾക്കു നടുവിൽ പ്രാചീന ഇംഗ്ലീഷ് രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഒരു കൊച്ചു മനോഹരമായ പള്ളി ! കഷ്ടി ഒരു കിലോമീറ്റെർ ദൂരമേ ഉള്ളു അതോണ്ട് നടന്നു തന്നെ പോയി മനോഹരമായൊരു നടത്താമായിരുന്നു അത് ആളും ആരവുമൊഴിഞ്ഞ റോഡിലൂടെ ഇരുവശവും പടർന്നു വളർന്നു നിൽക്കുന്ന കാടിനും നാടവിലൂടെ ഒരു നടത്തം ! മനോഹരം ആയില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു ! പുരാതന യൂറോപ്യൻ നിർമാണ ശൈലിയായ നിയോ ഗോഥിക് രീതിയിലാണ് ഈ പള്ളിയുടെ നിർമാണം. 1852 ൽ ആണ് ഈ പള്ളിയുടെ നിർമാണം നടന്നത്. ഒരുപാട് പേരുടെ ജീവമെടുത്ത 1905 കാംഗ്ര ഭൂകമ്പത്തെയും   അതിജീവിച്ചു ഇന്നും ഉറപ്പോടു കൂടി ഈ പള്ളിയിവിടെ നിലകൊള്ളുന്നു ! ലോർഡ് എൽജിൻ എന്ന വൈസ്രോയിയുടെ അന്ത്യ സംസ്കാരം നടന്നിട്ടുള്ളതും ഇവിടുത്തെ സെമിത്തേരിയിൽ ആണ് !

Mc'leodganj
Mc'Leodganj

St.Johns Church In the Wilderness
St.Johns Church In the Wilderness

St.Johns Church In the Wilderness
St.Johns Church In the Wilderness

St.Johns Church In the Wilderness
St.Johns Church In the Wilderness

St.Johns Church In the Wilderness
St.Johns Church In the Wilderness

St.Johns Church In the Wilderness
St.Johns Church In the Wilderness

പ്രാർത്ഥന സമയത്തായിരുന്നു ഞാൻ അവിടെ എത്തി ചേർന്നത് അത് കൊണ്ട് തന്നെ പള്ളി തുറന്നിരുന്നു ധാരാളം വിശ്വാസികളും ഉണ്ടായിരുന്നു. പ്രാർത്ഥന തീരും വരെ അവരുടെ കൂടെ കൂടി പള്ളിയുടെ അകത്തിരുന്നു. പിന്നെ പുറത്തേക്കിറങ്ങി ഫോട്ടോസ് എടുത്തു നടക്കുന്നിതിനടയിൽ പൊടുന്നനെ അതി ശക്തമായി മഴ ആരംഭിച്ചു ! ഏകദേശം രണ്ടര മണിക്കൂറോളം നിലക്കാതെ തിമിർത്തു പെയ്തു മഴ ! ഭൂരിഭാഗവും സ്വന്തം വാഹനത്തിൽ വന്നവരായിരുന്നു കൊണ്ട് തന്നെ ആ തിമിർത്തു പെയ്യുന്ന മഴയത്തും പള്ളിയും പരിസരവും ശൂന്യമാവാൻ അധികം നേരം വേണ്ടി വന്നില്ല. എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത കാരണത്താൽ ആ വന്യതക്കും കൊച്ചു പള്ളിക്കും മുൻപിൽ ഏകനായി പുറത്തെ വെയ്റ്റിംഗ് ഷെഡിൽ മഴ തീരുവോളവും അതിന്റെ സൗന്ദര്യവും ആസ്വദിച്ചു ഇരുന്നു! ഉച്ച കഴിഞ്ഞു മൂന്നു മണിയോടടുപ്പിച്ചായി മഴ തീർന്നപ്പോൾ നേരം പോയത് ഞാൻ അറിഞ്ഞില്ലെങ്കിലും എന്റെ വയറു അറിഞ്ഞിരുന്നു അത് കൊണ്ട് ഇനി ഊണ് കഴിച്ച ശേഷം ആവാം അടുത്ത പരിപാടി എന്ന് തീർച്ചയാക്കി നേരെ ഒരു ഹോട്ടലിൽ ചെന്ന് ചിക്കൻ തുക്പ്പ എന്ന ടിബറ്റൻ ഭക്ഷണം കഴിച്ചു, സാധാരണ യാത്രകളിൽ നോൺവെജ് കഴിവതും ഒഴിവാക്കുകയും ഭക്ഷണ പരീക്ഷണങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാറാണ് പതിവെങ്കിലും ഇതൊന്നു പരീക്ഷിക്കാൻ മനസ്സ് പറഞ്ഞത് കേട്ട് കഴിച്ചു നോക്കിയതാണ് ! സൂപ്പിൽ ന്യുഡിൽസും ചിക്കൻ പീസും എല്ലാം ഇട്ടൊരു സൂപ് പോലത്തെ ഭക്ഷണമാണ് തുക്പ ! സംഗതി എന്തായാലും ഇഷ്ട്ടായി !

MC'leodganj
MC'leodganj
Thukpa
Thukpa


പത്തു പന്ത്രണ്ടു ദിവസത്തെ എന്റെ ഏകാന്ത യാത്രക്ക് അർദ്ധ വിരാമം നൽകി അടുത്ത ദിവസം രാത്രി ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു ഹോട്ടലിലേക്ക് തിരികെ നടന്നു ! ഊരും ഉറവും ആളും പരിചയമിലാത്ത ഒരുപാട് വഴികൾ ആളും ആരവവും ഒഴിഞ്ഞ പർവ്വതങ്ങൾ ആൾകൂട്ടത്തിൽ തനിയെ ആയി പോയ നിമിഷങ്ങൾ അങ്ങനെ ഓർത്തു വെക്കാൻ ഒരുപാട് നല്ല ഓർമ്മകൾ ! ഇനി ഡൽഹി അവിടുന്ന് അബുദാബി, മറ്റൊരു സ്ഥലം എന്നെ തിരഞ്ഞെടുക്കുന്ന നാൾ വരെയും പിന്നിട്ട വഴികളുടെ ഓർമ്മകളെ താലോലിച്ചു അടുത്ത കർമ്മ പഥത്തിലേക്ക് സഞ്ചാരം !

വിഷ്ണു കെ.വി
06/04/2020

Thursday 2 April 2020

Land Of War’s (പോരാട്ടങ്ങളുടെ നാട്)

സ്വതന്ത്രപൂർവ്വ ഭാരതത്തിലെ ഏറ്റവും വലിയ സംസ്ഥാനം ആയിരുന്നു പഞ്ചാബ് , സ്വാതന്ത്ര്യാനന്തരം ഏറ്റവും കൂടുതൽ നഷ്ട്ടം സംഭവിച്ചതും അവർക്കു തന്നെ പഴയ പഞ്ചാബിന്റെ തൊണ്ണൂറു ശതമാനവും പാകിസ്ഥാൻ സ്വന്തമാക്കിയപ്പോൾ വിഭജനത്തിലൂടെ സ്വന്തം അസ്തിത്വം നഷ്ടപ്പെട്ടവർ ആയി മാറി ഈ ജനത ഇന്ത്യയിലെ മാത്രമല്ല പാകിസ്ഥാനിലെയും പഞ്ചാബിന്റെ സ്ഥിതി മറ്റൊന്നാണെന്നു തോന്നുന്നില്ല. വിഭജനത്തിന്റെ ചോര വീണ ഈ മണ്ണിലേക്ക് ഒരിക്കലെങ്കിലും ഓരോ ഭാരതീയനും യാത്ര ചെയ്തിരിക്കണം വിഭജനത്തിന്റെ ക്രൂരത നേരിൽ കാണാം.ശേഷമെങ്കിലും തമ്മിൽ വിഘടിക്കാതിരിക്കാൻ ശ്രമിക്കാം !

അഞ്ചു നദികൾ ഒഴുകുന്ന ഈ മനോഹരമായ ഭൂമിയിലേക്കുള്ള എന്റെ യാത്ര തീർത്തും അപ്രതീക്ഷിതം ആയിരുന്നു. ട്രെക്കിങ്ങ് കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ ലഭിച്ച ക്ഷണം അതും സ്വീകരിച്ചു നേരെ പുറപ്പെട്ടു മണാലിയിൽ നിന്നും പതിനാലു മണിക്കൂറിനപ്പുറം അമൃത്സർ എന്ന പ്രപഞ്ചത്തിലേക്കു .തിരിച്ചു പോകാൻ കുറച്ചു ദിവസങ്ങളെ ഉള്ളു അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് ഈ യാത്ര തീർത്തു മക്ലെയോദ്ഗഞ്ചിലേക്കു പോകണം അവിടന്നു ഡൽഹി വഴി വീണ്ടും കർമ്മ ഭൂമിയിലേക്ക് . കൃത്യ സമയത്തു തന്നെ സുഹൃത്ത് ബസ്സ്റ്റാൻഡിൽ എത്തി. ശേഷം ഒരു ദിവസത്തേക്കുള്ള യാത്ര രേഖ തീരുമാനിച്ചു. ആദ്യം സുവർണ ക്ഷേത്രം,ശേഷം ജാലിയൻവാലാബാഗ് അവിടുന്ന് നേരെ വാഗാ അതിർത്തി തിരിച്ചു അമൃത്സറിലേക്കും അടുത്ത ദിവസം ധർമശാലയിലേക്കും.

സുവർണ്ണ ക്ഷേത്രം എന്ന ഹർമന്ദിർ സാഹിബ് – ഗുരുദ്വാരക്കു സമീപം തന്നെയുള്ള സത്രത്തിൽ നിന്നും കുളിയും മറ്റും കഴിഞ്ഞു ഫ്രഷ് ആയി ക്ഷേത്ര ദർശനത്തിനു പുറപ്പെട്ടു. “മാനവ സേവ തന്നെ മാധവ സേവാ” എന്ന വാക്കു എല്ലാവരും ഉപയോഗിക്കും എന്നിട്ടു ഈശ്വരന് പൊന്നിൽ തുലാഭാരവും പുറത്തു കിടക്കുന്ന അനാഥ ജന്മങ്ങൾക്കു “സർവേ ജന സുഖിനോ ഭവന്തു” എന്നൊരു പ്രാർത്ഥനയും പാസാക്കും. ബിസിനസ്സിന്റെ കാര്യത്തിൽ ഭക്തനെ കവച്ചു വെക്കും ക്ഷേത്രങ്ങൾ പയിനായിരം മുൻകൂർ അടച്ചാൽ മുന്നിൽ നിന്നും പതിനഞ്ചു മിനിറ്റു തൊഴാം ! കാശില്ലാത്തവൻ ക്യു നിന്നു ഇഷ്ടദേവനെ ഒന്ന് കണ്ടെന്നു വരുത്തി തൃപ്തനാകാം ! പൊതുവെ ഉള്ള ആരാധനാലയങ്ങളിളെല്ലാം ഈ പരിപാടി ആണ് നാട്ടു നടപ്പു ! എന്നാൽ ഇങ്ങനൊരു ആചാരം ഈ ആരാധനാലയത്തിലോ പരിസരത്തോ എവിടെയും ഇല്ല ! ഇവടെ വരുന്നവർ എല്ലാം ഇശ്വരന്മാർ തന്നെ അവരുടെ സേവനം അതാണ് മുഖ്യം ! വരുന്ന ആർക്കും അന്തിയുറങ്ങാൻ സ്ഥലവും വയറു നിറയെ തൃപ്തിയാവോളം ഭക്ഷണവും ഏതു നേരത്തും ലഭ്യം ! ഇവടെ ചെല്ലുന്ന ആർക്കും ഈ സേവനത്തിൽ പങ്കു ചേരാം . ഭക്ഷണം വിതരണം ചെയ്യാൻ പത്രം കഴുകി വെക്കാൻ ചെരുപ്പ് സൂക്ഷിക്കുന്ന സ്ഥലത്തു അങ്ങനെ പലതരം സേവനങ്ങളും ഇവടെ വരുന്ന വിശ്വാസികൾ തന്നെ ചെയ്യുന്നു അതിൽ അവർ തൃപ്തി നേടുന്നു.

ഇഷ്ടമുള്ള കാശിനു നമുക്ക് പ്രസാദം വാങ്ങാം എന്നാൽ നമ്മുക്ക് ഒരാൾക്ക് കഴിക്കേണ്ട പ്രസാദം മാത്രം നൽകി ബാക്കി അവർ അന്നദാനത്തിലേക്കു മാറ്റിയിടും ! “സ്വർണ ക്ഷേത്രം തിളങ്ങാൻ കാരണം അതിൽ പൂശിയ സ്വർണ്ണം മാത്രമല്ല” ! ഒരു മണിക്കൂറോളം ക്യു നിന്നു ഗുരു ഗ്രന്ഥ് സാഹിബിന്റെ മുന്നിൽ എത്തിയതും കർസേവക് എന്നെ തടഞ്ഞു ഒരു നിമിഷം ദേഷ്യം തോന്നിയെങ്കിലും അടുത്ത നിമിഷം എന്റെ ദേഷ്യത്തെ കുറിച്ച് പശ്ചാത്താപമാണ് തോന്നിയത് ! എനിക്ക് മുന്നിൽ നിന്നിരുന്ന വൃദ്ധക്ക് ഇരുന്നു നമസ്കരിച്ചു പ്രാർത്ഥിക്കാൻ തടസമുണ്ടാകാതിരിക്കാൻ ആയിരുന്നു അവർ എന്നെ തടഞ്ഞത് അവർ പോയതും അദ്ദേഹം ചിരിച്ചു കൊണ്ട് എനിക്കും വന്നു ഇരുന്നു പ്രാർത്ഥിക്കാൻ സ്ഥലമൊരുക്കി തന്നു ! ഇത്രയും തിരക്കിനിടയിലും ഗുരുഗ്രന്ഥ്സാഹിബിന് മുന്നിൽ ശിരസ്സു മുട്ടിച്ചപ്പോൾ ആത്മാവിൽ നിന്നും ആ പ്രാർത്ഥന വന്നു “സർവേ ജന സുഖിനോ ഭവന്തു”, ശേഷം ക്ഷേത്രത്തിൽ നിന്നും പ്രാതൽ കഴിച്ചു സംതൃപ്തമായ മനസ്സോടെ സരോവരത്തിൽ നിന്നു ഹർമന്ദിർ സാഹിബിനു മുന്നിൽ ഒരിക്കൽ കൂടെ നമസ്കരിച്ചു പുറത്തു കടന്നു !






ക്ഷേത്രത്തിനു പുറത്തു തന്നെയാണ് ജാലിയാൻവാലബാഗ് എന്ന കുരുതി കളം , അവിടേക്കു സ്വാഗതം നൽകി ആ കുരുതിക്കു പകരം വീട്ടിയ ഭാരതത്തിന്റെ വീര പുത്രൻ “റാം റഹിം സിംഗ് ആസാദ് ” എന്ന് സ്വയം വിശേഷിപ്പിച്ച ശഹീദ് സർദാർ ഉദ്ധം സിങിന്റെ അതികായ ശില്പം ! പുറത്തു തന്നെ രക്തസാക്ഷികളുടെ മുഖങ്ങൾ ആലേപനം ചെയ്ത വൃക്ഷ ശില്പവും ഉണ്ട് ! അകത്തു നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാൽ അധികം സമയം ചിലവഴിക്കുവാൻ കഴിഞ്ഞില്ല സ്മാരകത്തിന് മുന്നിൽ നിന്ന് മനസ്സ് കൊണ്ട് അഞ്ജലി അർപ്പിച്ചു പുറത്തേക്കു കടന്നു ! സുവർണക്ഷേത്രവും പരിസരവും എല്ലാം അതി മനോഹരമായിരിക്കുന്നു ദുബായിലെ ഡൗൺടൗണിനെ ഓർമ്മിപ്പിക്കുന്ന അത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു ! നഗര നടുവിൽ വലിയൊരു മണ്ഡപത്തിന്റെ മുകളിൽ രാജാ രഞ്ജീത് സിംഗ് കുതിരപ്പുറത്തു വാളുമേന്തി നിൽക്കുന്ന മറ്റൊരു ശിൽപ്പം ! പുറമേ അവരുടെ പരമ്പരാഗത നൃത്ത ശില്പങ്ങൾ വേറെ ! എല്ലാം കൊണ്ട് മനോഹരമായ വൃത്തിയുള്ള പട്ടണം !

കൂടാതെ മറ്റൊരത്ഭുതമായി എനിക്ക് തോന്നിയത് പഞ്ചാബുമായി യാതൊരു ബന്ധവും ഇല്ലാത്ത ഡോ:ബി ആർ അംബേദ്കറുടെ പാർലമെന്റിനു മുകളിൽ ഭരണഘടനയും കയ്യിൽ പിടിച്ചു നിൽക്കുന്ന പ്രതിമയാണ് ! വേറെ എവിടെയും അംബേദ്കർക്ക് ഇങ്ങനൊരു ബഹുമാനം നൽകി കണ്ടിട്ടില്ല ! അതിനു കാരണം തിരക്കിയപ്പോൾ അംബേദ്കർ അന്ന് നിലനിന്നിരുന്ന ഉച്ഛനീചത്വം ഇല്ലാതാക്കി തുല്യമായി എല്ലാ സിഖു കാർക്കും “ഖൽസ” എന്ന അവകാശം സംരക്ഷിക്കുന്നതിനായി കൊണ്ട് വന്ന നിയമമാണത്രെ ! അതെ അമൃത്സർ പറയും ഗാന്ധിയോ നെഹ്രുവോ പട്ടേലോ അല്ല പഞ്ചാബിന്റെ സ്വാതന്ത്ര്യ സമര നായകൻ അത് ഡോ:ബീംറാവുഅംബേദ്കർ എന്ന ഭരണഘടനാ ശില്പിയാണ് !

ഈ കാഴ്ചകളും കണ്ടു ചെന്ന് കേറിയത് ഒരു മ്യുസിയത്തിലേക്കാണ് വിഭജനത്തിന്റെ ചോരക്കളം ഓർമ്മിപ്പിക്കുന്ന ഇന്ത്യ പാക്സിതാൻ പാർറ്റീഷ്യന് മ്യുസിയം ! ചോര കറ പുരണ്ട വസ്ത്രങ്ങൾ ആഭരണങ്ങൾ അന്നത്തെ ദുരിതത്തിന്റെ വിഡിയോ കാഴ്ചകൾ സദാ മുഴങ്ങുന്ന സ്വാതന്ത്ര്യ സമര മുദ്രാവാക്യങ്ങൾ ! ഇവിടെ നിന്നും വിങ്ങുന്ന മനസോടെയല്ലാതെ പുറത്തേക്കു കടക്കുവാൻ കഴിയില്ല തീർച്ച ! വിഭജനത്തേ ചൊല്ലി ഇന്ന് തമ്മിൽ തല്ലുന്ന വർത്തമാനകാല ഇന്ത്യക്കാർ ഇവിടം ഒരു വട്ടം സന്ദർശിക്കണം ! റാഡ്ക്ലിഫ് എന്നൊരു മതില് വരുത്തിയ നഷ്ടത്തിന്റെ ചിത്രങ്ങൾ കാണാം ! ഇത് കണ്ടു കഴിഞ്ഞെങ്കിലും തീരുമാനിക്കുക ഇന്ത്യക്കുള്ളിൽ ഇനിയൊരു മതില് കൂടെ പണിയണോ ? അതോ സാഹോദര്യത്തിന്റെ അമൃതം ഉണ്ണണോ എന്ന് ? പഞ്ചാബ് പറയും വിഭജനത്തിന്റെ വേദനയെന്തെന്നു !









ഉച്ചക്ക് ലസിയും പഞ്ചാബ് സ്പെഷ്യൽ ഊണും കഴിച്ചു നേരെ വിട്ടു ഇന്ത്യ പാകിസ്ഥാൻ പരേഡ് കാണാൻ വാഗാ അട്ടാരി അതിർത്തിയിലേക്ക് ! നാല് മണിക്ക് മുൻപ് അട്ടാരിയിൽ എത്തി ചേർന്നു ഘനഗംഭീരമായ ക്യുവെല്ലാം കടന്നു സ്റ്റഡിയത്തിൽ വൃത്തിയായി പരേഡ് വീക്ഷിക്കാൻ പറ്റിയ സ്ഥലം കണ്ടു പിടിച്ചു ഇരുന്നു ! പാട്ടും ഡാൻസും ഭാരത് മാതാ കി ജയ് വിളികളാൽ മുഖരിതമായ അന്തരീക്ഷം ! ആരുടേയും ഞരമ്പുകളിൽ തീ പിടിപ്പിക്കാൻ പാറി പറക്കുന്ന തൃവർണ്ണ പതാക കണ്ടാൽ മാത്രം മതി ! ബിഎസ്എഫ് ജവാന്മാരുടെ പരേഡിന്റെ അകമ്പടിയോടെ ഇന്ത്യൻ പതാകയും പാകിസ്ഥാൻ റേഞ്ചേഴ്സിന്റെ പരേഡിന്റെ അകമ്പടിയോടെ പാകിസ്ഥാൻ പതാകയും അഴിച്ചു ഒരേ സമയം കൊണ്ട് പോകുന്നതോടെ പരിപാടിക്ക് വിരാമം ആയി ! യുട്യൂബിലൊക്കെ തിരഞ്ഞു കണ്ടുപിടിച്ചു കണ്ടു കൊണ്ടിരുന്ന ഈ പരേഡ് നേരിട്ട് കണ്ടിറങ്ങിയപ്പോ ദേശസ്നേഹമാണോ ഒരു മാസ് മസാല സിനിമ കണ്ടിറങ്ങിയ സുഖമായിരുന്നോ എന്ന് സത്യസന്ധമായി പറയുക വയ്യ !










ഏക ദിന പര്യടനത്തിന് സമാപ്തി കുറിച്ച് കൂടെ വന്ന പ്രിയ സുഹൃത്തിനു നന്ദിയും പറഞ്ഞു അടുത്ത ദിവസം ധരംശാലയിലേക്കു പോകേണ്ട ബസിന്റെ വിവരങ്ങളും തിരക്കി വിശ്രമ സമയത്തിലേക്കു കടന്നു !

തുടരും

വിഷ്ണു കെ.വി       
01/04/2020

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...