Sunday, 15 December 2019

ബുദ്ധനും ഞാനും

കണ്ടുവോ നിങ്ങളെൻ ബുദ്ധനെ ? തേടി
യലഞ്ഞു ഒരുപാടിടങ്ങളിൽ കണ്ടീലയെങ്ങുമേ

ദിക്കുകളിലെങ്ങും മുഴങ്ങുന്നൊരാ ശബ്ദം !
നനു സ്പർശമായി ഞാനറിവു ആ നിശ്വാസം!
സ്നേഹ വചനങ്ങൾ പൊഴിയുന്നെന്നിൽ
സുഖകരമാമൊരു ശീതളിമയോടെ !

എനിക്കു ദൃശ്യമായോരീയുലകിൽ അദൃശ്യമായ-
റിയുന്നു ഞാനെൻ ബുദ്ധനെ! 

പക്ഷെ കണ്ടില്ല ബുദ്ധനെ !

തേടിയലഞ്ഞു തളർന്നൊരു നേരം
ചെറുമയക്കമെന്നുള്ളിലേക്കു പയ്യെ കടക്കെ  !
ആ നിദ്രയിൽ ഞാൻ കണ്ടു, സൂര്യപ്രഭയോടെ  -
വിരിഞ്ഞൊരു കമലത്തിൻ മേലേ
കോടി സൂര്യൻ ഒന്നിച്ചുദിച്ച പോലെയെൻ ബുദ്ധനെ !

നറു പുഞ്ചിരിയോടെയെന്നോടെന്തോ മൊഴിയുന്നു ?
തൻ വചനങ്ങളെൻ ഹൃത്തിലലിഞ്ഞ നേരമേന്നഹമേ  -
ഗ്രസിച്ചൊരാനിദ്രയിതെങ്ങോ പോയി !
ആ വാക്കുകൾ മാത്രമെൻ കാതിൽ മുഴങ്ങി  !
"നിൻ അകമേ ഞാൻ"


സെൻ ഗുരുവിനോട് ശിഷ്യൻ ഒരിക്കൽ ചോദിച്ചു "ഗുരോ എന്താണ് ബുദ്ധൻ ?"
ഗുരു ഒരു ചെറു ചിരിയോടെ ഒരു ചോദ്യം ചോദിച്ചു"ഏതാണ് ബുദ്ധനല്ലാത്തതു"

മറ്റൊരു സന്ദർഭത്തിൽ ഒരു സെൻ ഗുരു രാത്രി തണുത്തു വലഞ്ഞു ബൗദ്ധ ക്ഷേത്രത്തിലേക്ക് വന്നുപെട്ടു
അദ്ദേഹം അവിടെ ഉണ്ടായിരുന്ന ബുദ്ധ വിഗ്രഹം വെട്ടികീറി കീറി തീയിട്ടു തീ കാഞ്ഞു !
കാലത്തു എഴുന്നേറ്റപ്പോൾ ഒരു കല്ലെടുത്ത് വെച്ച് പ്രാർത്ഥിക്കുവാനും തുടങ്ങി ! അതിലെ വന്നൊരാൾ തിരക്കി അങ്ങ് എന്താവിവേകം ആണീ കാണിച്ചതു ?
സെൻ ഗുരു അതിനു മറുപടി നൽകി "ഇന്നലെ തണുത്തപ്പോൾ ബുദ്ധൻ എനിക്ക് വിറകായി, ഇന്ന് പ്രാർത്ഥിക്കണം അപ്പോൾ ഈ കല്ലെനിക്ക് ബുദ്ധനും !"

ഈ സെൻ കഥകൾ വായിച്ചപ്പോൾ തോന്നിയത് ഒരു കവിതയായി കുറിക്കാൻ എനിക്കും തോന്നി

K.v.vishnu
15/12/2019

Friday, 6 December 2019

Manali Dairies

യാത്രകൾ എന്നും ഇത് പോലെ ആയിരുന്നെങ്കിൽ! പെട്ടെന്ന് ഒരു സ്ഥലത്തിനോട് ഭ്രമം കൂടുക, അങ്ങോട്ടെക്കു വിളിക്കുന്ന പോലെ തോന്നുക, മറ്റൊന്നും നോക്കാതെ അങ്ങട് പോവുക.പോയിട്ടുള്ള യാത്രകൾ എല്ലാം ഈശ്വരാനുഗ്രഹം കൊണ്ട് ഇതേ പോലെ ആയിരുന്നു. ഇനി തുടർന്നും അങ്ങനെ ആവണെ എന്ന് ആശിക്കുന്നു. ഭൃഗു ലേക്ക് എന്ന സ്ഥലമാണ് ഇത്തവണ എന്റെ കാമുകി , അവളെ കാണാൻ ആയിരുന്നു യാത്രയും ! എന്നാൽ അവിചാരിതമായും  തീർത്തും ഒരു പദ്ധതി പോലും ഇല്ലാതെയും വേറെയും കുറെ സ്ഥലങ്ങളിൽ കൂടെ പോകാൻ സാധിച്ചു എന്നത് അതി മനോഹരo ആക്കി മാറ്റി എന്റെ യാത്രയെ.ഡൽഹി മണാലി അമൃതസർ വഴി മക്ലിയോഡ്ഗഞ്ചു൦ കൂടി തീർത്ത ശേഷമേ എന്റെ യാത്ര തീർന്നുള്ളു ! ആൽക്കമിസ്റ് കഥയായിരുന്നു ഈ യാത്ര ! അതിശയോക്തിയോടെ തന്നെ എനിക്ക് അനുഭവപ്പെട്ട സത്യം ആണിത്. തുടക്കം മുതൽ ഒടുക്കം വരെ ആരെല്ലാമോ ചേർന്നു  നയിക്കുകയായിരുന്നു എന്നെ ! ആ വിളികൾക്കു ചെവി കൊടുത്തു നടക്കുക എന്നത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു .

പതിനഞ്ചു ദിവസത്തെ എമെർജെൻസി ലീവും എഴുതി കൊടുത്തു അബുദാബിയോട് വിട പറഞ്ഞു കയ്യിൽ രണ്ടു ടി ഷർട്ടും രണ്ടു പാന്റും ഒരു ഷോർട്സും ടെന്റും സ്ലീപ്പിങ് ബാഗും പിന്നെ ഒരു ജാക്കറ്റും ഇത്രയും കൊണ്ട് നേരെ ഡൽഹിയിലേക്ക് വണ്ടി കേറി ! അവിടുന്ന് ഹിമാലയൻ യാത്രികന്റെ മിത്രം HRTC യുടെ ലോക്കൽ ബസിൽ ടിക്കറ്റും എടുത്തു നേരെ മണാലിയിലേക്കു ! പതിനഞ്ചു മണിക്കൂർ നീണ്ട തീർത്തും നടുവൊടിക്കുന്ന യാത്രയുടെ അവസാനം അർധരാത്രിയോടെ മണാലിയിൽ എത്തി. ആളുകളേക്കാൾ ഹോട്ടൽ ഉള്ളതു കൊണ്ടും ഓഫ് സീസൺ സമയം ആയതു കൊണ്ടും അധികം അലയാതെ തന്നെ 500 ഉറുപ്പ്യക്ക് ഒരു മുറി തരായിക്കിട്ടി ! പത്തു പതിനാലു മണിക്കൂർ നല്ല കിടിലൻ ഓഫ് റോഡ് ഡ്രൈവ് ആയതു കൊണ്ട് കിടന്നു ക്ഷണ നേരത്തിനുള്ളിൽ ഉറക്കം വന്നു അനുഗ്രഹിച്ചു ! നേരം വെളുത്തിട്ടു എന്തെങ്കിലും ആവട്ടേന്നു കരുതി വന്ന ഉറക്കത്തിന്റെ സ്വീകരിച്ചു ഞാനും ഉറങ്ങി  !

കിടന്നുറങ്ങാൻ അല്ല യാത്ര എന്ന് ഉള്ളിൽ നിന്നും ഒരു വിളി വന്നതും ചാടി എഴുന്നേറ്റു ആറു  മണി ആയിരിക്കുന്നു ! ബ്രഷ് ദൈവാനുഗ്രഹം കൊണ്ട് എടുക്കാൻ മറന്നതിനാൽ പല്ലു തെക്കേണ്ട ബുദ്ധിമുട്ടുണ്ടായില്ല. പത്തു മിനുട്ടിനുള്ളിൽ മേല് കഴുകി ഫ്രഷ് ആയി പുറത്തേക്കിറങ്ങി ഒരു നൂറു മീറ്റർ പോയതും ബോർഡ് ഒരെണ്ണം കണ്ണിൽ പെട്ടു അതോടെ അന്നത്തെ ലിസ്റ്റ് റെഡി ആക്കി ഹഡിംബ ടെംപിൾ മനു ഋഷി ടെംപിൾ വശിഷ്ഠ ഋഷി ടെംപിൾ നേച്ചർ പാർക്ക് ഓൾഡ് മണാലി ! ഇത്രയും ഏതാണ്ട് ഒരു 5 -6 കിലോമീറ്റർ ചുറ്റളവിൽ തന്നെ ഉണ്ട് അത് കൊണ്ട് ഇന്ന് മുഴുവൻ ഇവടെ എല്ലാം കറങ്ങി നടന്നു കാഴ്ചകൾ കണ്ടു നാളെ ട്രെക്കിങ്ങ് തുടങ്ങാം എന്ന് തീർച്ച ആക്കി.

ഹഡിംബ ടെംപിൾ - വെളിച്ചം കടക്കാൻ മടിച്ചു നിൽക്കുന്ന പൈൻ കാടുകൾക്കു നടുവിൽ പതിനാലാം നൂറ്റാണ്ടിൽ കെട്ടിയ ഒരു കൊച്ചു ക്ഷേത്രം. ഭീമന്റെ പത്‌നി ഹഡിംബ ദേവിയുടേയാണ് ഈ ക്ഷേത്രം,തൊട്ടടുത്തു തന്നെ പുത്രനായ ഘടോത്കചനും ക്ഷേത്രമുണ്ട്. നേരം വെളുത്തിട്ടേ ഉണ്ടായിരുന്നുള്ളു അത് കൊണ്ട് തന്നെ മനുഷ്യ സംസർഗം പൂർണമായും ഒഴിവായി കിട്ടി , ഈ ക്ഷേത്രത്തിന്റെ മേന്മ എന്നെനിക്കു തോന്നിയത് 14 ആം നൂറ്റാണ്ടിൽ കെട്ടിയ ഇത് ഇന്ന് വരെ കേടു കൂടാതെ ഒരുപാട് പുനരുദ്ധാരണം  നടത്താതെ അന്ന് എങ്ങനെ ഇരുന്നുവോ അതെ പോലെ ഇന്നും നില നിൽക്കുന്നു എന്നതാണ് .കുറച്ചു നേരം തൊഴുതും ഫോട്ടോ എടുത്തും കൂടുതൽ നേരം കാടുകളുടെയും ക്ഷേത്രത്തിന്റെയും സൗന്ദര്യം ആസ്വദിച്ചും ഇരുന്നു ! ഹോമോ സെപ്പിയൻസ് വന്നു ബഹളം വെച്ച് തുടങ്ങുന്ന വരെയും എന്റെ ഇരുത്തം തുടർന്ന് ! ബഹളവും തിരക്കും ആയതും മെലെ എഴുന്നേറ്റു ബ്രേക്ഫാസ്റ്റു തീർക്കാൻ അങ്ങട് തീരുമാനിച്ചു . നല്ല അസ്സൽ ചൂട് വെജ് മോമോസും ഒരു ന്യുഡിൽസും കഴിച്ചു അടുത്ത ലക്‌ഷ്യം വശിഷ്ഠ ഋഷിയുടെ ക്ഷേത്രവും ഗ്രാമവും കാണുവാൻ പുറപ്പെട്ടു !



 വശിഷ്ട് ഗ്രാമം- ഹഡിംബ ദേവി ക്ഷേത്രത്തിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്ററോളം ദൂരം ഉള്ളത് കൊണ്ട് ഒരു ബൈക്ക് എടുക്കാം എന്ന് തീരുമാനിച്ചു അടുത്ത് തന്നെ ഉണ്ടായിരുന്ന കടയിൽ നിന്നും ഡോക്യൂമെന്റസ് നൽകി 500 രൂപയ്ക്കു ആക്ടിവ അങ്ങട് എടുത്തു. വലിയ അന്വേഷണം ഒന്നും വേണ്ടി വന്നില്ല വഴി കണ്ടു പിടിക്കാൻ ബിയാസ് നദിയുടെ തീരത്തു കൂടെ അതി മനോഹരമായൊരു റൈഡ് ചെന്നു നിന്നത് വശിഷ്ഠ ഗ്രാമത്തിനുള്ളിൽ,രഘുവംശത്തിന്റെ കുലഗുരുവായ വശിഷ്ഠന്റെ പേരിലാണ് ഈ ഗ്രാമവും ക്ഷേത്രവും. വണ്ടി പാർക്ക് ചെയ്തു ആദ്യം ക്ഷേത്ര ദർശനവും തുടർന്ന് കുറച്ചു നേരം ആ ഗ്രാമവും ചുറ്റി നടന്നു കണ്ടു .ഇവടെ നിന്നും ഒരു കൊച്ചു ട്രെക്ക് ചെയ്‌താൽ ജോഗിനി എന്ന ഒരു കൊച്ചു വെള്ളച്ചാട്ടം കൂടെ കാണാം. എനിക്ക് അടുത്ത ദിവസം ആവശ്യത്തിൽ കൂടുതൽ നടക്കേണ്ടി ഉള്ളതിനാൽ വേണ്ട എന്ന് തീരുമാനിച്ചു. ചുടു നീരുറവ ക്ഷേത്രത്തിനടുത്തായി ഉണ്ട് അവിടെ കുളിക്കാൻ സൗകര്യവും ഉണ്ടു എന്നാൽ വൃത്തി കണ്ടപ്പോൾ കുളിക്കാൻ തോന്നിയില്ല കയ്യും കാലും കഴുകി വണ്ടിയും എടുത്തു അടുത്ത ലക്ഷ്യ സ്ഥാനത്തേക്ക് വെച്ച് പിടിച്ചു .





 മനു ഋഷി ടെമ്പിൾ / ഓൾഡ് മണാലി - വശിഷ്ഠ ഗ്രാമത്തിൽ നിന്നും ഒരഞ്ചു കിലോമീറ്റർ ഉണ്ട് മനു ഋഷി ക്ഷേത്രത്തിലേക്ക് . മനുവിന്റെ ആലയം എന്നതിൽ നിന്നും ലോപിച്ചാണ് മണാലി എന്ന് സ്ഥലനാമം ഉരുത്തിരിഞ്ഞത്. ആഡംബര മണാലിയുടെ മറ്റൊരു മുഖമാണ് ഓൾഡ് മണാലി ഗ്രാമത്തിനു , സത്യത്തിൽ അതല്ല ഇതാണ് മണാലി എങ്ങും പരമ്പരാഗതമായ ഓടുപാകിയതും മരത്തിൽ നിർമ്മിച്ചതും ആയ വീടുകളും , കന്നുകാലികളും എല്ലാം കൂടെ ചേർന്ന് മനോഹരമായൊരു ഹിമാലയൻ ഗ്രാമീയ ഭംഗി തുളുമ്പുന്ന ഒരിടം ആയിരുന്നു ഓൾഡ് മണാലി.മനു ഋഷി ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു ആ ഗ്രാമീണ ഭംഗിയും ആസ്വദിച്ചു കുറെ നേരം ചിലവഴിച്ചു. സമയം ഏകദേശം ഉച്ച ആയിരുന്നതിനാൽ ഭക്ഷണം കഴിഞ്ഞാവാം അടുത്ത കാര്യം എന്ന് തീരുമാനിച്ചു.വരുന്ന വഴിക്കു ബിയാസ് നദിയുടെ ഓരത്തു തന്നെ ഒരു കൊച്ചു ഹോട്ടൽ ശ്രദ്ധിച്ചിരുന്നു. അതിന്റെ മുന്നിൽ നിന്നും നദിയിലേക്കു പടവുകൾ എല്ലാം ഉണ്ട് അത് കൊണ്ട് കുറച്ചു നേരം നദീ തീരത്തും ചിലവഴിക്കാം കൂടെ ഭക്ഷണവും കഴിക്കാം എന്ന് കരുതി ആ ഹോട്ടലിലേക്ക് തന്നെ പുറപ്പെട്ടു.














ബിയാസ് നദി - ബിയാസ് കുണ്ടിൽ നിന്നും ഉത്ഭവിച്ചു ഹിമാചൽ പ്രദേശിൽ നിന്നും പഞ്ചാബിലേക്കു ഒഴുകുന്നു . എന്റെ യാത്രക്ക് ഏതാനും നാളുകൾക്കു മുൻപ് ആയിരുന്നു മേഘ വിസ്ഫോടനവും തുടർന്ന് ബിയാസ് നദിയുടെ കോപവും മണാലി കാണുന്നത് . ഇപ്പോൾ എന്തായാലും ശാന്തയായി ആണ് ഒഴുക്ക് അത് കൊണ്ട് തന്നെ പടവിൽ ഇരുന്നു തണുത്ത വെള്ളത്തിൽ കാലും മുക്കി കുറെ നേരം ഇരുന്നു ഇളം നീല നിറത്തിൽ ഒഴുകുന്ന ബിയാസ് ശാന്തമായി ഒഴുകി കൊണ്ടിരുന്നു . ഒരുമണിക്കൂറോളം നദിയുടെ സൗന്ദര്യം ആസ്വദിച്ചിരുന്നു. വീണ്ടും ഹോമോസാപിയൻസ് ബഹളവുമായി അവിടെയും എത്തിയപ്പോൾ വിശപ്പിന്റെ വിളി വീണ്ടും വന്നത് . യാത്രയുടെ ഓർമ്മയ്ക്ക് നദിയിൽ നിന്നും രണ്ടു വെളുത്ത കാലുകൾ എടുത്തു ബാഗിൽ സൂക്ഷിച്ചു . ന്യുഡിൽസും ഒരു ഗ്ലാസ് ലസ്സിയും കഴിച്ചു നേച്ചർ പാർക്കിലേക്ക് പുറപ്പെട്ടു .



നെഹ്‌റു ഫെസന്റ് സാങ്ച്വറി - നേച്ചർ പാർക്കിന്റെ പേരാണ് ഇത്. മൊണാൽ . ഖലീജ് , ഹിമാലയൻ ഗൂസ് ,മയിൽ ചുകാർ തുടങ്ങി മനുഷ്യനെ പേടിച്ചു പുറത്തിറങ്ങാൻ നിർവാഹമില്ലാതെ കുറച്ചു പക്ഷികളുടെ വീടാണ്  അല്ല സോറി ജയിലാണ് ഇന്ന് നേച്ചർ പാർക്ക്. മുപ്പത്തിയെട്ടോളം വർഗ്ഗത്തിൽ പെട്ട പൈൻ മരങ്ങൾ കൊണ്ട് ബ്രിട്ടീഷുകാര് പണിതതാണ് ഈ നേച്ചർ പാർക്ക് . പക്ഷെ ഇന്നും നമ്മൾ അതിനെ ഭംഗിയായി പരിപാലിക്കുന്നു എന്നത് പ്രശംസിപ്പിക്കപ്പെടേണ്ട കാര്യം തന്നെ . കാരണം അങ്ങനൊരു നല്ല സ്വഭാവം ഇന്ത്യക്കാർക്കില്ല എന്നത് കൊണ്ട് തന്നെ .ഇടതൂർന്നു ആകാശം മറച്ചു നിൽക്കുന്ന പൈൻ മരങ്ങൾ ആണ് ഈ പാർക്കിലെ മുഖ്യ ആകർഷണം. സത്യത്തിൽ ഇതൊരു പാർക്കല്ല ഒരു വനം തന്നേയാണ്. മനുഷ്യവാസം നന്നേ കുറവായതു ഈ സന്ദർശനത്തിലും മറ്റൊരു ഭാഗ്യമായി. കാട്ടിനുള്ളിലൂടെ മണിക്കൂറോളം നടന്നു കൊണ്ടേ ഇരുന്നു . ചെവിക്കു പിടിക്കാത്ത ഒരു ശബ്ദവും ഇല്ല, മുഴങ്ങുന്നത് ചുറ്റിലും നിശബ്ദത മാത്രം. കുറെ നേരം കിടന്നും നടന്നും ഇരുന്നും ആ വന്യതയിൽ അലിഞ്ഞു ജീവിച്ചു . ശേഷം തടവിലാക്കപ്പെട്ട സുന്ദരികളെ കണ്ടും ഫോട്ടോ എടുത്തും തിരിച്ചു നേരെ വണ്ടിയും ഏൽപ്പിച്ചു ഹോട്ടലിലേക്ക് നടന്നു.






നാളത്തേ യാത്രക്കായി 800 രൂപയ്ക്കു ഒരു ജിപ്സിയും. മലചൊരുക്ക്(AMS) വരാതിരിക്കാൻ ഒരു സ്ലിപ് diomax ഗുളികകളും വാങ്ങി. മൂന്നു ദിവസം മല മുകളിലെ അന്നത്തിനായി ഒരു പാക്കറ്റ് ബ്രെഡും ന്യുട്രീള്ളയും കൂടെ വാങ്ങി. ഇത്രയും നാൾ എന്റെ ഉറക്കം കളഞ്ഞു കൊണ്ടിരുന്ന ഭൃഗു ലേക്കിനെ സ്വപ്നം കണ്ടു നേരത്തെ ഉറങ്ങാൻ കിടന്നു.

തുടരും ! 

Saturday, 2 November 2019

സഞ്ചാരി

ഒരു സ്വപ്ന സഞ്ചാരിയായി കരണമില്ലാ -
തലഞ്ഞ നാളുകളിലെപ്പഴോ പ്രകൃതിയെ
ഞാനെൻ പ്രണയിനിയാക്കി
ശേഷമെൻ യാത്രയെല്ലാമവളുടെ
പ്രണയം തേടിയായി !

Kv.Vishnu
02/11/2019

Tuesday, 29 October 2019

നീ

സ്വന്തമോ അല്ലന്യമോയെന്നറിയാതെ -
യെൻ യാത്രയിലെന്നോ നീയെനിക്കു കൂട്ടായി ,

ഒരു നീലാംബരിയായി  ഗാഢമാം     
നിദ്രയിലേക്കെന്നെ തഴുകിടുന്നു "നീ" !

അതി ഗൂഢമാനിദ്രയിലെനേയും വിസ്മരിച്ചു
താപത്രയങ്ങൾ ഏവം മറന്നെനിന്ദ്രിയങ്ങൾ ,
നിർമയമായൊരു തപസ്യയിലലിഞ്ഞുവെങ്കിലും! 

കാലമെന്നുള്ളിലെഴുതിയ നിൻ സ്മരണകൾ  വർണ്ണ
സ്വപ്നങ്ങളായീതപസ്സിലുമെൻ കൂട്ടായി വരുന്നു !

Kv.Vishnu
29/10/2019 

Monday, 14 October 2019

പ്രണ(അ)യനം

*****************************************
പാടവരമ്പിൽ ഇരുന്നു കുളത്തിലേക്ക് നോക്കി കണ്ണ് നിറഞ്ഞിരിക്കുന്ന നേരം പുറകിന്നു ഒരു വിളികേട്ടു വിശ്വ!! തിരിഞ്ഞു നോക്കി ആളെ അറിയേണ്ട ആവശ്യമില്ല അതവൻ തന്നെ ആണ് മനസ്സൊന്നു പതറുമ്പോൾ വിളിക്കാതെ വരുന്ന അതിഥി സച്ചി!

"എന്താടോ ഒരാലോചന കുളത്തിലോട്ടു നോക്കി തിരയെണ്ണി കളിക്കുവാണോ ?"
തുടച്ചെങ്കിലും ചുവന്നകണ്ണുകൾ കണ്ടു മനസിലാക്കിയതാവാം സച്ചി തുടർന്നു
എട നമ്മട ഹൃദയത്തിനു ഒരു പ്രത്യേകത ഉണ്ട് എന്താന്നറിയോ ?
“അതൊരു സ്വീകരണ മുറിയാണ്”..

അതിഥികൾക്ക് വന്നു താമസിക്കാൻ, അവര് വരും ഇറങ്ങി പോകും ! അത് ജീവിതാവസാനം വരെ തുടർന്ന് കൊണ്ടിരിക്കും !

എടാ അപർണ്ണ അത് പോലെ .... മുഴുമിക്കാൻ സച്ചി സമ്മതിച്ചില്ല

അതിനു മുൻപേ പറഞ്ഞു "അവളും അത് പോലെ തന്നെ ആണ് " വന്നു താമസിച്ചു അതിൽ പ്രണയവും സൗഹൃദവും നിറച്ചു എന്നിട്ടു ഒരുനാൾ ഇറങ്ങി പോയി !
ആരെയും കുറ്റം പറയാനല്ല ഇത് പറയുന്നതു  , പക്ഷെ അവൾ വേണ്ടെന്നു വെച്ച ആ സ്ഥലം അതാർക്കും കൊടുക്കാതെ വെച്ച് കൊണ്ടിരിക്കരുത് !"
ഒന്നും മിണ്ടിയില്ല സച്ചിയുടെ വാക്കുകൾ ആശ്വാസമാണെപ്പോഴും ഇനി അവൻ വഴക്കു തന്നെ പറഞ്ഞാലും അതും ഒരാശ്വാസമാണ് !

"എടാ ഈ ലോകം മുഴുവൻ നിന്റെ പ്രണയം കാത്തിരിക്കുന്നുണ്ട് നിനക്ക് പ്രണയിക്കാനും നിന്നെ പ്രണയിക്കാനും ", നീ അത് ഒരാളിലേക്കു ഒതുക്കരുത് ഒരിക്കലും ! പിന്നെ ഒരു പ്രണയവും ഒരിക്കലും പരാജയമല്ലെടോ നമ്മൾ ആയെന്നു വിശ്വസിച്ചാലും! അങ്ങനെ അത് തോറ്റെങ്കിൽ അത് പ്രണയമല്ല അങ്ങനെ വിളിക്കാൻ കഴിയില്ല ! "

നീ അലോചിക്കു".. മറ്റെന്തോ പറയുവാൻ ഒരുങ്ങി പെട്ടെന്ന് നിർത്തി  സൂക്ഷിച്ചു നോക്കിയിട്ടു ആത്മഗതമെന്നോണം പറഞ്ഞു
പക്ഷെ ഈ കുളത്തിന്റെ വള്ളയിൽ അധിക നേരം ഇരുന്നുള്ള ആലോചന വേണ്ട  വല്ല പുള്ളവനും കല്യാണാലോചനയും കൊണ്ട് വന്നാലും വരും" സന്ദേഹത്തോടെ വരമ്പിലെ പുല്ലിന്റെ ഇളക്കം നോക്കി സച്ചി പറഞ്ഞു അവന്റെയാ പെട്ടെന്നുള്ള ആ പേടിയും സന്ദേഹവും ഉത്കണ്ഠയും നിറഞ്ഞ ആ നിഷ്കളങ്കമായ ഭാവം കണ്ടപ്പോൾ വിശ്വന്റെ ചുണ്ടിൽ അറിയാതെ ചിരി പൊട്ടി

വിശ്വന്റെ ആ ചിരി കണ്ടപ്പോ ചെറിയൊരു ജാള്യത സച്ചിക്കു തോന്നിയെങ്കിലും ആ ചിരിയുടെ കൂടെ സച്ചിയും ചേർന്നു

"ഹാവു സമാധാനമായി മിഷ്ടർ വിശ്വൻ ചിരിച്ചു കണ്ടല്ലോ " അതും പറഞ്ഞു സച്ചി പൊട്ടി ചിരിച്ചു കൂടെ വിശ്വനും !
*************************************************************************************************
ഭൂതകാലത്തിന്റെ സ്വപ്നങ്ങളിൽ നിന്നും പെട്ടെന്നെന്തോ ആലോചിച്ചുവെന്നു തോന്നിയ പോലെ അങ്ങുമിങ്ങും എന്തോ തിരഞ്ഞു കൊണ്ട് തന്റെ വർത്തമാനകാലത്തിലേക്കു വിശ്വന്റെ മനസ്സ് പറന്നെത്തി

പെട്ടെന്നുള ആ ആലോചനയിൽ നിന്നും വിശ്വൻ ഉണർന്നു ചുറ്റും നോക്കി ഒരു ജീവി പോലും ഇല്ല ! ടെന്റിനു മുന്നിലെ അണഞ്ഞു തുടങ്ങിയ കനലിൽ നിന്നു  പുക ഉയർന്നു കൊണ്ടിരിക്കുന്നുണ്ട് ഇപ്പോഴും !

വർഷങ്ങളായിരിക്കുന്നു എല്ലാം കഴിഞ്ഞിട്ട് !
സച്ചി പറഞ്ഞത് പോലെ താൻ അവളെ പതുക്കെ പതുക്കെ മറന്നു തുടങ്ങിയിരുന്നു
ജോലിയും പുതിയ പുതിയ യാത്രകളിലും മനസ്സ് നിറഞ്ഞിരിക്കുന്നു ഇന്നു , അത് കൊണ്ട് തന്നെ ഇതൊന്നും ഓർക്കാൻ സാധിക്കാറില്ല പിന്നെ എന്താണ് , ഈ ഓർമ്മകൾ വീണ്ടും തികട്ടി വന്നതു ?

ഈ മല മുകളിൽ ഒറ്റക്കായപ്പോൾ സച്ചിയേ കുറിച്ച് ഓർത്തു വന്നതാവും ചിലപ്പോൾ !
അതെ ഈ സ്വീകരണ മുറിയിൽ നിന്നും ഇറങ്ങി പോകാൻ കൂട്ടാക്കാത്തതു അവൻ മാത്രമാണല്ലോ !

ആത്മഗതമെന്നോണം സ്വയം പറഞ്ഞു "നാളെ മലയിറങ്ങണം ഒറ്റക്കുള്ള ഒരു ട്രെക്കിങ്ങ് എന്ന് വിചാരിച്ചപ്പോ തീർത്തും ഒറ്റപ്പെടും എന്ന് കരുതിയില്ല"!

കയ്യിൽ ബാക്കിയിരുന്ന ബ്രെഡും കഴിച്ചു, ഒരു ചിരി കൊണ്ട് വിശ്വൻ വീണ്ടും ആ ഓർമകളെ മറക്കാൻ ശ്രമിച്ചു, അണഞ്ഞു തുടങ്ങിയ കനൽ ഒന്ന് കൂടെ കത്തിച്ചിട്ടു ടെന്റിന് അകത്തു ചെന്ന് കിടക്ക സഞ്ചിക്കുളിലേക്കു കിടന്നു !

നിദ്ര പെട്ടെന്ന് തന്നെ വിശ്വന്റെ ബോധത്തെയും ഓർമ്മകളെയും മയക്കി !
എന്നാൽ അപ്പോഴും ഒരാൾ ഉറങ്ങാതെ കൂടെ ഉണ്ടായിരുന്നു, ഈ ഗാഢ നിദ്രയിലും അവൻ പോലും അറിയാതെ മിടിച്ചു കൊണ്ടിരിക്കുന്ന ആ ഹൃദയത്തിനുള്ളിൽ ഇപ്പോഴും ഉണർന്നിരിക്കുന്ന അപർണ്ണ !.....

വിഷ്ണു .കെ.വി
14/10/2019

എന്നിലേ ഞാൻ

ഒറ്റയടി പാതകളും പച്ച പുടവ ചുറ്റിയ-
ചല നിരകളും പിന്നിട്ട് വന്നു ചേർന്നയീ
താഴ്‌വരയിൽ  കണ്ടു ഞാൻ എന്നെ !

വെൺകിരീടം ചൂടിയ ശൈലേന്ദ്രനും 
ആഭേരി പാടിയൊഴുകുന്നൊരു നദിയും 
ആ പ്രകൃതിയിൽ അലിഞ്ഞു നിൽക്കുന്നു
യെനിക്കന്യനായൊരു ഞാൻ!

KV.Vishnu
13/10/2019

Saturday, 12 October 2019

മുത്തശ്ശൻ മാവു

കഴിഞ്ഞ കൊല്ലം മഴക്കാലത്തൊരു അവധിയ്ക്ക്, വീട്ടിൽ ചെന്നപ്പോഴണ് ശ്രദ്ധിച്ചത് ,പച്ച കുട വിരിച്ചു തറവാട്ടുതൊടിയിൽ  തണലേകിയ എന്റെ മുത്തശ്ശൻ മാവ് ഉണങ്ങിയിരിക്കുന്നു. മഴ തുടങ്ങിയിട്ടും എന്താ തളിർക്കാതെ ഇങ്ങനെ നിൽക്കുന്നതെന്ന് അമ്മയോട് ചോദിച്ചപ്പോഴാണമ്മപറഞ്ഞത്, അതിനി തളിർക്കില്ല കായ്ക്കുയുമില്ലെന്ന് . മഴ മുഴുവൻ നനഞ്ഞു നിൽക്കുന്ന മുത്തശ്ശൻമ്മാവിൻ്റെ  മൃതശരീരം ഇറയത്തു കൂടെ നോക്കിയപ്പോൾ എനിയ്ക്ക് കാണാമായിരുന്നു ! ഏറെ നന്മകളേകി ഒടുവിൽ  ദേഹത്തെ വിട്ടു ദേഹി വിടവാങ്ങിയപ്പോൾ "വീണുടയാൻ വയ്യെനിക്കീ ഭൂവിൽ മതിയായില്ല ജന്മ"മെന്നകണക്ക് നിൽപ്പാണത്.

എഴുപത്തിയഞ്ചു വര്ഷം  മുൻപ് വീടും പറമ്പും  മുത്തശ്ശൻ വാങ്ങുമ്പോൾ തൊട്ടേ ഇദ്ദേഹം തറവാട്ടിലെ ഒരംഗമായിരുന്നു . അന്ന് തന്നെ ഏതാണ്ട് 25 - 30 വയസ്സ് കാണും അയാൾക്ക് . എൻ്റെ ഇരുപത്തിയഞ്ചു വർഷത്തെ ഓർമകളുടെ ഏടിൽ നിറഞ്ഞ് നിൽപ്പുണ്ട് മൂപ്പിലാൻ.അങ്ങനെ ഉള്ള അദ്ദേഹമിന്നു വെറും  അസ്ഥിപഞ്ജരമായി നില്ലുന്നു സ്വയം ചിതയൊരുക്കി അടുപ്പിൽ നിറയുന്ന കാഴ്ചയും നിറമിഴിയോടെ ഞാൻ കണ്ടു.ഏകദേശം ആറേഴു കൊല്ലം മുൻപ് വരെയും യൗവനത്തിന്റെ തിളക്കം ഉണ്ടായിരുന്നു മുത്തശ്ശൻ മാവിന് ! മുത്തശ്ശൻ മാവിലെ മാങ്ങക്കു വലിയ മധുരം ഇല്ലാത്തതിനാൽ മുഴുവനും മുത്തശ്ശന്റെ കൊമ്പുകളിൽ തന്നെ നിക്കുമായിരുന്നു. ഇളം മഞ്ഞ നിറം വന്നു ചേരുമ്പോൾ അണ്ണാനും കാക്കയും തത്തമ്മയും (ഇവരെ മാത്രേ ഞാൻ കണ്ടിട്ടുള്ളു) വന്നിരുന്നു പയ്യെ തല കീഴായി ഞെട്ടിയിൽ അള്ളിപിടിച്ചിരുന്നു ചുരണ്ടിയും കൊത്തിയുമൊക്കെ തിന്നുമായിരുന്നു .വല്ലപ്പോഴും പഴുത്തു വീഴുമ്പോൾ ഞാനും രുചിച്ചു നോക്കുമായിരുന്നു. 

അമ്മയുടെയും വല്ല്യമ്മമാരുടെയും ഓർമകളിൽ തൊടിയിൽ ഇല്ലാത്ത ഫലങ്ങളോ പച്ചക്കറികളോ ഇല്ലായിരുന്നുവത്രേ. കടയിൽ നിന്നും വാങ്ങിക്കേണ്ടി വരുന്ന അവസ്ഥ വളരെ വിരളം.എരുമയും പശുക്കളും ഉൾപ്പടെ പത്തോളം കാലികൾ, തൊഴുത്തിന്റെ പിന്നിൽ മുഴുവൻ കപ്പ , മറ്റു സ്ഥലങ്ങളിൽ മുളക് തക്കാളി പാവൽ വെണ്ട വഴുതനങ്ങ വാഴ അമരക്ക പടവലം തുടങ്ങി പച്ചക്കറികൾ.പാടത്തെ വരമ്പ് മുഴൂവൻ പയറും വെണ്ടയും ഇടവിട്ട് തെങ്ങും.തവളക്കണ്ണനും മട്ടയുമടക്കം ഏഴെട്ടു ഏക്കറിൽ നെൽകൃഷിയും.

അക്കൂട്ടത്തിൽ ആയിരുന്നു മുത്തശ്ശൻ മാവും, നീലി എന്ന ജാതിയിൽ പെട്ടതാണെന്ന് 'അമ്മ പറയും. പണ്ട്  അവർക്കൊക്കെ നല്ല കൽക്കണ്ടം പോലത്തെ മാങ്ങ കഴിക്കാൻ കിട്ടാറുണ്ടത്രെ ! പക്ഷെ എന്റെ ഓർമയിൽ ആ മാങ്ങ അച്ചാറിടാൻ മാത്രേ എടുത്തു കണ്ടിട്ടുള്ളു . വലിയൊരു തൊടി മുഴുവൻ മുത്തശ്ശൻ വിരിഞ്ഞു കുട പിടിച്ചു നിൽക്കും. കിളികൾക്കും അണ്ണാന്മാർക്കും ഭക്ഷണമായും  വീടായും, ഞങ്ങൾക്ക് മുഴുവൻ തണലേകിയും മുത്തശ്ശൻ ഇത്രകാലം ആ തൊടിയുടെ രക്ഷിതാവായി നിന്നു. പിന്നീട് എപ്പോഴോ കാൻസർ കണക്കെ ഇത്തിളുകൾ മുത്തശ്ശന്റെ മേൽ വന്നു താമസം തുടങ്ങി എത്ര വട്ടം വെട്ടി കളഞ്ഞിട്ടും അവർ വീണ്ടും വീണ്ടും വന്നു !

അവരെയും മുത്തശ്ശൻ കൈ വിട്ടില്ല തന്റെ പ്രാണൻ വരെ ഊട്ടി, ആദ്യം പോയതു ഞങ്ങൾ കുട്ടികൾക്ക് ഊഞ്ഞാലിടാൻ താഴത്തു നീണ്ടു നിന്നിരുന്ന ആ കൊമ്പായിരുന്നു ! പയ്യെ പയ്യെ കിളികൾക്കു പോലും കായ് നല്കാനാവാത്ത അവസ്ഥയിലേക്ക് വന്നു ചേർന്നു .രണ്ടു വർഷം മുൻപ് തീർത്തും ശോഷിച്ചു തുടങ്ങി , കഴിഞ്ഞ കൊല്ലം ഒരില പോലും മുളക്കാത്ത ഉണക്ക മരമായി മുത്തശ്ശൻ മാറിയതിനും ഞാൻ സാക്ഷിയായി ! മുത്തശ്ശന്റെ ജീവിതം അവസാനിക്കുന്നതിനു തൊട്ടു മുൻപ് ആ ജീവൻ ഊറ്റി വളർന്ന ഇത്തിളുകൾ മരിച്ചു വീണു . ഞങ്ങൾക്ക് ഊഞ്ഞാലു കെട്ടാൻ തന്നിരുന്ന ആ മുറിഞ്ഞ കയ്യിലെ മുറിപ്പാടിനുള്ളിലൂടെ ചിതലുകൾ മുത്തശ്ശനെ ഭക്ഷണമാക്കി തുടങ്ങി ! പ്രാണൻ നഷ്ടപ്പെട്ടിട്ടും ചിതലുകൾക്കു പോലും ഉപകാരമായി തീർന്നു ആ പുണ്യ ജന്മം.ഇനി തത്തകളോ അണ്ണയോ ഒന്നും ഈ തൊടിയിലേക്കു വരില്ല , കാരണം അവരുടെ അസ്തിത്വം ആണ് അന്ത്യ ശ്വാസം വലിച്ചു നിൽക്കുന്നതു.

എന്റെ ഈ മുത്തശ്ശൻ മാവു എനിക്കൊരു പാഠമാണ് മഹത്തായൊരു ജീവിതപാഠം, അവസാന ശ്വാസവും ആർക്കോ വേണ്ടി ദാനമായി നൽകിയ ഒരു മഹത്തായ ജീവിത പാഠം , ഞാൻ ഉൾപ്പെടുന്ന മനുഷ്യ സമൂഹം ഈ മാവിൽ വന്ന ഇത്തിൾ പോലെ ഈ ഭൂമിയുടെ ജീവനുറ്റി ജീവിക്കുന്നു , എന്നാൽ ഓർക്കുന്നില്ല മാവ് ഉണങ്ങുന്നതിനു മുൻപ് മരിച്ചു വീണ ആ ഇത്തിളിന്റെ കാര്യം ! അതെ അന്ത്യം തന്നെയാണ് എന്നെയും നമ്മളെയും കാത്തിരിക്കുന്നതും ! മുത്തശ്ശൻ മാവ് ഇരുന്ന ആ വിടവ് നികത്താൻ ആർക്കും കഴിയില്ല കാരണം അതൊരു മരം മാത്രമല്ല , അതെന്റെ ബാല്യമാണ് ! 

പക്ഷെ അവിടെ ഞാൻ ഒരു മരം കൂടെ ഞാൻ വെക്കും വീണ്ടും അണ്ണാറക്കണ്ണനും തത്തമ്മയും കാക്കയും ഒക്കെ വന്നിരിക്കാൻ അവർക്കു കഴിക്കാൻ അതിൽ ഫലങ്ങൾ ഉണ്ടാവും ! വീണ്ടും ഈ തറവാട്ടിലെ തൊടിയിൽ തണൽ വിരിച്ചു നിൽക്കും ഒരു മരം, കാണാൻ ഉണ്ടാവുമോ എന്നറിയില്ല പക്ഷെ എന്റെ അവസാന ദിവസവും അതിനു ഞാൻ വെള്ളം നൽകും ! കാരണം അത് എന്റെ ജീവൻ തന്നെയാണ് , മുത്തശ്ശൻ മാവെന്നേ പഠിപ്പിച്ച പാഠം !

Kv Vishnu
12/10/2019


മാറ്റം

ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ  കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...